തളിപ്പറമ്പ്: സിപിഎമ്മില്‍ നിന്നും രാജിവച്ച് തളിപ്പറമ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച പാര്‍ട്ടിയിലെ തലമുതിര്‍ നേതാവ് ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ നെഞ്ചിടിപ്പോടെ തളിപ്പറമ്പിലെ സിപിഎം നേതാക്കളും അണികളും. തങ്ങള്‍ വിപ്ലവാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന സിന്ദാബാദ് വിളിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി.കെ. ഗോവിന്ദന്‍ നടത്തിയത്.
പ്രധാനമായും ഗോവിന്ദന്‍ ഉന്നയിച്ച സാമ്പത്തിക അഴിമതിയാണ് പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും പൊതുസമൂഹത്തിനിടയിലും ചര്‍ച്ചയായിരിക്കുന്നത്. എംഎല്‍എ ഫണ്ട് വിനിയോഗം, എല്ലാവര്‍ഷവും നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റ് തുടങ്ങിയവയ്‌ക്കായി കോടികളാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദന്‍ എംഎല്‍എ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ ചിലവഴിച്ചത്. എന്നാല്‍ ഇവയൊന്നും പാര്‍ട്ടിയെ അറിയിച്ചില്ലെന്നും ഇതിനൊന്നും കണക്കുകളുടെ ഓഡിറ്റിങ്ങില്ലെന്നുമുളള ആരോപണമാണ് ടി.കെ. ഉന്നയിച്ചത്.
സംസ്ഥാനത്തെ ഏറ്റവും കൂടിയ ധന വിനിയോഗമാണ് തളിപ്പറമ്പ് മണ്ഡലത്തില്‍ നടത്തിയത്. എം.വി. ഗോവിന്ദന്‍ എംഎല്‍എയായശേഷം മുന്‍ എംഎല്‍എമാരായ സി.കെ.പി. പത്മനാഭന്‍, ജയിംസ് മാത്യു തുടങ്ങിയവര്‍ നടത്തിയ ചില നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുതുക്കിപ്പണിതും, മാറ്റിപ്പണിതും കോടികളാണ് ചെലവഴിച്ചത്. ചിറവക്കിലെ ചെ റുശേരി സർഗാലയ പണിതത് ജെയിംസ് മാത്യു എം എൽ എയുടെ ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ചാണ്. എം.വി. ഗോവിന്ദന്‍ എംഎല്‍എയായപ്പോള്‍ ചെറുശ്ശേരിയെ സൈഡിലാക്കി കോടിയോടടുത്ത് തുക ചെലവഴിച്ച് അത് ഹാപ്പിനസ് സ്‌ക്വയറാക്കി.
ചെറുശ്ശേരി സര്‍ഗ്ഗാലയത്തിനായി പണിത കെട്ടിടവും ഹാപ്പിനസ് സ്‌ക്വയറില്‍ ഉള്‍പ്പെടുത്തി. എംഎല്‍എ മണ്ഡലത്തിലെത്തിയാല്‍ മിക്കപ്പോഴും പൂക്കോത്ത് നടയിലെ പാര്‍ട്ടി ഏരിയ കമ്മറ്റി ഓഫീസിലാണ് ഉണ്ടാവാറുളളതെങ്കിലും എംഎല്‍എക്ക് അവിടെ ഒരു ഓഫീസും സ്ഥാപിച്ചു. സി.കെ.പി. പത്മനാഭന്‍ എംഎല്‍എയായിരുന്നപ്പോള്‍ പണിത ടൗണിലെ കണ്ണൂര്‍ ഭാഗത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ നിര്‍ത്തുന്ന സ്ഥലത്തെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം പണിതത് 30 ലക്ഷം രൂപ ചെലവഴിച്ചാണ്.
അവിടെ ഉണ്ടാകുമെന്ന് പറഞ്ഞിരുന്ന പല സംവിധാനങ്ങളും ഏര്‍പ്പെടുത്താതെ ഏതാനും ദിവസം മുമ്പാണ് ഉദ്ഘാടന മാമാങ്കം എംഎല്‍എ നടത്തിയത്. ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നില്‍ ബസ്സ് ബേ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പഴയതില്‍ നിന്നും പാര്‍ക്കിങ് സ്ഥലത്തിന് ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല. ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിച്ച പണം സംബന്ധിച്ച് സുതാര്യത ഉണ്ടായിരുന്നില്ലെന്ന് പാര്‍ട്ടിക്കുളളില്‍ തന്നെ അഭിപ്രായമുണ്ടെന്നതാണ് ടി.കെയുടെ വെളിപ്പെടുത്തലില്‍ നിന്നും വ്യക്തമാക്കുന്നു.
ഒരു കാലത്ത് തളിപ്പറമ്പിലെ പാര്‍ട്ടിയുടേയും ഭരണത്തിന്റെയും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്ന ടി.കെ. ഗോവിന്ദന്‍ പലതും തുറന്ന് പറഞ്ഞതോടെ ഇനിയും എല്ലാ തട്ടിപ്പുകളും പുറത്ത് വരുമോയെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതാക്കള്‍. അണികളാവട്ടെ ഇത്തരം കഥകള്‍ കേട്ട് ഞെട്ടലിലാണ്. കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ നടന്ന പി.കെ. ശ്യാമളയുടെ റോഡ്‌ഷോ 4.30 മണിക്ക് ആരംഭിക്കുമെന്നറിയിച്ചിട്ട് ആരംഭിച്ചത് 6 മണിയോടെയാണ്. പ്രവര്‍ത്തകര്‍ കുറവായതിനാല്‍ പല സ്ഥലത്ത് നിന്നും പ്രവര്‍ത്തകരെ വിളിച്ച് വരുത്തുകയായിരുന്നുവെന്നും പറയപ്പെടുന്നു.
തളിപ്പറമ്പില്‍ ഇത്തവണ വനിതയെ മത്സരിപ്പിക്കണമെന്ന് ജില്ല നേതൃത്വം പറഞ്ഞപ്പോള്‍ അത് എന്‍. സുകന്യ ആയിക്കോട്ടെ എന്നതായിരുന്നു തന്റെ നിലപാട് എന്നാണ് ടി.കെ. ഗോവിന്ദന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയുമായി അത്ര രസത്തിലല്ലാത്ത സ്ഥലത്തെ മുന്‍ എംഎല്‍എ ജയിംസ് മാത്യുവിന്റെ ഭാര്യയായ സുകന്യക്ക് സീറ്റ് കൊടുക്കാന്‍ നേതൃത്വം തയ്യാറായില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തന്നെ തളിപ്പറമ്പില്‍ മത്സരിക്കണമെന്നതായിരുന്നു ജില്ല സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളുടെ തീരുമാനമെന്നാണ് ടി.കെ. ഗോവിന്ദന്‍ പറഞ്ഞത്. കുറ്റിക്കോല്‍ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്ന് പറഞ്ഞതും അന്ന് സിപിഎം നേതൃനിരയില്‍ ഉണ്ടായിരുന്ന ടി.കെ. ഗോവിന്ദനാണ് എന്നത് അണികള്‍ക്കിടയില്‍ സംശയം വര്‍ദ്ധിപ്പിക്കുകയാണ്. കുടുംബാധിപത്യം സ്ഥാപിക്കാനുള്ള എം.വി. ഗോവിന്ദന്റെ നീക്കത്തിനെതിരെയാണ് താന്‍ പ്രവര്‍ത്തിച്ചതെും അദ്ദേഹം പറയുന്നു. ഇത് തളിപ്പറമ്പിലെ അണികളെ ഇരുത്തി ചിന്തിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
ഫെസ്റ്റുമായി ബന്ധപ്പെട്ട് ടി.കെ. ഗോവിന്ദന്റെ വെളിപ്പെടുത്തലില്‍ ഫെസ്റ്റിനെ നിയന്ത്രിക്കുന്നത് സിനിമയുമായി ബന്ധപ്പെട്ട ചിലരാണെന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എം.വി. ഗോവിന്ദന്റെ മകനെ ലക്ഷ്യംവെച്ചാണ്. ഇത് തളിപ്പറമ്പുകാരനായ അധികം സിനിമ ഒന്നും സംവിധാനം ചെയ്തിട്ടില്ലാത്ത ഒരു ഡയറക്ടറും തളിപ്പറമ്പുകാരന്‍ തെന്നയായ ഒരു സിനിമാനടനും ഫെസ്റ്റിന്റെ സംഘാടകരിലെ പ്രധാനികളായിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്ത് നടനെ കാര്യമായി രംഗത്ത് കാണാറില്ല. ഫെസ്റ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കണക്കില്ലെന്ന ടി.കെ. ഗോവിന്ദന്റെ ആരോപണവും തളിപ്പറമ്പിലെ പാര്‍ട്ടി നേതാക്കളിലും അനുഭാവികളിലും നേതാക്കളിലും ചര്‍ച്ചയായിരിക്കുകയാണ്.
പയ്യന്നൂരിലെ കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണന്ന രീതിയിലുളള ടി.കെ. ഗോവിന്ദന്റെ തുറന്നുപറച്ചിലും ചര്‍ച്ചയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ നിന്നും ടി.കെ. ഗോവിന്ദനൊപ്പവും പയ്യന്നൂരിലെ കുഞ്ഞികൃഷ്ണനൊപ്പവും പോകുമോയെന്നും എങ്ങനെ ഇതിനെ പ്രതിരോധിക്കുമെന്ന ചിന്തയിലാണ് ജനങ്ങളുടെ മുന്നില്‍ വോട്ടഭ്യര്‍ത്ഥനയുമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാനിരിക്കുന്ന നേതാക്കളും പാര്‍ട്ടി അംഗങ്ങളും.
















