കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷം മൂന്നുമാസത്തിലധികം തുടർന്നാൽ മാത്രമേ ഇന്ത്യയിൽ പെട്രോളിയം ഇന്ധനങ്ങളുടെ വിലകളെ വലിയതോതിൽ ബാധിക്കുകയുള്ളൂവെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച കേന്ദ്ര ബജറ്റ് വിശകലന ചർച്ചയിലാണ് അദ്ദേഹം ഇത് വിശദീകരിച്ചത്.
യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ തുടക്കത്തിലും അസംസ്‌കൃത എണ്ണ വില കുതിച്ചുയർന്നിരുന്നെങ്കിലും ഇന്ത്യയിൽ ഇന്ധനവിലയെ നേരിട്ട് ബാധിച്ചില്ല. എന്നാൽ, റഷ്യ-യുക്രൈൻ യുദ്ധകാലത്തേതിന് സമാനമായ സാഹചര്യമല്ല ഇപ്പോഴുള്ളത്. കാരണം അസംസ്‌കൃത എണ്ണയുടെ വിതരണം മാത്രമല്ല പാചകവാതകത്തിന്റെ ലഭ്യതയും ബാധിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ യുദ്ധം അവസാനിച്ചാലും ഹോർമുസ് വഴിയുള്ള ചരക്ക് നീക്കം സുരക്ഷിതമായില്ലെങ്കിൽ വിപണിയിലെ അസ്ഥിരത തുടരും. വിതരണ ശൃംഖലയുടെ സുരക്ഷയാണ് ഇവിടെ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സംഘർഷം നീണ്ടാൽ വളത്തിന്റെ ദൗർലഭ്യം മൂലം കൃഷി, ചരക്ക് നീക്കം ബാധിക്കപ്പെടുന്നത് മൂലം കയറ്റുമതിയും ഇറക്കുമതിയും, പ്രവാസി വരുമാനം എന്നിവ പ്രതിസന്ധിയിലാകും. ഇക്കാരണങ്ങളാൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാനിരക്കും മാറിയേക്കാം. അതിനാൽ, പശ്ചിമേഷ്യയിലെ സംഘർഷം ഒരു പാദത്തിലധികം തുടരാതിരിക്കട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















