100 കിലോവാട്ടിലധികം ശേഷിയുള്ള ഹൈ-പവർ ലേസർ ആയുധം ദുർഗ-II ഇന്ത്യയ്‌ക്കായി ഒരുങ്ങുന്നു. ആധുനിക യുദ്ധമുഖത്തെ ഡ്രോൺ , വ്യോമ ഭീഷണികളെ നേരിടാനാണ് ഇന്ത്യ ഈ പുതിയ ലേസർ ആയുധങ്ങൾ വികസിപ്പിക്കുന്നത് .നിലവിൽ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഡയറക്ട് എനർജി ആയുധങ്ങളുടെ സാങ്കേതിക വിദ്യയുള്ളത്. ഈ പട്ടികയിലേക്കാണ് ഇന്ത്യയെത്തിയിരിക്കുന്നത്.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിക്കുന്ന ‘ദുർഗ-II’ , ‘എകൈ-2 (എ) എന്നീ ഡയറക്റ്റഡ് എനർജി വെപ്പൺ (DEW) സംവിധാനങ്ങൾ ക്രൂയിസ് മിസൈലുകൾ, ഹെലികോപ്റ്ററുകൾ, വിമാനങ്ങളിലെ സെൻസറുകൾ എന്നിവയെ തകർക്കാൻ ശേഷിയുള്ളവയാണ്. ഡി.ആർ.ഡി.ഒ.യുടെ സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് ആണ് ഈ സംവിധാനങ്ങൾ വികസിപ്പിച്ചത്. ഭാവിയിൽ യുദ്ധക്കപ്പലുകളിലും വിമാനങ്ങളിലും ഇത്തരം ലേസർ ആയുധങ്ങൾ ഘടിപ്പിക്കാനാണ് ഡി.ആർ.ഡി.ഒ. ലക്ഷ്യമിടുന്നത്.
മിസൈൽ ബാറ്ററികളിൽ പരിമിതമായ എണ്ണം മിസൈലുകൾ മാത്രമേ ഉണ്ടാകൂ. എന്നാൽ ലേസർ സംവിധാനങ്ങൾക്ക് വൈദ്യുതി ലഭ്യമാകുന്നിടത്തോളം കാലം എത്ര തവണ വേണമെങ്കിലും ആക്രമണം നടത്താൻ സാധിക്കുമെന്നാണ് ഇവയുടെ പ്രധാന സവിശേഷത.
ലേസർ രശ്മികൾ പ്രകാശവേഗതയിൽ സഞ്ചരിക്കുന്നതിനാൽ, മിസൈലുകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തും. ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ ശത്രു ഡ്രോണുകളെയോ മിസൈലുകളെയോ തകർക്കാൻ ഇതിന് സാധിക്കും. ലേസർ ആയുധങ്ങൾ വളരെ കൃത്യതയോടെ പ്രയോഗിക്കാൻ സാധിക്കും
ലേസർ രശ്മി ലക്ഷ്യസ്ഥാനത്തെ ഒരു നിശ്ചിത പോയിന്റിൽ കേന്ദ്രീകരിക്കുകയും, അതിവേഗം താപം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ മിസൈലുകൾക്കും ഡ്രോണുകൾക്കും ഘടനാപരമായ തകരാറുകളുണ്ടാക്കും. അവയുടെ പുറംകവചങ്ങൾ നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യും. അതിലൂടെ അവയുടെ പ്രവർത്തനം കാര്യക്ഷമമല്ലാതാകും. അല്ലെങ്കിൽ അതിലെ ഇലക്ട്രോണിക് സംവിധാനങ്ങൾ ലേസർ ആക്രമണത്താൽ നശിപ്പിക്കപ്പെടുകയും ചെയ്യും. ഇതോടെ ഉദ്ദേശിച്ച സ്ഥലത്ത് ആക്രമണം നടത്താൻ എത്തുന്നതിന് മുമ്പ് തന്നെ അവ പരാജയപ്പെടും.















