ന്യൂഡൽഹി: എൽജിബിടി സമൂഹത്തിന്റെ രക്തദാനം നിരോധിക്കുന്നത് തുടരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സ്വവർഗാനുരാഗികൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ, ലൈംഗികത്തൊഴിലാളികൾ എന്നിവർക്ക് രക്തം ദാനം ചെയ്യുന്നതിനായുള്ള വിലക്ക് തുടരുക തന്നെ ചെയ്യും. പൊതുജനാരോഗ്യം മുൻനിർത്തി നിലവിലെ നിയന്ത്രണങ്ങൾ തുടരണമെന്നുമാണ് സർക്കാരിന്റെ നിലപാട്.
എൽജിബിടി സമൂഹം ആളുകൾക്ക് രക്തദാനം ചെയ്യുന്ന കാര്യത്തിൽ കോടതി നിർദ്ദേശിച്ച മുൻ തീരുമാനം വിദഗ്ധർ പുനഃപരിശോധിച്ചതിന് ശേഷമാണ് കേന്ദ്രം ഈ വിവരങ്ങൾ സമർപ്പിച്ചത്. കഴിഞ്ഞ വർഷം, നിരോധനം പുനഃപരിശോധിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പൊതുതാൽപ്പര്യം മുൻനിർത്തി നിരോധനം അനിവാര്യമെന്ന് വിദഗ്ധർ പറഞ്ഞതായി കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.
ഈ നിരോധനത്തില്‍ ഇളവ് വരുത്തുന്നത് അത് സ്വീകർത്താക്കൾക്ക് ദോഷകരമാകുമെന്ന് വിദഗ്ധര്‍ക്ക് അഭിപ്രായമുണ്ടെന്നും ഭാട്ടി പറഞ്ഞു. കമ്മിറ്റിയുടെ ന്യായവാദം രേഖപ്പെടുത്തിയിട്ടില്ലെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ജയ്ന കോത്താരി വാദിച്ചു. ലൈംഗിക സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ രക്തദാനത്തിൽ നിന്ന് മാറ്റിനിർത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിക്കാർ വാദിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. രക്തം സ്വീകരിക്കുന്നവരുടെ സുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. “അണുബാധ ഉണ്ടാകാൻ ഒരു ശതമാനം സാധ്യതയുണ്ടെങ്കിൽ പോലും അത് അനുവദിക്കാനാവില്ല. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ കഴിയാത്ത ദശലക്ഷക്കണക്കിന് ദരിദ്രരായ ആളുകളാണ് സർക്കാർ സംവിധാനങ്ങളിലെ രക്തദാനത്തെ ആശ്രയിക്കുന്നത്. അവരെ അപകടത്തിലാക്കാൻ കഴിയില്ലെന്നും എന്ന് കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ എന്നത് സാങ്കേതികവും ശാസ്ത്രീയവുമായ കാര്യമാണ്.ഇതിൽ മെഡിക്കൽ വിദഗ്ധർ എടുത്ത തീരുമാനത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഒരു ശതമാനം അണുബാധയ്‌ക്കുള്ള സാധ്യത പോലും ആർക്കും ഉണ്ടാകാൻ പാടില്ലെന്നായിരുന്നു കോത്താരിയുടെ മറുപടി. ” ആര് രക്തം ദാനം ചെയ്താലും ആ രക്തം പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് പ്രധാന വിഷയം. വാസ്തവത്തിൽ, ഓരോ രക്തദാനത്തിന് ശേഷവും എച്ച്‌ഐവി പരിശോധനയും എൻ.എ.ടി പരിശോധനയും നടത്തുന്നുണ്ട്. കോത്താരി പറഞ്ഞു.
അപകടകരമായ ലൈംഗിക പെരുമാറ്റത്തെയാണ് നിയന്ത്രിക്കേണ്ടത്, അല്ലാതെ ഒരു വ്യക്തിയുടെ ഐഡന്റിറ്റിയെയല്ല. അമേരിക്ക, കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ ഇത്തരം വിലക്കുകൾ ഒഴിവാക്കിയിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്ക് രക്തം ദാനം ചെയ്യാൻ അനുവദിക്കുന്നതിനായി അമേരിക്ക, യുകെ, കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ അവരുടെ നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. 1980-കളിലെ കാലഹരണപ്പെട്ടതും പക്ഷപാതപരവുമായ വീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നിരോധനം. ഇതിനുശേഷം മെഡിക്കൽ സാങ്കേതികവിദ്യ, പ്രത്യേകിച്ച് രക്തപരിശോധനയിൽ, വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഹരജിക്കാർ പറയുന്നു.
എൽജിബിടിക്യു സമൂഹത്തിൽ നിന്നുള്ള ആക്ടിവിസ്റ്റുകളാണ് കോടതിയെ സമീപിച്ചത്. കേസ് വിശദമായ വാദം കേൾക്കുന്നതിനായി കോടതി പിന്നീട് പരിഗണിക്കും. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും (എൻബിടിസി) നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷനും (എൻഎസിഒ) പുറപ്പെടുവിച്ച “രക്തദാതാക്കളെ തിരഞ്ഞെടുക്കുന്നതിനും രക്തദാതാക്കളെ റഫർ ചെയ്യുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, 2017” നെ ഹർജിക്കാർ വെല്ലുവിളിച്ചു.















