മലപ്പുറം: അതിവേഗ റെയിൽപ്പാതയുമായി ബന്ധപ്പെട്ടുള്ള ഡിറ്റെയിൽ പ്രോജക്റ്റ് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാനുവൽ ഫീൽഡ് സർവ്വെ നടത്തിയെന്ന് ഇ. ശ്രീധരൻ. ഇത്തരത്തിൽ സർവ്വേ നടപടികൾ പൂർത്തികരിച്ചാൽ മാത്രമെ കൃത്യത ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതിവേഗ റെയിൽപ്പാതയുമായി ബന്ധപ്പെട്ട് ഇ. ശ്രീധരൻ നടത്തുന്ന ജനസമ്പർക്ക പരിപാടിക്ക് മലപ്പുറത്ത് തുടക്കം കുറിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 10.30ന് മലപ്പുറം മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുകയാണ് പരിപാടിയുടെ ലക്ഷ്യം.
പദ്ധതി യാഥാർത്ഥ്യമായാൽ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്ത് വെറും രണ്ട് മണിക്കൂറ് കൊണ്ട് എത്തിച്ചേരാനാവും. പദ്ധതി കേരളത്തിലെ നാല് വിമാനത്താവളങ്ങളെയും ബന്ധിക്കുന്നതരത്തിലാവും പാത കടന്നുപോകുക. ഇതിൽ കണ്ണൂർ വിമാനത്താവളത്തിന്റെ മാത്രം അൽപം ദൂരയാവും സ്‌റ്റേഷൻ. എന്നാൽ സ്‌റ്റേഷനെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന തരത്തിൽ ഇലക്ട്രിക് വാഹനങ്ങൾ സൗകര്യങ്ങൾ ഏർപ്പെടുത്തു. മറ്റ് സ്‌റ്റേഷനുകളിൽ ഒരു മിനിറ്റിന് താഴെയാണ് ട്രെയിൻ നിർത്തുന്നതെങ്കിൽ എയർപോർട്ടുകളിൽ രണ്ട് മിനിറ്റുവരെ സമയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാർക്ക് മാത്രം യാത്രചെയ്യുന്നതരത്തിലാണ് ബോഗികളുടെ ഡിസൈൻ. ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കാനാകില്ല. എന്നാൽ യാത്രക്കാരുടെ ലഗേജുകൾ സൗജന്യനിരക്കിൽ യാത്രക്കൊപ്പം കൂടെ കൊണ്ടുപോകാനാവും. കേരളത്തിൽ ഓടുന്ന ജനശതാബ്ദി ട്രെയിനുകളെകാൾ കുറഞ്ഞനിരക്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ യാത്രചെയ്യാൻ സാധിക്കുമെങ്കിലും റെയിൽവേ നിഷ്‌കർശിക്കുന്ന കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുക. പദ്ധതി ചിലവ് 56500 കോടിയാണ്. ഇത് മറ്റ് പദ്ധതികൾ താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതത്തിന് പുറമെ 30 ശതമാനം തുക മാത്രം കണ്ടെത്തിയാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി പൂർത്തിയാക്കാൻ അഞ്ച് വർഷം മാത്രം മതിവുമെന്നും അദ്ദേഹം വ്യക്തമാക്കി.
















