അഹമ്മദാബാദ്: മൊട്ടേര സ്റ്റേഡിയം ഇന്ന് നരേന്ദ്രമോദി സ്‌റ്റേഡിയമാണ്. ലോകത്തെ ഏറ്റവും വലിയ ഈ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടി-20 ലോകകപ്പ് ഫൈനലില്‍ ലോകക്രിക്കറ്റിലെ അതികായരായ ഭാരതം കിടുക്കന്‍ ടീം ന്യൂസിലന്‍ഡിനെ നേരിടും. രാത്രി ഏഴിനാരംഭിക്കുന്ന ഫൈനല്‍ കാണാന്‍ ക്രിക്കറ്റ് ലോകം ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ എക്കാലത്തെയും വലിയ താരമായി ഉയര്‍ന്ന സഞ്ജു സാംസണിന്റെ ചിറകില്‍ ഭാരതം കിരീടം ചൂടുമോ എന്നറിയാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കായിക കേരളം.
മൊട്ടേരയായിരുന്നപ്പോള്‍ ഇവിടെ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ പിറവികൊണ്ടു. 1987ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സുനില്‍ ഗാവസ്‌കര്‍ 10000 റണ്‍സ് നേടിയതും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് (432) കപില്‍ദേവ് സ്വന്തമാക്കിയതും ഇതേ വേദിയിലായിരുന്നു. എന്നാല്‍, ഏകദിന ലോകകപ്പില്‍ കിരീടം കൈവെള്ളയില്‍നിന്നു വഴുതിപ്പോയതും ഇതേ വേദിയലായിരുന്നു. ലോകകിരീടത്തില്‍ മുത്തമിട്ട് ആ പഴി മായ്‌ക്കാന്‍ സൂര്യകുമാര്‍ യാദവും സംഘവും തയാറെടുത്തുകഴിഞ്ഞു.
ഒരു മത്സരത്തിലൊഴികേ എല്ലാ മത്സരവും ജയിച്ചാണ് ഭാരതം കലാശപ്പോരിന് അര്‍ഹരായിരിക്കുന്നത്. ന്യൂസിലന്‍ഡാവട്ടെ, ഭാഗ്യനിര്‍ഭാഗ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ഇവിടെയെത്തിയിരിക്കുന്നത്. റണ്‍സൊഴുകുന്ന പിച്ചില്‍ ആവേശകരമായ മത്സരം പിറക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.
വരുണ്‍ മാറുമോ ?
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ഏറെ നിരാശപ്പെടുത്തിയ താരം വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. ഒരോവറില്‍ ശരാശരി 11 റണ്‍സ് വഴങ്ങുന്ന വരുണിനെ മാറ്റി കുല്‍ദീപ് യാദവിനെയോ മുഹമ്മദ് സിറാജിനെയോ കളിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, വിജയഫോര്‍മുലയില്‍ മാറ്റം വരുത്താന്‍ ടീം തയാറാകുമെന്ന് കരുതാനാവില്ല.
ബാറ്റിങ്ങില്‍ അഭിഷേക് വര്‍മയുടെയും നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും ഫോമാണ് ആശങ്കപ്പെടുത്തുന്നത്. മികച്ച ടച്ച് തരാന്‍ ഇരുവര്‍ക്കുമാകുന്നില്ല. എന്നാല്‍, തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഫോമില്‍ തുടരുന്ന സഞ്ജു സാംസണ്‍ ഇവിടെയും മികവിലേക്കുയര്‍ന്നാല്‍ ഭാരതത്തിന് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താന്‍ അധികം ബദ്ധപ്പെടേണ്ടിവരില്ല. സ്വാഭാവിക കളിക്കായിരിക്കും സഞ്ജു ശ്രമിക്കുക. ഇഷാന്‍ കിഷനും തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും മികച്ച ഫോമിലാണ്. കൂറ്റനടികളിലൂടെ സ്‌കോര്‍ ഉയര്‍ത്താന്‍ ശിവം ദുബെയും റെഡി. ബൗൡങ്ങില്‍ ഏതൊരു ടീമും മോഹിക്കുന്ന താരമാണ് ജസ്പ്രീത് ബുമ്ര. എത്ര ഫാമില്‍ നില്‍ക്കുന്ന ബാറ്ററാണെങ്കിലും ബുമ്രയുടെ പന്ത് നേരിടാന്‍ ഒന്നു പകയ്‌ക്കും. അതാണ് ഭാരതത്തിന്റെ നേട്ടവും. ബുമ്രയ്‌ക്ക് മികച്ച പിന്തുണ നല്‍കാന്‍ മറ്റ് ബൗളര്‍മാര്‍ക്കാകുന്നില്ല എന്നത് ഇന്ത്യയുടെ പരാജയമാണ്. വരുണിനു പകരം കുല്‍ദീപ് വന്നാല്‍, ന്യൂസിലന്‍ഡ് വിയര്‍ക്കാനുള്ള സാധ്യതയുണ്ട്.
ഫിന്‍ അലന്‍ കൊടുങ്കാറ്റ്
ന്യൂസിലന്‍ഡ് ഇന്ന് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നത് ഓപ്പണര്‍ ഫിന്‍ അലന്റെ ബാറ്റിലാണ്. ദക്ഷിണാഫ്രിക്കയെ ഇഞ്ചപ്പരുവമാക്കി പറഞ്ഞയച്ചത് ആ ബാറ്റാണ്. 33 പന്തില്‍ 100 റണ്‍സടിച്ചുകൂട്ടിയ ഫിന്‍ ഇന്നത്തെ മത്സരത്തിലും അത് പ്രകടനം പുറത്തെടുത്താല്‍ ഭാരതത്തിനു വിയര്‍ക്കേണ്ടിവരും. ടിം സീഫര്‍ട്ടിനൊപ്പം മികച്ച തുടക്കം ലഭിച്ചാല്‍ കിവീസ് ചിറകടിച്ചുയരും. ഇതുവരെ ബാറ്റിങ്ങില്‍ ഫഓമിലേക്കുയരാത്ത താരമാണ് രചിന്‍ രവീന്ദ്ര. ബൗളിങ്ങില്‍ ഈ ലോകകപ്പിലെ തന്നെ ലീഡിങ് വിക്കറ്റ് ടേക്കറാണ്, 11. രചിന്റെ ബാറ്റില്‍നിന്നുകൂടി തിളക്കം പ്രതീക്ഷിക്കുകയാണവര്‍. മധ്യനിരയില്‍ ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും ചാപ്മാനുമടങ്ങുന്ന പവര്‍ ഹിറ്റര്‍മാര്‍ ഭാരതത്തിനു തലവേദിയുയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്.
ഓഫ് സ്പിന്‍ ചതിക്കുമോ ?
അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ ഇന്ത്യയുടെ ഇലവനില്‍ സ്ഥാനം നേടുന്ന ഇടംകൈയന്‍ ബാറ്റര്‍മാരാണിവര്‍. എന്നാല്‍, ഇവര്‍ക്കെതിരേ കിവികള്‍ക്ക് വ്യക്തമായ ഗെയിം പ്ലാനുണ്ട്. അതവര്‍ തയാറാക്കിയിരിക്കുന്നത് ഭാരത താരങ്ങളുടെ മുന്‍കാല പ്രകടനങ്ങളെ മുന്‍നിര്‍ത്തിയാണ്. ഇത് പരിശോധിക്കുമ്പോള്‍ ഓഫ് ബ്രേക്ക് സ്പിന്‍ ഭാരത താരങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുമെന്ന് കാണാം. ഇതു മനസ്സിലാക്കി രണ്ട് വലെകൈയന്‍ ഓഫ് ബ്രേക്ക് സ്പിന്നര്‍മാരെ കിവീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഗ്ലെന്‍ ഫിലിപ്‌സിനെയും കോള്‍ മക് കോഞ്ചിയെയും. പോരാത്തതിന് നായകന്‍ സാന്റ്‌നര്‍ ഇടംകൈയന്‍ ഓഫ് ബ്രേക്ക് സ്പിന്നില്‍ വിദഗ്ധനും. ഭാരത താരങ്ങളുടെ ഓഫ് സ്പിന്നിനെതിരേയുള്ള സമീപകാല റിക്കാര്‍ഡ് എത്ര മികച്ചതല്ല. ഇഷാന്‍ കിഷന്‍ കളിച്ച ആറ് കളികളില്‍ അഞ്ചിലും ഓഫ് സ്പിന്നറുടെ പന്തിലാണ് പുറത്തായത്. തിലക് വര്‍മ രണ്ട് തവണയും അഭിഷേക് ശര്‍മ മൂന്നു തവണയും ഹാര്‍ദി പാണ്ഡ്യ രണ്ട് തവണയും സൂര്യകുമാര്‍, സഞ്ജു സാംസണ്‍ എന്നിവര്‍ ഓരോ തവണയും ഓഫ് സ്പിന്നര്‍മാരുടെ കെണിയില്‍ വീണിട്ടുണ്ട്. ഇവരുടെ ശരാശരിയും അത്രമികച്ചതല്ല. ഈ കണക്കുകളാണ് കിവീസിന് ആശ്വാസം പകരുന്നതും ഓഫ് സ്പിന്നര്‍മാരെ ടീമിലെടുക്കാന്‍ പ്രേരിപ്പിക്കുന്നതും.
പിച്ച് എന്തു പറയുന്നു?
2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇവിടെ ഭാരതം ദയനീയമായി തോറ്റിരുന്നു. അന്നൊരുക്കിയ പിച്ചിനെതിരേ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നികരുന്നു. ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. അവസാനം നടന്ന എട്ടു മത്സരങ്ങളില്‍ അഞ്ചിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെതിരേ 190 റണ്‍സ് പ്രതിരോധിച്ച് വിജയം നേടാന്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായിരുന്നു. പിച്ചിലെ ഈര്‍പ്പം രണ്ടാമത് ബൗളിങ്ങിനെത്തുന്നവര്‍ക്ക് വെല്ലുവിളിയാകും.
















