ബിഎഫ്എ പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം തടയണമെന്ന ഉത്തരവ് നടപ്പാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.കെ. ഗീതാ കുമാരിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്ഥാനത്തുനിന്ന് നീക്കിയത് ശരിയായ നടപടിയാണ്. സാങ്കേതിക സര്‍വകലാശാല വിസി ഡോ. സിസാ തോമസിന് സംസ്‌കൃത സര്‍വ്വകലാശാലയുടെ അധിക ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. മ്യൂറല്‍ പെയിന്റിങ്ങില്‍ ബിഎഫ്എ തോറ്റയാളെ ജയിപ്പിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാനും വിശദീകരണം നല്‍കാനും സംസ്‌കൃത സര്‍വകലാശാല വിസിയോടും പരീക്ഷ കണ്‍ട്രോളറോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അനുസരിക്കാന്‍ തയ്യാറായില്ല. ഇതെതുടര്‍ന്നാണ് വിസിക്കെതിരെ നടപടിയെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ബന്ധിതനായത്
സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയുടെ അംഗമായതിനാലാണ് ബിഎഫ്എ തോറ്റിട്ടും ബിരുദാനന്തര ബിരുദമായ എംഎഫ്എയ്‌ക്ക് പ്രവേശനം നല്‍കിയത്. ബിഎഫ്എ പരീക്ഷ പാസ്സാകാത്തതുകൊണ്ട് യൂണിവേഴ്‌സിറ്റി പരീക്ഷ വിഭാഗം ഈ വിദ്യാര്‍ഥിയുടെ എംഎഫ്എ പരീക്ഷ ഫലം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതുകൊണ്ട് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിഎഫ്എ പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ പരിശോധിക്കാതെയാണ് യൂണിവേഴ്‌സിറ്റിയില്‍ എംഎഫ്എയ്‌ക്ക് പ്രവേശനം നല്‍കിയത്. രാഷ്‌ട്രീയ സ്വാധീനത്തിന്റെ ഫലമായിരുന്നു ഇത്. ഒരു വിഭാഗം സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ചട്ടവിരുദ്ധ നടപടികള്‍ അനുസരിക്കുകയാണ് താല്‍ക്കാലിക വിസി ചെയ്തത്. ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം തടഞ്ഞ ഗവര്‍ണറുടെ ഉത്തരവ് സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്‌ക്കു പോലും വയ്‌ക്കാന്‍ വിസി തയ്യാറായില്ല.
സര്‍വ്വകലാശാലയുടെ നിയമമല്ല, സിന്‍ഡിക്കേറ്റിന്റെ താല്‍പ്പര്യമാണ് വിസി ഇക്കാര്യത്തില്‍ കണക്കിലെടുത്തതെന്നാണ് കാണുന്നത്. ചാന്‍സലറായ ഗവര്‍ണറുടെ നിര്‍ദ്ദേശം പോലും മറികടക്കാന്‍ തയ്യാറായത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. സംസ്‌കൃത സര്‍വകലാശാലയുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാക്കുന്ന അധികാര ദുര്‍വിനിയോഗമാണ് സിന്‍ഡിക്കേറ്റിന്റെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാകുന്നത്. അഞ്ചുവര്‍ഷം മുന്‍പുള്ള വിജ്ഞാപന പ്രകാരം തിരക്കിട്ട് അധ്യാപക നിയമനങ്ങള്‍ നടത്താനുള്ള തീരുമാനവും, യൂണിവേഴ്‌സിറ്റിയുടെ ഭൂമി സ്വകാര്യ ഏജന്‍സിക്ക് ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് വിട്ടുകൊടുക്കുവാനുള്ള തീരുമാനവും നിര്‍ത്തിവയ്‌ക്കാനുള്ള ഗവര്‍ണറുടെ ഉത്തരവ് അംഗീകരിക്കേണ്ടതില്ലെന്നും സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയുണ്ടായി.ഇക്കാര്യം ഗവര്‍ണറെ അറിയിക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഭരണപരമായ കാര്യങ്ങളില്‍ സിന്‍ഡിക്കേറ്റിന്റെ അധികാരങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്ന് ഉത്തരവിടുകയും ചെയ്തു!
കേരളത്തിലെ സര്‍വ്വകലാശാലകളുടെ ഭരണം ഇടതു പാര്‍ട്ടികളുടെയും ജിഹാദി സംഘടനകളുടെയും വക്താക്കള്‍ നിറഞ്ഞിരിക്കുന്ന സിന്‍ഡിക്കേറ്റുകളാണ് നിയന്ത്രിക്കുന്നത്. പല സിന്‍ഡിക്കേറ്റുകളും സിപിഎമ്മിന്റെ ബ്രാഞ്ചുകളായി മാറിയിരിക്കുന്നു. അനധികൃതമായ നിയമനങ്ങള്‍ നടത്താനും, അര്‍ഹതയില്ലാത്തവര്‍ക്ക് ഡോക്ടറേറ്റുകള്‍ നല്‍കാനും, പരീക്ഷ എഴുതാത്തവരെപ്പോലും ജയിപ്പിക്കാനുമൊക്കെ പാര്‍ട്ടി ഘടകമായ സിന്‍ഡിക്കേറ്റുകള്‍ തീരുമാനിക്കുകയാണ്. സംസ്‌കൃത സര്‍വകലാശാല ഇക്കൂട്ടരുടെ താവളമായി മാറിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ സിന്‍ഡിക്കേറ്റ് വഴിയും വിസിമാരിലൂടെയും നടപ്പാക്കും. ഇതാണ് സംസ്‌കൃത സര്‍വ്വകലാശാലയില്‍ നടന്നുവരുന്നത്. ലോകത്തൊരിടത്തും നടക്കാത്തതു പോലുള്ള നിയമവിരുദ്ധ രീതികളാണ് ഇടതുപക്ഷ അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും കൈകോര്‍ത്തിരിക്കുന്ന കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നിര്‍ബാധം അരങ്ങേറുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഈ ഇടതുപക്ഷ അധോലോകവാഴ്ച അവസാനിപ്പിച്ചേ തീരൂ.











