കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് സൂചന. വേണ്ടത്ര ആലോചനയും ചര്‍ച്ചകളും കൂടാതെ അത്തരം നടപടിയിലേക്ക് പോകുന്നത് സമൂഹത്തില്‍, പ്രത്യേകിച്ച് ഹൈന്ദവരിലെ പിന്നാക്ക വിഭാഗങ്ങളില്‍, സാമ്പത്തികമായി വലിയ അസന്തുലിതാവസ്ഥയും അസ്വസ്ഥതയും ഉടലെടുക്കാന്‍ ഇടയാക്കും എന്നു സൂചിപ്പിക്കട്ടെ. കേരളത്തിലെ ക്രൈസ്തവ വിഭാഗത്തിന് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ശിപാര്‍ശയാണ് റിപ്പോര്‍ട്ടിന്റെ കാതല്‍.
2020ല്‍ പിണറായി സര്‍ക്കാര്‍ തന്നെയാണ് റിട്ട.ഹൈക്കാടതി ജഡ്ജി ജസ്റ്റിസ് ബെഞ്ചമിന്‍ കോശി അദ്ധ്യക്ഷനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ്ബ് പുന്നൂസ് എന്നിവര്‍ അംഗങ്ങളുമായി കമ്മിഷനെ നിയമിച്ചത്. ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ പലതലങ്ങളിലും ചര്‍ച്ച നടത്തേണ്ടതുണ്ട്. പ്രത്യേകിച്ച് എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിലെ സംഘടനകളുമായിട്ട്. മാത്രമല്ല, ഇതിന്റെ ഭരണഘടനാപരമായ സാധുതയും പഠിക്കേണ്ടതുണ്ട്.
ഓരോ മതവിഭാഗത്തിനും പ്രത്യേക കമ്മിഷനുകളെ വച്ച് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നത് ജാതിമതവിദ്വേഷം വളര്‍ത്താനും ഹിന്ദുക്കളിലെ പിന്നാക്ക വിഭാഗങ്ങള്‍ വഞ്ചിക്കപ്പെടുന്നു എന്ന തോന്നല്‍ ഉണ്ടാക്കാനും കാരണമാകും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, വോട്ടുലക്ഷ്യംവച്ച് തിടുക്കപ്പെട്ട് ഇതു നടപ്പാക്കുന്നത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവും സാമുദായികവുമായ വിടവ് വളരെ വലുതായിരിക്കും.
റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശകള്‍
1) പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം നാല് ശതമാനത്തില്‍ നിന്ന് ആറു ശതമാനമാക്കുക. സ്വാശയ മെഡിക്കല്‍ – നഴ്‌സിംഗ് കോഴ്‌സുകളിലെ 50% വരുന്ന സര്‍ക്കാര്‍ സീറ്റിലെ 20% കമ്മ്യൂണിറ്റി ക്വോട്ട ആക്കണം. ബാക്കി 50 ശതമാനത്തിലെ 30 ശതമാനം പൊതു കമ്മ്യൂണിറ്റി ക്വോട്ടയും 20 ശതമാനം മാനേജിംഗ് കമ്മ്യൂണിറ്റിയുടെ പ്രത്യേക മാനേജ്‌മെന്റ് ക്വോട്ടയും ആക്കണം.
2) ലത്തീന്‍ കത്തോലിക്ക സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 1947നു മുമ്പ് സമുദായത്തില്‍ അംഗങ്ങളായവര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും മാത്രമേ അര്‍ഹതയുള്ളു എന്ന നിബന്ധന ഒഴിവാക്കി പകരം ലത്തീന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി വില്ലേജ് ഓഫീസര്‍മാര്‍ രേഖയായി സ്വീകരിക്കണം.
3) സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ഇല്ലാത്ത വിഭാഗങ്ങള്‍ക്കായി പ്രത്യേകിച്ച് ദളിത് ക്രൈസ്തവര്‍, നാടാര്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേക നിയമനങ്ങള്‍ നടത്തണം.
4) ദളിത് ക്രൈസ്തവര്‍ക്ക് പട്ടിക ജാതി പദവിയിലുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണം.
5)സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സ്‌കൂളിന് സമാനമായ ശമ്പളവും സൗകര്യങ്ങളും നല്‍കണം. മലയോര-തീര മേഖലകളില്‍ ഉന്നത വിദ്യാഭ്യാസ, പ്രൊഫഷണല്‍ കോഴ്‌സ്, സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങണം
6)സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക് മദ്രസാ അധ്യാപകര്‍ക്ക് സമാനമായ ക്ഷേമനിധി ഏര്‍പ്പെടുത്തണം.
7) ക്രൈസ്തവ വിശ്വാസത്തെയോ സഭയേയോ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമകള്‍, ലേഖനങ്ങള്‍ എന്നിവയ്‌ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം.
8) 2 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള, മാതാപിതാക്കള്‍ ഇല്ലാത്ത ക്രിസ്ത്യന്‍ കുട്ടികള്‍ക്കും പിതാവ് മരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ക്രൈസ്തവ കര്‍ഷകരുടെ മക്കള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുക.
9 ) ഓര്‍ഫനേജുകളുടെ സഹായം 1600 രൂപ ആക്കുക
10 ) 500 ചതുരശ്ര അടിയില്‍ താഴെയുള്ള ആരാധനാലയങ്ങള്‍ക്കും കുരിശിന്‍ തൊട്ടികള്‍ക്കും കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ് നല്‍കുക
11) ക്രൈസ്തവ ചരിത്രം, സാഹിത്യം, കലകള്‍ സുറിയാനി – ലത്തീന്‍ ഭാഷകള്‍ എന്നിവയില്‍ ഗവേഷണ പദ്ധതികള്‍ തുടങ്ങണം. വേദപഠന ബിരുദങ്ങള്‍ സമാന ബിരുദങ്ങള്‍ക്ക് തുല്യമായി സര്‍വകലാശാലകള്‍ അംഗീകരിക്കണം
12) ക്രൈസ്തവ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് പണം നല്‍കണം
13) ക്രിസ്തുമതത്തില്‍ പെട്ടവരും മറ്റു മതത്തില്‍പ്പെട്ടവരും തമ്മിലുള്ള വിവാഹം പുരോഹിതന്മാര്‍ നടത്തിക്കൊടുത്തില്ലെങ്കില്‍ പുരോഹിതനെ ശിക്ഷിക്കാന്‍ വ്യവസ്ഥയുള്ള മാരേജ് രജിസ്‌ട്രേഷന്‍ ബില്‍ നടപ്പാക്കരുത്.
14 ) സെമിത്തേരികള്‍ക്ക് ഉള്ള വ്യവസ്ഥകള്‍ ലഘൂകരിക്കണം
15) യത്തീംഖാനയിലെ അന്തേവാസികള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കാന്‍ നല്‍കുന്ന പതിനായിരം രൂപയുടെ സ്‌കോളര്‍ഷിപ്പ് ക്രിസ്ത്യന്‍ അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും നല്‍കണം
16) പട്ടിക വിഭാഗ സംവരണത്തില്‍ ആളില്ലെങ്കില്‍ അത് ജനറല്‍ മെറിറ്റില്‍ യോജിപ്പിക്കാതെ ദളിത് ക്രൈസ്തവ വിഭാഗത്തിന് നല്‍കണം. അവരും ഇല്ലെങ്കില്‍ മറ്റു പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കണം
17) ഒ ഇ സി വിഭാഗത്തിന്റെ ക്ഷേമത്തിനായി പ്രത്യേക ഡയറക്ടറേറ്റും പ്രത്യേക കമ്മിഷനും രൂപീകരിക്കണം
ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് പരമാവധി പ്രയോജനം ലഭ്യമാകത്തക്ക ശിപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. അവ നടപ്പാക്കിയാല്‍ ഉണ്ടാകുന്ന നിയമപരമായ പ്രശ്‌നങ്ങളും സാമ്പത്തിക ബാധ്യതകളും മതേതരത്വത്തിന് വിരുദ്ധമായുള്ള നടപടികളും ചര്‍ച്ചയ്‌ക്ക് വിഷയമാക്കേണ്ടതുണ്ട്.
സംവരണ ശതമാനം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് രാജ്യത്തു ശക്തമായ നിയമങ്ങളുണ്ട്. മൊത്തം സംവരണം 50 ശതമാനം കടക്കാന്‍ പാടില്ല എന്ന്, ഇന്ദിരാസാഹ്നി കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് രണ്ടു ശതമാനം വര്‍ദ്ധന നല്‍കുമ്പോള്‍ നിലവിലുള്ള മറ്റ് ഏതെങ്കിലും വിഭാഗത്തിന്റെ വിഹിതം കുറയ്‌ക്കേണ്ടി വരും. ഇത് ഹിന്ദു ഒബിസി വിഭാഗങ്ങളുടെ, പ്രത്യേകിച്ച് ഈഴവ, വിശ്വകര്‍മ്മ, ധീവര തുടങ്ങിയ വിഭാഗങ്ങളുടെ. അവസരങ്ങളെ ബാധിക്കാന്‍ ഇടയുണ്ട്. ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പുതിയ സെന്‍സസ് വിവരങ്ങള്‍ ഇല്ലാതെ സംവരണ ശതമാനം കൂട്ടുന്നത് കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. ദളിത് ക്രൈസ്തവരുടെ പട്ടികജാതി പദവിയാണ് റിപ്പോര്‍ട്ടിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. നിലവിലെ ഭരണഘടന അനുസരിച്ച് പട്ടികജാതി പദവി ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങളില്‍ പെട്ട ദളിതര്‍ക്ക് മാത്രമാണുള്ളത്. ജാതി വ്യവസ്ഥ ഇല്ലായെന്നു പറയുന്ന ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളിലേക്ക് മാറിയവര്‍ക്ക് ഈ പദവി ലഭിക്കില്ല എന്ന് പല കോടതി വിധികളും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ഇടയില്‍ ജാതീയത ഉണ്ട് എന്ന് വ്യക്തമാക്കുന്ന പരാമര്‍ശമാണ് കമ്മിഷന്റെ ഈ ശിപാര്‍ശ. ദളിത് ക്രൈസ്തവര്‍ക്ക് എസ്സി പദവി നല്‍കേണ്ടിവന്നാല്‍ നിലവില്‍ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന ഹിന്ദു പട്ടികജാതിക്കാരുടെ (പറയര്‍, വേടര്‍, പുലയര്‍ തുടങ്ങിയ വിഭാഗങ്ങളുടെ) തൊഴില്‍ വിദ്യാഭ്യാസ അവസരങ്ങള്‍ പകുതിയായി കുറയാന്‍ ഇടയുണ്ട്.
ലത്തീന്‍ കത്തോലിക്ക സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 1947നു മുന്‍പ് സമുദായത്തില്‍ അംഗങ്ങളായവര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും മാത്രമേ അര്‍ഹതയുള്ളൂ എന്ന നിബന്ധന മാറ്റി ലത്തീന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി വില്ലേജ് ഓഫീസര്‍മാര്‍ക്ക് രേഖയായി സ്വീകരിക്കാം എന്ന ശുപാര്‍ശ ഹിന്ദു മതവിഭാഗങ്ങളില്‍നിന്ന് ക്രൈസ്ത വിഭാഗങ്ങളിലേക്കുള്ള മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് വേഗം കൂട്ടുകയും അവരെ പ്രലോഭനങ്ങളില്‍ കൂടിയും മറ്റും മതപരിവര്‍ത്തനം നടത്താനുള്ള വഴി തുറക്കുകയും ചെയ്യും. കേരളത്തിലെ ജന വിഭാഗങ്ങളുടെ ജാതി-വംശ-പരമ്പര കണ്ടെത്തുന്നതിന് വേണ്ടിയുള്ള സര്‍ക്കാര്‍ ഏജന്‍സി ആയ കിര്‍ത്താഡ്‌സിനെ നിര്‍വീര്യമാക്കുന്നതിനും ഈ ശിപാര്‍ശ വഴിവയ്‌ക്കും.
സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക് മദ്രസാ അധ്യാപകര്‍ക്ക് സമാനമായ പെന്‍ഷനും ക്ഷേമനിധിയും അനാഥാലയത്തിലെ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും നല്‍കണമെന്ന ശിപാര്‍ശ സമൂഹത്തിലെ അസന്തുലിതാവസ്ഥ വര്‍ധിക്കാന്‍ ഇടയാക്കും. നിലവിലുള്ള ഇത്തരം ആനുകൂല്യങ്ങള്‍ തന്നെ നമ്മുടെ ജനാധിപത്യ വ്യവസ്ഥയ്‌ക്കു യോജിച്ചതല്ല എന്ന നിലയ്‌ക്ക്, ചിലവിഭാഗങ്ങള്‍ക്കു മാത്രമായുള്ള ഇത്തരം ആനുകൂല്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനേക്കുറിച്ചാണു ചിന്തിക്കേണ്ടത്. മതേതര സര്‍ക്കാര്‍ മത സ്ഥാപനങ്ങള്‍ക്ക് ശമ്പളം നല്‍കുന്നു എന്ന തര്‍ക്കം ഒഴിവാക്കണം. സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യത്തിന് പണം നല്‍കണമെന്നും സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സ്‌കൂളിന് സമാനമായ ശമ്പളവും സൗകര്യവും നല്‍കണമെന്നുമുള്ള ആവശ്യം സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത കൂട്ടും.
വേദ പഠന ബിരുദങ്ങളെ സര്‍വകലാശാലാ ബിരുദങ്ങള്‍ക്ക് തുല്യമാക്കണം എന്നുള്ള വാദവും മതേതര സമൂഹത്തില്‍ അനുവദിക്കപ്പെട്ടതല്ല. 500 ചതുരശ്ര അടിയില്‍ താഴെയുള്ള ആരാധനാലയങ്ങള്‍ക്കും കുരിശിന്‍ തൊട്ടികള്‍ക്കും കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ് വരുത്തണം എന്ന ആവശ്യം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. നിലവില്‍ത്തന്നെ കുരിശിന്‍ തൊട്ടികളും കുരിശടികളും വളരെ കൂടുതലായ സംസ്ഥാനത്ത് വീണ്ടും സാമൂഹികമായ സംഘര്‍ഷത്തിന് ഈ ശിപാര്‍ശ ഇടവരുത്തും. അതേ സാഹചര്യം തന്നെയാണ് സെമിത്തേരികളുടെ അനുമതിയുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന ആവശ്യത്തില്‍ കൂടിയും നടപ്പാക്കുന്നത്.
(വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)











