ന്യൂദല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് ഇറാന്‍ യുദ്ധക്കപ്പലിന് നേരെ അമേരിക്കന്‍ അന്തര്‍വാഹിനി നടത്തിയ ആക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ശ്രീലങ്കന്‍ വിദേശകാര്യ സഹമന്ത്രി അരുണ്‍ ഹേമചന്ദ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐആര്‍ഐഎസ് ദേനയില്‍ 180 പേര്‍ ഉണ്ടായിരുന്നുവെന്നും ശ്രീലങ്ക അറിയിച്ചു. 32 പേരെ ശ്രീലങ്കൻ അധികൃതർ രക്ഷപ്പെടുത്തിയതായാണ് വിവരം.
ഇന്ത്യൻ മഹാ സമുദ്രത്തിൽ വെച്ച് അമേരിക്ക ആക്രമിച്ച് തകര്‍ത്ത ഇറാനിയൻ യുദ്ധകപ്പൽ വിശാഖപട്ടണത്തുവെച്ച് നടന്ന സൈനികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ട്. ഇറാനുനേർക്ക് യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയായി ആയിരുന്നു ശ്രീലങ്കൻ സമുദ്രാതിർത്തിക്ക് അടുത്തുവെച്ച് ബുധനാഴ്ച പുലർച്ചെ ആക്രമണം നടന്നത്.
https://t.co/PiqQpVIrMu pic.twitter.com/Wc1e0B0um7
— Department of War 🇺🇸 (@DeptofWar) March 4, 2026
ഫെബ്രുവരി 15 മുതൽ 25 വരേയായിരുന്നു വിശാഖപട്ടണത്ത് വെച്ച് മിലാൻ 2026 ബഹുരാഷ്‌ട്ര നാവിക സേനാഭ്യാസം നടന്നത്. ഇതിൽ പങ്കെടുക്കാനായാണ് ഐറിസ് ദെന എന്ന ഇറാന്റെ സൈനിക കപ്പൽ ഇന്ത്യയിൽ എത്തിയത്. ഇതിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണമുണ്ടായത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി ഒരു ശത്രുരാജ്യത്തിന്റെ യുദ്ധക്കപ്പൽ അന്തർവാഹിനി ഉപയോഗിച്ച് തകർത്തതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ചാണ് ഇറാന്റെ ഐറിസ് ദെന എന്ന കപ്പൽ അമേരിക്കൻ സബ്‌മറൈൻ വിക്ഷേപിച്ച ടോർപ്പിഡോയേറ്റ് തകർന്നത്.
“ഇന്നലെ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച്, അന്താരാഷ്‌ട്ര സമുദ്രാതിർത്തിയിൽ സുരക്ഷിതരാണെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പലിനെ അമേരിക്കൻ സബ്‌മറൈൻ മുക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ടോർപ്പിഡോ ഉപയോഗിച്ച് ഒരു ശത്രുക്കപ്പൽ മുക്കുന്നത് ഇതാദ്യമായാണ്.”- ആക്രമണത്തിന്റെ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചുകൊണ്ട് ഹെഗ്‌സെത്ത് പറഞ്ഞു.
പ്രസിഡന്റ് ട്രംപിനെ വധിക്കാൻ ശ്രമിച്ച യൂണിറ്റിന്റെ തലവനെ വേട്ടയാടി കൊലപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. “ഇറാൻ ട്രംപിനെ കൊല്ലാൻ ശ്രമിച്ചു, എന്നാൽ ട്രംപാണ് ഒടുവിൽ വിജയിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീലങ്കയിലെ ഗാലെ തുറമുഖ നഗരത്തിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. 180 നാവികരുണ്ടായിരുന്ന കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചതിനെത്തുടർന്ന് ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി. 30 ഓളം നാവികരെ പരിക്കുകളോടെ ദക്ഷിണ ലങ്കയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗാലെയിലെ പ്രധാന ആശുപത്രിയിൽ അടിയന്തര സാഹചര്യം നേരിടാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്.
















