ടെഹ്റാൻ : ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണശേഷം മിഡിൽ ഈസ്റ്റ് കടുത്ത സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത് . ഇസ്രായേലിലും മിഡിൽ ഈസ്റ്റ് മുഴുവനും ഇറാൻ വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. കുവൈത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 3 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും 5 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇറാനിയൻ മിസൈലുകൾ പതിച്ചതിനെ തുടർന്ന് ഇസ്രായേലിൽ നിരവധി പേർ കൊല്ലപ്പെട്ടു.
അതേസമയം ഇറാന്റെ പുതിയ നേതൃത്വം സംസാരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ അങ്ങനെ ചെയ്യാൻ പദ്ധതിയിടുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇതോടൊപ്പം 48 ഇറാനിയൻ നേതാക്കളെ കൊന്നതായി അദ്ദേഹം അവകാശപ്പെട്ടു. അന്തിമ ലക്ഷ്യം കൈവരിക്കുന്നതുവരെ ഇറാനെതിരായ ആക്രമണങ്ങൾ തുടരുമെന്നും ട്രംപ് പറഞ്ഞു.
അതേ സമയം തന്നെ യുഎസ് സെൻട്രൽ കമാൻഡിന്റെ കണക്കനുസരിച്ച്, ഇറാനിലെ 1,700-ലധികം ലക്ഷ്യങ്ങൾ യുഎസ് സൈന്യം ആക്രമിച്ചു. ശനിയാഴ്ച ആരംഭിച്ച ആക്രമണങ്ങൾ ഇറാനിയൻ നാവികസേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ, കപ്പൽ വിരുദ്ധ മിസൈൽ സൈറ്റുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ എന്നിവ ലക്ഷ്യമിട്ടതായി സെൻട്രൽ കോം വാർത്താ കുറിപ്പിൽ പറഞ്ഞു
ഇതിനു പുറമെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ തലസ്ഥാനങ്ങളായ അബുദാബിയിലും ദുബായിലും വീണ്ടും സ്‌ഫോടനങ്ങൾ കേട്ടു. എന്നിരുന്നാലും വിശദമായ വിവരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. കൂടാതെ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഒരു സ്‌ഫോടന ശബ്ദം കേട്ടു. ഖത്തറിന്റെ വ്യോമ പ്രതിരോധ സംവിധാനം ആകാശത്ത് ഒരു പ്രൊജക്‌ടൈൽ തടഞ്ഞുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
















