കൊടുങ്ങല്ലൂർ: മാതൃകയില്ലാത്ത ആദർശം ഉള്ളിൽ പ്രവേശിക്കുകയില്ലെന്നും ആദർശത്തിന്റെ ഒരു മാതൃകയാണ് ഡോ. ലക്ഷ്മീകുമാരിയെന്നും സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. ദീദി എന്ന് അറിയപ്പെടുന്ന, സ്വാമി വിവേകാനന്ദന്റെ ജീവിതത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് രാഷ്‌ട്ര സേവനവും സാമൂഹ്യ സേവനവും വ്രതമാക്കിയ വിവേകാനന്ദകേന്ദ്രം മുൻ അദ്ധ്യക്ഷ ഡോ. ലക്ഷ്മീകുമാരിയുടെ നവതി ആഘോഷ പരിപാടികളിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമികൾ.
ധർമ്മത്തിന്റെ സമുത്ഥാനത്തിനും സംസ്ഥാപനത്തിനും സ്വയം സമർപ്പിതമാണ് ലക്ഷ്മീകുമാരി. അവർ പഠിക്കുന്ന കാലത്ത് പഠിച്ച വിഷയങ്ങളുടെയും സാഹചര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യം നോക്കിയാൽ ഇന്നത്തെ പോലെ സാധാരണമല്ലായിരുന്നു. എന്നിട്ടും പഠിച്ച് പരമാവധികളിലെത്തി. പക്ഷേ, അതുൾപ്പെടെയുള്ള ഭൗതിക യോഗ്യതകൾ സമൂഹത്തിനായി സ്വയം സമർപ്പിച്ചു. അങ്ങനെ സ്വജീവിതം ഒരു മാതൃകയും സന്ദേശവുമായി സമർപ്പിച്ചതിനാലാണ് ഡോ. ലക്ഷ്മീകുമാരിയുടെ നവതി ഇന്ന് പ്രസക്തമാകുന്നതും ആഘോഷിക്കാൻ നമ്മൾ ഒത്തുകൂടിയതും. അല്ലെങ്കിൽ 90 വയസ്സുവരെ ജീവിക്കുന്നതുകൊണ്ട് വലിയ കാര്യമൊന്നുമില്ല.
ഭരണഘടനാപരമായി നമ്മൾ സ്വാതന്ത്ര്യം നേടിയെങ്കിലും ആശയപരമായി ഇവിടെ ഈ രാജ്യത്തോടൊപ്പമില്ലാതിരുന്ന ഭൂപ്രദേശം നമുക്കൊപ്പമുണ്ടായിരുന്നു. വടക്കുകിഴക്കൻ പ്രദേശങ്ങൾ അങ്ങനെ മാറിനിന്നു. എന്നാൽ അവിടങ്ങളിൽ പ്രവർത്തിച്ച് വിദ്യാഭ്യാസമുൾപ്പെടെയുള്ള മേഖലകളിൽ പ്രവർത്തിച്ച് അവർക്കിടയിൽ സാമൂഹ്യ-ദേശീയ ബോധമുണ്ടാക്കിയത് വിവേകാനന്ദ കേന്ദ്രം പോലെയുള്ള പ്രസ്ഥാനങ്ങളാണ്. വിദ്യാഭ്യാസം നേടിയ അനേകായിരം പേരെ അവിടങ്ങളിൽ വളർത്തിയെടുക്കാൻ ആയി. വിവേകാനന്ദകേന്ദ്രം എങ്ങനെ ഭാരതത്തിന്റെ അഖണ്ഡതയ്‌ക്ക് കാരണമായി എന്നത് ആഴത്തിൽ പഠിക്കേണ്ടതുണ്ട്. അതിനുള്ള വഴികൂടിയാണ് ഡോ. ലക്ഷ്മീകുമാരി സ്വാമി വിവരിച്ചു.
ചിന്മയാ മിഷൻ കേരള മേധാവി സ്വാമി വിവിക്താനന്ദ, സംബോധ് ഫൗണ്ടേഷനിലെ സ്വാമി അവ്യക്താനന്ദ, ആർഎസ്എസ് മുതിർന്ന പ്രചാരക് എസ്. സേതുമാധവൻ, വിവേക ജ്യോതി പുരസ്‌കാര ജേതാവ് ഡോ.ഭാനുമതി, പ്രസിദ്ധ ഗൈനക്കോളജിസ്റ്റ് ഡോ. പണിക്കർ സംസാരിച്ചു. ഡോ. ലക്ഷ്മീകുമാരി മറുപടി പ്രസംഗം നടത്തി.
വൈകിട്ട് നടന്ന സമാപന സദസ്സോടെ ഒമ്പതു ദിവസം കൊടുങ്ങല്ലൂർ വിവേകാനന്ദ കേന്ദ്രത്തിൽ തുടർന്ന നവതി ആഘോഷ പരിപാടികൾക്ക് സമാപനമായി.
















