”ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരു പിടി മണ്ണല്ല
ജനകോടികള്‍ നമ്മെ നാമായ്
മാറ്റിയ ജന്മഗൃഹമല്ലോ…”
(ആദ്യകിരണങ്ങള്‍-1964)
ആറു ദശകങ്ങള്‍ക്കു മുമ്പ് പി. ഭാസ്‌കരന്‍ രചിച്ച ഈ ഗാനം ദേശസ്നേഹികള്‍ക്ക് എന്നും പ്രചോദനം പകരുന്ന സ്വാഭിമാന ഗീതമാണ്. ഭാസ്‌കരന്‍ മാഷ് തന്നെ സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു ആദ്യകിരണങ്ങള്‍. പ്രശസ്ത നോവലിസ്റ്റ് പാറപ്പുറത്തിന്റെ ഒരു സാധാരണ കുടുംബകഥയില്‍ ഒരു ദേശഭക്തിഗാനം ചേര്‍ക്കുവാന്‍ പി. ഭാസ്‌കരന്‍ തയ്യാറായത് അദ്ദേഹത്തിലെ രൂഢമൂലമായ രാജ്യസ്നേഹത്തിന്റെ തെളിവാണ്. ഈ ചിത്രത്തില്‍ മാഷ് രചിച്ച ഏഴു ഗാനങ്ങളില്‍ തലമുറകള്‍ ഏറ്റെടുത്ത ഏക ഗാനമാണിത്. വിദേശികള്‍ ഭരണത്തിലേറിയപ്പോള്‍ നഷ്ടമായ നമ്മുടെ രാഷ്‌ട്രസ്വത്വത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാകാതെ വിശ്രമമില്ലെന്ന പ്രഖ്യാപനമാണ് ഈ ഗാനത്തിന്റെ സന്ദേശം. കേരള മനസ്സില്‍ സ്വാതന്ത്ര്യസമരത്തിന്റെ ഓര്‍മ്മകള്‍ ജ്വലിച്ചുനിന്നിരുന്ന ഒരു കാലഘട്ടത്തിന്റെ ദേശാഭിമാനത്തെ ഇന്നത്തെ തലമുറയിലേക്ക് പുനരാനയിക്കുവാനുള്ള ഊര്‍ജം ഈയൊരു ഗാനത്തിനുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഇന്നും ദേശഭക്തിഗാനം പാടേണ്ടിവരുമ്പോള്‍ ഏതൊരു മലയാളിയുടെയും ഓര്‍മ്മയില്‍ ഓടിയെത്തുന്ന വരികളാണിത്.
”ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരുപിടി മണ്ണല്ല…’
ഇരുപത്തി ഒന്നു വര്‍ഷം സൈനികസേവനം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ നോവലിസ്റ്റ് പാറപ്പുറത്ത് എഴുതിയ നോവലാണ് ‘നിണമണിഞ്ഞ കാല്‍പാടുകള്‍.’ എന്‍.എന്‍. പിഷാരടിയുടെ സംവിധാനത്തില്‍ 1963 ല്‍ ഇത് ചലച്ചിത്രമായപ്പോള്‍ പി. ഭാസ്‌കരന്‍-കെ. രാഘവന്‍ ടീമാണ് ഗാനങ്ങള്‍ കൈകാര്യം ചെയ്തത്. ”മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്’ എന്ന പ്രശസ്തമായ കേരള ഗാനം ഈ ചിത്രത്തിലേതാണ്. അതിര്‍ത്തി കാക്കുന്ന ജവാന്മാരുടെ ജീവിതവും അവരുടെ ഗൃഹാതുര സ്മൃതികളുമൊക്കെയാണ് ചിത്രത്തിലെ പ്രമേയം. ധീരജവാന്മാരെ അഭിവാദ്യം ചെയ്യുന്ന ഒരു ദേശഗീതം ഈ ചിത്രത്തിലുണ്ട്.
”ഭാരത മേദിനി പോറ്റി വളര്‍ത്തിയ
വീരന്മാരാം പടയാളികളെ
കര്‍മ്മഭൂവിനായ് കരവാളൂരിയ
ദേശഭക്തി തന്‍ അലയാഴികളെ
നിങ്ങള്‍ തന്നപദാനം
അമ്മയ്‌ക്കിന്നഭിമാനം…”
കെ.എസ്. സേതുമാധവന്റെ സംവിധാനത്തില്‍ 1963 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘സുശീല.’ ദേശീയോദ്ഗ്രഥന സന്ദേശം വിളംബരം ചെയ്യുന്ന ഭാസ്‌കരന്‍ മാഷിന്റെ രചന ബാബുരാജിന്റെ സംഗീതത്തില്‍ ശാന്താ പി. നായരും സംഘവുമാണ് ആലപിച്ചത്. തമിഴകവും കേരളവും വംഗവും കലിംഗവും ആന്ധ്രയും ഗുജറാത്തും മറാത്തയും ഭാരതാംബയുടെ പ്രതിബിംബങ്ങളായി ഈ ഗാനം പ്രകീര്‍ത്തിക്കുന്നു.
”ഇതാണു ഭാരതധരണി
ഇതാണു ഭാരത ജനനി
ഇതാണു നമ്മുടെ മണ്ണും വിണ്ണും
ഇതാണു സമ്പത്തെന്നും
ഭാരതഗാഥകള്‍ വള്ളത്തോളും
ഭാരതിയും ടാഗോറും
ആലപിക്കേ ഞങ്ങടെ നെഞ്ചില്‍
അലതല്ലുന്നു ജയഭേരി…” (സുശീല- 1963)
ശോഭന പരമേശ്വരന്‍ നായര്‍ നിര്‍മ്മിച്ച് എന്‍. ശങ്കരന്‍നായര്‍ സംവിധാനം ചെയ്ത 1977ലെ ചലച്ചിത്രമാണ് ‘പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍.’ പി. ഭാസ്‌കരന്റെ ഗാനരചനയില്‍ കെ. രാഘവന്‍ ഈണമിട്ട ദേശഭക്തിഗാനം ഗായിക അമ്പിളി ആലപിച്ചു.
”നവകര ദിനകരനുയരട്ടെ
നാടിന്‍ ഭേരി മുഴങ്ങട്ടെ
രണഭൂമിയില്‍ ചുടുചോരയില്‍
പുതുഭാരതവനിക തളിര്‍ക്കട്ടെ…
വിമോചനോജ്ജ്വല വിഭാതകിരണം
വിളിച്ചുണര്‍ത്തിയ സോദരരേ
വിശാല ഭാരത നൂതന ചരിതം
നമ്മുടെ ചോരയിലെഴുതുകനാം…”
(പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍- 1977)
ദേശാഭിമാന പ്രചോദിതങ്ങളായ നിരവധി സ്വാഭിമാനഗീതങ്ങള്‍ ഭാസ്‌കരന്‍ മാഷ് ഭാരതാംബയുടെ പാദങ്ങളില്‍ സമര്‍പ്പിച്ചു.
‘..ജന്മഭൂമി ഭാരതം കര്‍മ്മഭൂമി ഭാരതം
ജനത നാം ജയിച്ചുയര്‍ന്ന ധര്‍മ്മഭൂമി ഭാരതം
മണ്ണെറിഞ്ഞാല്‍ പൊന്നു വിളയും
മണ്ണു ചേര്‍ന്ന ഭാരതം
വര്‍ണ്ണശബള ജീവിതങ്ങള്‍
പൂത്തു നില്ക്കും ഭാരതം…’ (ദേവത-1965)
‘..യുവ ഭാരത ശില്പികളേ- നവ ഭാരത ശില്പികളേ
യുവാക്കളേ, യുവതികളേ, ജനജീവിത ശില്പികളേ
ചോര തുളുമ്പും കൈയുകളാലീ
ഭാരത സൗധം പണിയുക നാം
നവഭാരത സൗധം പണിയുക നാം..’
(വഴി വിളക്ക്-1976)
ചെറുശ്ശേരി,എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, രാജാ രവിവര്‍മ്മ, സ്വാതി തിരുനാള്‍ തുടങ്ങിയ ആചാര്യന്മാരെ സ്മരിച്ചു കൊണ്ട് കേരള മഹിമകളുടെ ഒരു ഗാനാവിഷ്‌കാരം കേരളപ്പിറവിക്കും മൂന്നാണ്ടു മുന്നേ ഭാസ്‌കരന്‍ മാഷ് രചിച്ചിട്ടുണ്ട്.
‘ജനനീ, ജയിക്ക നീണാള്‍ മലയാളമേ
എന്നും – തവ ഗാനം ചൊരിയാം
എന്മണി വീണയാല്‍ – മഹിത –
ജനനീ ജയിക്ക നീണാള്‍ മലയാളമേ!
കലയാകും കടലേന്തും പൊന്നല വീശും
ഒളിയും കഥകളിയും നിന്നഭിമാനമേ…’
(ആശാദീപം-1953)
തുഞ്ചത്താചാര്യനും സ്വാതിതിരുനാളും അങ്ങനെ സാംസ്‌കാരിക കേരളത്തെ സമ്പന്നമാക്കിയ കാവ്യ പ്രതിഭകളെ വാഴ്‌ത്തിക്കൊണ്ട് കേരള മഹിമ പാടുന്ന ഈ ദേശഗീതം പ്രശസ്തമാണ്
‘പേരാറും പെരിയാറും
കളിയാടും നാടേതോ
കടലലയും കായലുമേ
കഥ പറയും നാടേതോ….
പേരതിനു മലയാളം
പേരു കേട്ട മലയാളം.’ (ഭാഗ്യമുദ്ര-1967)
കടലിന്റെയും കായലിന്റെയും ജലസമൃദ്ധിയും ഫലഭൂയിഷ്ഠമായ മണ്ണിന്റെ ഹരിതാഭയും കലകളുടെയും സാഹിത്യത്തിന്റെയും പ്രൗഡിയും ചേര്‍ന്ന കേരളത്തിന്റെ ജനകീയോത്സവമായ തിരുവോണത്തെ വാഴ്‌ത്തിപ്പാടാത്ത കവികളില്ല.
മാവേലി നാട്ടില്‍ മാനവരൊന്നാകണമെന്ന ശുഭസന്ദേശം പാടി ഓണക്കാലത്തെ വരവേല്‍ക്കുന്ന ഈ കേരളഗാനത്തിന് എം.എസ്. ബാബുരാജിന്റെ സംഗീതത്തില്‍ യേശുദാസും സംഘവുമാണ് ശബ്ദം നല്‍കിയത്.
‘മണ്ണെറിഞ്ഞാല്‍ പൊന്നു വിളയും
മലയാളക്കരയില്‍
കല്യാണ ക്കിളി കാരോലക്കിളി
പൊന്നോണത്തിനു വന്നാട്ടേ
വന്നാട്ടേ… വന്നാട്ടേ…’ (തറവാട്ടമ്മ-1966)
ഇന്ന് ദേശാഭിമാനത്തിന്റെയും ദേശീയതയുടെയും മൂല്യങ്ങള്‍ സിനിമയില്‍നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. 2016 ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്കെ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലില്‍ ദേശീയഗാനം പാടുന്നത് സംബന്ധിച്ച വിവാദങ്ങള്‍ സിനിമാരംഗത്തെ ദേശീയബോധത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് വിഷയമാകുകയുണ്ടായി. കഴിഞ്ഞ നവംബറിലാണ് കൊച്ചി-ബാംഗ്ലൂര്‍ വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടന യാത്രയില്‍ കുട്ടികള്‍ ദേശഗാനം പാടിയത് ഇവിടെ എതിര്‍ക്കപ്പെട്ടത്. വേലുത്തമ്പിയുടെയും പഴശ്ശിരാജാവിന്റെയും നാട്ടില്‍ ദേശഭക്തിഗാനങ്ങള്‍ നിഷിദ്ധമായെന്നോ? രാഷ്‌ട്രസുരക്ഷാ ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ദേശഭക്തിയുടെയും ദേശഗീതങ്ങളുടെയും സാധുതയേറുകയാണ്. പി. ഭാസ്‌കരന്റെയും വയലാറിന്റെയും കാവ്യഗന്ധികളായ ദേശഭക്തിഗാനങ്ങളുടെ പുനരുജ്ജീവനം കാലഘട്ടത്തിന്റെ ആവശ്യമാണ്.
പാട്ടിന്റെ പാലാഴി കടഞ്ഞെടുത്ത് കാവ്യലാവണ്യത്തിന്റെ സിംഫണികള്‍ മലയാളികള്‍ക്കു പകര്‍ന്ന പി. ഭാസ്‌കരന്‍ എന്ന ഗാനഭഗീരഥന്റെ രാഷ്‌ട്രപുനര്‍നിര്‍മാണത്തിനുള്ള ഈ സന്ദേശം ഇന്നേറെ പ്രസക്തം.
”തുടങ്ങിവെച്ചു നാമൊരു കര്‍മ്മം
തുഷ്ടി തുളുമ്പും ജീവിതധര്‍മ്മം
സ്വതന്ത്രഭാരത വിശാല ഹര്‍മ്മ്യം
സുന്ദരമാക്കും നവകര്‍മ്മം…
ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരുപിടി മണ്ണല്ല…”
(ആദ്യകിരണങ്ങള്‍- 1964)
(തുടരും)
















