ന്യൂയോർക്ക് : ടെഹ്‌റാനിൽ ഒരു പുതിയ സർക്കാർ വേണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക ആക്രമണങ്ങൾക്ക് ശേഷം ശനിയാഴ്ചയാണ് ട്രംപ് മാധ്യമ പ്രവർത്തകരോട് ഇക്കാര്യം അറിയിച്ചത്. ഇറാനിയൻ ജനതയ്‌ക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആശങ്കയെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ ഒരു സുരക്ഷിത രാജ്യമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ഞങ്ങൾക്ക് അത് ലഭിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്.
അതേ സമയം ഇറാനെതിരായ ആക്രമണം വളരെ മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്ന് ഐഡിഎഫ് പ്രസ്താവിച്ചു. സൈന്യം ആക്രമണം വിലയിരുത്തുന്നുണ്ടെന്നും പ്രസ്താവനയിൽ ഐഡിഎഫ് പറയുന്നു. ഇതിനു പുറമെ ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് തൊടുത്തുവിട്ട മിസൈലുകൾ തിരിച്ചറിഞ്ഞതായും അവയെ തടഞ്ഞുനിർത്തി പ്രതികരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേലി നഗരമായ ഹൈഫയിലും മറ്റ് സ്ഥലങ്ങളിലും സ്ഫോടന ശബ്ദങ്ങൾ കേട്ടിരുന്നു.
കൂടാതെ ഉന്നത നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ഒത്തുകൂടിയ സ്ഥലങ്ങളെ ലക്ഷ്യം വച്ചാണ് ഇറാനിൽ ആക്രമണം നടത്തിയതെന്ന് ഐഡിഎഫ് അറിയിച്ചു. നിരവധി പ്രമുഖ ഇറാനിയൻ നേതാക്കൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ അവകാശപ്പെട്ടിട്ടുണ്ട്.
















