കൊച്ചി: കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതിൽ പരിഹാസവുമായി കെ.കെ ഹർഷീന. പ്രതിഷേധക്കാരെ കണ്ട് പെട്ടെന്ന് തിരിഞ്ഞു നോക്കിയതിൽ കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രെച്ചറിലെടുക്കുന്നു. ഐസിയുവിലാക്കുന്നു. പക്ഷേ, ഒരു കത്രിക അഞ്ച് അല്ല 50 വർഷം വയറ്റിൽ കിടന്നാലും ഒന്നും സംഭവിക്കില്ലെന്നേ…. വേദന പോലും ഉണ്ടാവില്ല. ചികിത്സ വേണ്ട – ഹരിഷീന ഫേസ്ബുക്കിൽ കുറിച്ചു.
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വർഷങ്ങളോളം വേദന അനുഭവിച്ചിട്ടും നീതി ലഭിക്കാത്ത തന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഹർഷിനയുടെ ഈ ഫേസ്ബുക്ക് കുറിപ്പ്. ചികിത്സയ്‌ക്കായി ലക്ഷങ്ങൾ ചെലവഴിച്ച് കുടുംബം വഴിയാധാരമായിട്ടും മൂന്നു കുഞ്ഞുങ്ങളുമായി ഇപ്പോഴും ഹർഷീന സമരം തുടരുകയാണ്. അഞ്ച് വർഷങ്ങൾക്കുമുൻപ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഗർഭാശയമുഴ നീക്കാൻ നടത്തിയ ശസ്‌ത്രക്രിയയ്‌ക്കിടെ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവം വിവാദമായതിനുപിന്നാലെ സഹോദരിയെന്ന് വിളിച്ച് ഹർഷീന സമരസമിതിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിന് മുമ്പിൽ ഉപവാസ സമരം നടന്നിരുന്നു.
ഹർഷീനയുടെ പോസ്റ്റ്:
പ്രതിഷേധക്കാരെ കണ്ട് പെട്ടെന്ന് തിരിഞ്ഞു നോക്കിയതിൽ കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രെച്ചറിലെടുക്കുന്നു. ഐസിയുവിലാക്കുന്നു.
എം ആർ ഐ സ്‌കാനിന് വിധേയയാക്കുന്നു. ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നു….എന്തൊക്കെയാ? ….!!!!
പക്ഷേ, ഒരു കത്രിക അഞ്ച് അല്ല 50 വർഷം വയറ്റിൽ കിടന്നാലും ഒന്നും സംഭവിക്കില്ലെന്നേ…. വേദന പോലും ഉണ്ടാവില്ല. ചികിത്സ വേണ്ട…
ഒരു പ്രശ്നങ്ങളുമില്ല..! ചെയ്തവർക്കെതിരെ യാതൊരു നടപടിയും ഇല്ല …! വിവിധ റിപ്പോർട്ടുകൾ തേടി
ഏറ്റവും കൂടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ അങ്ങ് പ്രഖ്യാപിച്ചേക്കാം…. എല്ലാം ആയി… അത്ര ഒക്കെ മതി…..നാടകമേ ഉലകം…!എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് പിഴവുകൾക്ക് ഒരു പരിഹാരമാവുക…….?!!!!
















