ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിക്കുന്നത് ഇസ്ലാമിക തീവ്രവാദ ഘടകങ്ങൾക്ക് കനത്ത തിരിച്ചടിയാകും. ഫെബ്രുവരി 25 നാണ് അദ്ദേഹത്തിന്റെ സന്ദർശനം ആരംഭിക്കുക. സന്ദർശനത്തിന് മുന്നോടിയായി ഇസ്ലാമിക തീവ്രവാദത്തെ ചെറുക്കുന്നതിനായി ആറ് കക്ഷികളുടെ സഖ്യം രൂപീകരിക്കാൻ ഇസ്രായേൽ ഇന്ത്യയോട് നിർദ്ദേശിച്ചു. ആഫ്രിക്കൻ, അറബ് രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഈ ആറ് കക്ഷികളുടെ സഖ്യത്തിൽ (ഹെക്സഗൺ ഓഫ് അലയൻസ്) ചേരണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
കൂടാതെ ഇന്ത്യ ഇസ്രായേലുമായി ഒരു കരാറിൽ ഏർപ്പെടാൻ പോകുകയാണെന്ന് പ്രതിരോധ വിദഗ്ധർ സൂചനകൾ നൽകുന്നുണ്ട്. ഇത് യാഥാർത്ഥ്യമായാൽ പാകിസ്ഥാന് ഒരു വലിയ അടിയായിരിക്കും. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ഇസ്രായേൽ പ്രതിരോധ സാങ്കേതികവിദ്യ ഉപയോഗിച്ച് നിരവധി പാകിസ്ഥാൻ ലക്ഷ്യങ്ങൾ നശിപ്പിച്ചിരുന്നു.
അതേ സമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മോദിയെ പ്രിയ സുഹൃത്ത് എന്നാണ് വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങൾക്കുമിടയിൽ വളർന്നുവരുന്ന തന്ത്രപരമായ ഒത്തുചേരലിനെക്കുറിച്ച് നെതന്യാഹു സംസാരിക്കുകയും ചെയ്തിരുന്നു. രണ്ട് ആഗോള നേതാക്കൾ തമ്മിലുള്ള ശക്തമായ സഖ്യമായി ഈ ബന്ധത്തെ വിശേഷിപ്പിച്ച നെതന്യാഹു, ഇസ്രായേലും ഇന്ത്യയും നവീകരണം, സുരക്ഷ, പങ്കിട്ട തന്ത്രപരമായ കാഴ്ചപ്പാട് എന്നിവയിൽ പങ്കാളികളാണെന്ന് പറഞ്ഞു.
ഇതിനു പുറമെ പശ്ചിമേഷ്യയ്‌ക്കുള്ളിലോ ചുറ്റുപാടോ ഒരു സമഗ്രമായ സംവിധാനം, അടിസ്ഥാനപരമായി ഒരു ‘ആറ് പാർട്ടി’ സഖ്യം കെട്ടിപ്പടുക്കുക എന്നതാണ് തന്റെ ദർശനമെന്നും നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ഇസ്ലാമിക റാഡിക്കൽ ഘടകങ്ങളെ നേരിടുന്നതിന്റെ യാഥാർത്ഥ്യങ്ങൾ, വെല്ലുവിളികൾ, ലക്ഷ്യങ്ങൾ എന്നിവയിൽ യോജിക്കുന്ന രാഷ്‌ട്രങ്ങളുടെ ഒരു സംഘം സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. അത് തീവ്ര ഷിയാ ഘടകമായാലും അല്ലെങ്കിൽ ഉയർന്നുവരുന്ന തീവ്ര സുന്നി ധ്രുവമായാലും അവരെ നേരിടാൻ തക്കമായിരിക്കുമെന്നും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് ഹെക്‌സഗൺ അലയൻസ് ?
നെതന്യാഹുവിന്റെ അഭിപ്രായത്തിൽ പശ്ചിമേഷ്യയിലും പരിസരങ്ങളിലുമുള്ള രാജ്യങ്ങളുടെ ആറ് കക്ഷി സഖ്യമാണിത്. ഇന്ത്യ, ഗ്രീസ്, സൈപ്രസ്, പേരിടാത്ത മറ്റ് ചില അറബ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങൾ എന്നിവയാണ് സഖ്യത്തിൽ ഉൾപ്പെടുന്നത്. കണക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താൻ ലക്ഷ്യമിടുന്ന ഐഎംഇസി (ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ) ആശയത്തിന് സമാനമായിരിക്കും ഈ സഖ്യമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
















