Kerala

ആറ്റുകാല്‍ ഭഗവതിക്ക് ഇന്നു കാപ്പുകെട്ടി കുടിയിരുത്ത്; മോഹന്‍ലാല്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: നഗരത്തെ മുഴുവന്‍ ഭക്തിയിലും ഉത്സവലഹരിയിലും മുഴുകിച്ചുകൊണ്ട് ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകീട്ട് 5.30ന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. ഇതോടെ ക്ഷേത്രത്തിന് മുന്നിലെ പാട്ടുപുരയില്‍ കണ്ണകീചരിതം തോറ്റംപാട്ടുകാര്‍ പാടിത്തുടങ്ങും. രാത്രി 8ന് കലാപരിപാടികള്‍ നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ട്രസ്റ്റിന്റെ ആറ്റുകാല്‍ അംബാ പുരസ്‌കാരം മോഹന്‍ലാലിന് സമ്മാനിക്കും. രാത്രി 10ന് നന്ദഗോവിന്ദം ഭജന്‍സ് ഉണ്ടായിരിക്കും. മാര്‍ച്ച് 3നാണ് ആറ്റുകാല്‍ പൊങ്കാല.

രണ്ടാം ദിനത്തില്‍ ദേവിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെ കുറിച്ചാണ് തോറ്റംപാട്ട്. മൂന്നാം ഉത്സവ ദിനത്തില്‍ രാവിലെ 8.45ന് കുത്തിയോട്ട വ്രതം തുടങ്ങും. അന്ന് കോവലനും ദേവിയുമായുള്ള വിവാഹത്തിന്റെ വര്‍ണകള്‍ മാലപ്പുറം പാട്ടിലൂടെ തോറ്റംപാട്ടുകാര്‍ വിവരിക്കും.നാലം ഉത്സവ ദിനത്തില്‍ ദരിദ്രനായി തീര്‍ന്ന കോവിലന്‍ നിത്യവൃത്തിക്കായി ദേവിയുടെ ചിലമ്പ് വില്‍കാന്‍ കൊണ്ടുപോകുന്നതും അഞ്ചാം ഉത്സവദനിത്തില്‍ ദേവിയുടെ ചിലമ്പുമായി പോകുന്ന കോവലനെ മധുരനഗരിയിലെ സ്വര്‍ണപ്പണിക്കാരന്‍ ചിലമ്പ് മോഷ്ടാവായി ചിത്രീകരിച്ച് പാണ്ഡ്യരാജാവിന്റെ സദസില്‍ എത്തിക്കുന്നതും തോറ്റംപാട്ടായി വിവരിക്കും. 28ന് രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി പാണ്ഡ്യരാജാവ് കോവലനെ വധിക്കുന്ന കഥയാണ് പാടുക. ഇതിന്റെ ദുഖസൂചകമായി മാര്‍ച്ച് 1 ന് രാവിലെ ക്ഷേത്രനട രാവിലെ ഏഴുമണിക്കേ തുറക്കൂ. അന്ന് ദേവി കൈലാസത്തില്‍പോയി പരമശിവനില്‍ നിന്നും വരംവാങ്ങി കോവലനെ ജീവിപ്പിക്കുന്നതും മാര്‍ച്ച് രണ്ടിന് കോവലെ ചതിച്ച സ്വര്‍ണപ്പണിക്കാരനെ വധിക്കുന്നതും തോറ്റംപാടും. തുടര്‍ന്ന് മാര്‍ച്ച് മൂന്നിന് രൗദ്രാഭാവം പൂണ്ട ദേവി പാണ്ഢ്യരാജാവിനെ വധിക്കുന്നത് തോറ്റം പാടും. ദേവിയുടെ വിജയം ഭക്തര്‍ പൊങ്കാലയിട്ട് ആഘോഷിക്കും.

മാര്‍ച്ച് 3ന് രാവിലെ 9.45ന് ആണ് പൊങ്കാലയുടെ അടുപ്പുവെട്ട്. ഉച്ചക്ക് 2.15ന് പൊങ്കാല നിവേദ്യം. ചന്ദ്രഗ്രഹണം ആയതിനാല്‍ അന്ന് വൈകിട്ട് 3.30മുതല്‍ 7വരെ നടതുറക്കില്ല. രാത്രി 8.30ന് കുത്തിയോട്ടത്തിനുള്ള ചൂരല്‍കുത്ത്. രാത്രി 10.45ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളിപ്പ്. 4ന് രാവിലെ 8ന് അകത്തെഴുന്നള്ളിപ്പ്. രാത്രി 10ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. പുലര്‍ച്ചയ്‌ക്ക് ഒരു മണിക്ക് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

Recent Posts