കവിതയെ സൃഷ്ടിക്കാനുള്ള കഴിവ്-കവിത്വം- നിശ്ചയമായും ഗാനരചയിതാവിന് വേണ്ട ഗുണമാണ്. അതില്ലെങ്കില്‍ ഗദ്യം പദ്യമാക്കിയതുപോലെ ആകും. അതിന് ആയുസ് ഉണ്ടാകില്ല. സിനിമ കണ്ട് പുറത്തിറങ്ങിയാല്‍ ഉടനെതന്നെ ആളുകള്‍ അതു മറക്കും.
പി. ഭാസ്‌കരന്‍
ജീവിതത്തെ കവിതപോല്‍ ആസ്വദിക്കുവാന്‍ നമ്മോടു പറയുന്ന പി. ഭാസ്‌കരന്റെ ജീവിതഗന്ധിയായ ഗാനങ്ങള്‍ എത്രയോ ഇരുളടഞ്ഞ ജീവിതങ്ങള്‍ക്ക് വെളിച്ചം പകര്‍ന്നിരിക്കാം.
”കാവ്യപുസ്തകമല്ലോ ജീവിതം- ഒരു
കാവ്യപുസ്തകമല്ലോ ജീവിതം
ഇതില്‍ കണക്കെഴുതാന്‍ ഏടുകളെവിടെ
ഏടുകളെവിടെ… (അശ്വതി-1974)
ജീവന്റെ വിളക്ക് കൊളുത്തിവെച്ച് ജീവിതമാകുന്ന അനഘ ഗ്രന്ഥം ആവോളം വായിച്ച് മതിമറക്കാന്‍ കവി നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.
”ആസ്വദിച്ചീടണമോരോ വരിയും
ആനന്ദസന്ദേശ മധുരം
ഇന്നോ നാളെയോ വിളക്കുകെടും
പിന്നെയോ-ശൂന്യമാം അന്ധകാരം…”
ഹരിശ്ചന്ദ്ര (1955) എന്ന ചിത്രത്തിനുവേണ്ടി തിരുനൈനാര്‍കുറിച്ചി മാധവന്‍നായര്‍ രചിച്ച ”ആത്മവിദ്യാലയമേ” പോലുള്ള തത്വചിന്താപരവും ദാര്‍ശനികവുമായ ഗാനങ്ങള്‍ സിനിമാക്കൊട്ടകയും കടന്ന് സമൂഹത്തെ സ്വാധീനിച്ചത് അതിന്റെ വരികളിലെ സാഹിത്യമൂല്യം കൊണ്ടാണ്. അതിഗഹനമായ ആശയങ്ങളെ ലളിതവും ആലാപനസുഭഗവുമായി രചിക്കണമെങ്കില്‍ കവിത്വത്തോടൊപ്പം പാണ്ഡിത്യവും അനിവാര്യമാണ്. പാട്ടിന്റെ സൗന്ദര്യവും ശയ്യാഗുണവും ചോര്‍ന്നുപോകാതെ തന്റെ ജീവിതദര്‍ശനത്തെ ലളിതഗാനങ്ങളാക്കാനുള്ള കൈത്തഴക്കം പി. ഭാസ്‌കരന്‍ തെളിയിച്ചു.
”കരയുന്നോ പുഴ ചിരിക്കുന്നോ
കരയുന്നോ പുഴ ചിരിക്കുന്നോ
കണ്ണീരുമൊലിപ്പിച്ചു കൈവഴികള്‍
പിരിയുമ്പോള്‍
കരയുന്നോ പുഴ ചിരിക്കുന്നോ…
മറക്കുവാന്‍ പറയാനെന്തെളുപ്പം
മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം
മറവിതന്‍ മാറിടത്തില്‍ മയങ്ങാന്‍
കിടന്നാലും
ഓര്‍മകള്‍ ഓടിയെത്തിയുണര്‍ത്തിടുന്നു.
(മുറപ്പെണ്ണ്- 1965)
ഇതിഹാസ കഥാസന്ദര്‍ഭങ്ങളോട് ആധുനിക മനുഷ്യന്റെ ജീവിതസമസ്യകളെ ബന്ധിപ്പിക്കുന്ന സാഹിത്യസൃഷ്ടികള്‍ മലയാളത്തില്‍ എക്കാലത്തും സംഭവിക്കാറുണ്ട്. അഭയദേവിന്റെ ”പാട്ടുപാടി ഉറക്കാം..” (സീത-1960) മുതല്‍ കൈതപ്രത്തിന്റെ ‘സുമുഹൂര്‍ത്തമായ്…” (കമലദളം 1992) വരെ മലയാളികള്‍ നെഞ്ചോടുചേര്‍ത്ത ചലച്ചിത്ര രാമായണഗാനങ്ങളാണ്. ഇവിടെ സ്ത്രീവാദസാഹിത്യമൊക്കെ ഉണ്ടാകുന്നതിന് എത്രയോ മുന്‍പ് പി. ഭാസ്‌കരന്‍ എഴുതിയ രാമായണ പശ്ചാത്തലമുള്ള ഒരു സ്ത്രീപക്ഷഗാനം അറുപതു കൊല്ലം കഴിഞ്ഞിട്ടും ഇന്നും മലയാളി മനസ്സില്‍ മാറ്റൊലി കൊള്ളുന്നു.
”മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു
ദുഷ്ടനാം ദുര്‍വിധി വീണ്ടും ഇതാ
ദുഷ്ടനാം ദുര്‍വിധി വീണ്ടും
യുഗങ്ങള്‍ കഴിഞ്ഞിട്ടും ജഗംതന്നെ മാറിയിട്ടും
ചരിത്രത്തില്‍ ചക്രം വീണ്ടും
തിരിയുന്നു
കണ്ണുനീര്‍ മുകിലുകള്‍
കവിളത്തു പെയ്യുമീ
പെണ്ണിന്റെ നൊമ്പരം ആരറിയാന്‍…” .
(തറവാട്ടമ്മ- 1960)
കെ.പി.ഉദയഭാനുവിന്റെ ശബ്ദത്തില്‍ ആകാശവാണിയിലൂടെ നിരവധി തവണ കേട്ട് പതിഞ്ഞ ഈ വിഷാദ പല്ലവിയുടെ കണ്ണീരോര്‍മ്മകള്‍ ഇന്നത്തെ മുതിര്‍ന്ന തലമുറയുടെ ഹൃദയത്തില്‍ ബാക്കിയുണ്ടാവാം.
‘പെണ്ണായിപ്പിറന്നെങ്കില്‍ മണ്ണായിത്തീരുവോളം കണ്ണീരു കുടിക്കാനോ – ദിനവും
കണ്ണീരു കുടിക്കാനോ ….
പിന്നിലോ പെരുവഴി മുന്നിലോ മരുഭൂമി
എങ്ങോട്ടാണിനി യാത്ര – അമ്മേ
എങ്ങോട്ടാണിനി യാത്ര
(അമ്മയെ കാണാന്‍ 1963)
ഋതുഭംഗികള്‍ക്കു മുന്‍പില്‍ സൗന്ദര്യാരാധകനായി നില്‍ക്കുന്ന കവി ഋതുഭേദങ്ങളില്‍ സംഭവിക്കുന്ന കാലപരിണാമങ്ങളെ കാണുമ്പോള്‍ ദാര്‍ശനികനായി മാറുന്നു. വിധി സൃഷ്ടിക്കുന്ന ക്രൂരതകളായാലും കാലം എന്ന പരുക്കന്‍ യാഥാര്‍ത്ഥ്യമായാലും കേള്‍ക്കാന്‍ ഇമ്പമുള്ള വരികളിലാക്കി ആലാപനത്തിന്റെ ഭാഷ നല്‍കലാണ് ഗാനരചയിതാവിന്റെ കല.
”കാലമൊരു കാളവണ്ടിക്കാരന്‍
കോടിക്കോടി യുഗങ്ങള്‍ തന്റെ-
ആദിയന്തമില്ലാ വഴിയില്‍
കാലമൊരു കാളവണ്ടിക്കാരന്‍…”
(കുരുതിക്കളം 1969)
സിനിമ ആവശ്യപ്പെടുന്ന സന്ദര്‍ഭത്തിനനുസരിച്ച് ഗാനങ്ങള്‍ എഴുതുകയാണ് ഗാനരചയിതാവിന്റെ ധര്‍മം. എന്നാല്‍ അതിലൂടെ തന്റെ വ്യക്തിത്വത്തിന്റെ സ്ഫുരണങ്ങളും കവി അറിയാതെ പ്രകാശിതമാകാറുണ്ട്. രാഷ്‌ട്രീയത്തിന്റെ ആരവങ്ങള്‍ക്കിടയില്‍നിന്ന് കാവ്യരചനയുടെ ഏകാന്തവീഥിയിലേക്ക് മടങ്ങിവന്ന കവിയുടെ കാവ്യവ്യക്തിത്വം ഗാനരചനയില്‍ പ്രതിഫലിക്കുന്നു.
”ഏകാന്തപഥികള്‍ ഞാന്‍
ഏതോ സ്വപ്നവസന്തവനത്തിലെ
ഏകാന്തപഥികള്‍ ഞാന്‍…
എവിടെനിന്നെത്തിയെന്നറിവീല
ഏതാണു ലക്ഷ്യമെന്നറിവീല
മാനവസുഖമെന്ന മായാമൃഗത്തിനെ
തേടുന്ന പാന്ഥന്‍ ഞാന്‍…
(ഉമ്മാച്ചു-1971)
അഭിനയിക്കാന്‍ അറിയുന്നവര്‍ക്കുള്ളതാണ് ജീവിതം. ജീവിതത്തിലെ ജയപരാജയങ്ങള്‍ നിര്‍ണിക്കുന്നത് ഒരുവന്റെ അഭിനയശേഷിയാണ്. ജീവിതബന്ധങ്ങളില്‍ സംഭവിച്ച മൂല്യശോഷണങ്ങളില്‍ വിലപിക്കുന്ന കവിഹൃദയത്തെയാണ് ഇവിടെ കാണുന്നത്.
”അഭിനവ ജീവിത നാടകത്തില്‍
അഭിനയിക്കാന്‍ അറിയാത്തവളേ
എന്തിനു നീയീയരങ്ങിലെത്തി
എങ്ങിനെ നിനക്കീ വേഷം കിട്ടി.
നെഞ്ചില്‍ കൊടുംതീ ജ്വലിക്കുമ്പോഴും
ചുണ്ടില്‍ വിരിയണം മന്ദഹാസം
കണ്ണിലെ പേമഴ മറച്ചുവെച്ചു
കണ്ഠം പാടണം മധുരഗാനം…”
(പൊയ്‌മുഖങ്ങള്‍- 1973)
മരണത്തോടെ സത്യങ്ങള്‍ കുഴിച്ചുമൂടപ്പെടുന്നു. അസത്യങ്ങള്‍ പിന്നെയും ജീവിക്കുകയാണ്. അസത്യങ്ങളുടെ മുഖംമൂടികള്‍ പിച്ചിച്ചീന്തുന്ന ഈ ഗാനത്തില്‍ മനുഷ്യാവസ്ഥകളുടെ പൊയ്‌മുഖങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനമുണ്ട്.
”മരണദേവനൊരു വരം കൊടുത്താല്‍
മരിച്ചവരൊരു ദിവസം തിരിച്ചുവന്നാല്‍
കരഞ്ഞവര്‍ ചിലര്‍ പൊട്ടിച്ചിരിക്കും
ചിരിച്ചവര്‍ കണ്ണീരു പൊഴിക്കും…”
(വിത്തുകള്‍- 1971)
ഇതേ ആശയം തന്നെ കാലത്തെ പുറകോട്ടു നടത്തി മനുഷ്യകാപട്യങ്ങളെ തുറന്നുകാട്ടുന്നു.
”കഴിഞ്ഞ സംഭവങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റാല്‍
കാലം തിരിച്ചുനടന്നാല്‍
ചിലര്‍ പോയൊളിക്കും
ചിലരപ്പോള്‍ തന്നെ മരിക്കും….”
(കുരുതിക്കളം- 1969)
ദുഃഖങ്ങളെ തൃണവല്‍ഗണിച്ച് അജയ്യമായ വിധിയെപ്പോലും പുച്ഛിച്ചുതള്ളുന്ന ഒരു നിസംഗന്റെ നിരാസ ഭാവം പി. ഭാസ്‌കരന്‍ വ്യത്യസ്തമായ ഒരു ഗാനമാക്കിയിട്ടുണ്ട്.
”ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധികൊടുത്തു
സ്വര്‍ഗ്ഗത്തില്‍ ഞാനൊരു മുറിയെടുത്തു
വിധിയും ഞാനും ഒരു കൂടു ചീട്ടുമായ്
വിളയാടാനിരിക്കുന്നു…”
(അമ്പലപ്രാവ്- 1970)
പി. ഭാസ്‌കരന്‍ എന്ന കാല്‍പനിക കവി പാടിയ ‘മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത’നാട് ഇവിടെ ഇന്ന് ഇല്ലായിരിക്കാം. എന്നാല്‍ പി. ഭാസ്‌കരന്‍ എന്ന മനുഷ്യകഥാനുഗായി പാടിയ ‘അഭിനവ ജീവിതനാടകങ്ങള്‍’ ഇവിടെ ഇന്നും നമുക്കു ചുറ്റുമുണ്ട്….!
(തുടരും)
















