സാധാരണക്കാരന് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ചികിത്സാപ്പിഴവിന്റെ തുടര്‍ക്കഥകളാണ് പുറത്തുവരുന്നത്. ഒരു ഭാഗത്ത് നമ്പര്‍ വണ്‍ എന്നുപറയുമ്പോഴും അനുഭവത്തില്‍ ദുരന്തങ്ങളാണ് ആരോഗ്യമേഖല ജനത്തിന് സമ്മാനിക്കുന്നത്. സാധാരണക്കാരന് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സ്വാധീനിക്കാന്‍ കഴിയുന്നവര്‍ക്കുമാത്രം മികച്ച ചികിത്സ ലഭ്യമാകുന്ന ഇടങ്ങളായി സര്‍ക്കാര്‍ ആശുപത്രികള്‍ മാറി. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവില്‍ പെട്ടുപോകുന്നത് സാധാരണക്കാരാണ്. ചികിത്സാപ്പിഴവില്‍ രോഗികള്‍ക്ക് മരണം സംഭവിക്കുന്നത് നിത്യസംഭവമായി.
സിസ്റ്റം ശരിയല്ലാത്തതാണ് ആരോഗ്യമേഖലയുടെ പ്രശ്‌നമെന്നാണ് ആരോഗ്യമന്ത്രി പോലും പറയുന്നത്. സിസ്റ്റത്തിന്റെ പിഴവിന് ഇരയാകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. കഴിഞ്ഞദിവസം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രസവ ശാസ്ത്രക്രിയക്കിടെ തിരുവനന്തപുരം പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചു. ചികിത്സാ പിഴവെന്ന ആരോപണത്തെ തുടര്‍ന്ന് തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്തു. ഈ ഡോക്ടര്‍ക്കെതിരെ ഡിഎംഒയ്‌ക്ക് ഇതിനുമുമ്പും സമാന പരാതികള്‍ ലഭിച്ചിരുന്നു. നേരത്തെ വിതുര സ്വദേശിനിയായ ഹസ്‌നാ ഫാത്തിമയുടെ പ്രസവ ശസ്ത്രക്രിയയ്‌ക്കിടെയുണ്ടായ ചികിത്സാപിഴവില്‍ ആരോപണവിധേയയാണ് ഡോ. ബിന്ദു സുന്ദര്‍. കഴിഞ്ഞമാസം 26ന് വിളപ്പില്‍ശാല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വിളപ്പില്‍ശാല സ്വദേശി ബിസ്മീര്‍ എന്ന യുവാവ് ചികിത്സ വൈകിയതിനെത്തുടര്‍ന്ന് മരിച്ച സംഭവവുമുണ്ടായി.
മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രസവ ചികിത്സയ്‌ക്കുശേഷം യുവതിയുടെ വയറ്റില്‍ പഞ്ഞിക്കെട്ട് കുടുങ്ങിയ സംഭവവും വിവാദമായി. കടുത്ത വേദനയെ തുടര്‍ന്ന് രണ്ടുതവണ മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും സ്‌കാനിങ് നടത്തിയില്ല. പിന്നീട് ഒരാഴ്ച കഴിഞ്ഞ് ഉള്ളില്‍നിന്ന് തുണിക്കെട്ട് സ്വയം പുറത്തുവരികയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അടിയന്തര ചികിത്സയ്‌ക്കെത്തിയ രോഗി വേണു എന്നയാള്‍ക്ക് ആറ് ദിവസം ചികിത്സ ലഭിക്കാതെ നരകയാതന അനുഭവിക്കേണ്ടിവന്ന സംഭവവുമുണ്ടായി. നെഞ്ചുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെത്തിയ വേണുവിന് അഞ്ച് ദിവസം കഴിഞ്ഞിട്ടും യാതൊരു ചികിത്സയും ലഭിച്ചില്ലെന്നാണ് മരിക്കുന്നതിന്മുമ്പ് വേണുതന്നെ തന്റെ ശബ്ദസന്ദേശത്തിലൂടെ പുറത്തു പറഞ്ഞത്.
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ കരിക്കകം സ്വദേശി ശിവ പ്രിയയുടെ മരണത്തിലും ബന്ധുക്കള്‍ ചികിത്സാ പിഴവ് ആരോപിച്ചിരുന്നു. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകന്‍ പതിനാലുകാരനായ തന്‍സീറിന്റെ ഒടിഞ്ഞ കൈ കോന്നി മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ മേധാവിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി പ്ലാസ്റ്റര്‍ ഇട്ടത് മാറ്റിയപ്പോള്‍ കൈ വളഞ്ഞു പോയെന്നാണ് കുടുംബത്തിന്റെ പരാതി. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു.
2025 സെപ്തംബറില്‍ വിനോദിനി എന്ന ഒന്‍പതുവയസുകാരിയുടെ കൈമുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം ഏറെ ദുഃഖകരവും വിവാദവുമായിരുന്നു. മുറിവ് വൃത്തിയാക്കാതെ പ്ലാസ്റ്ററിട്ടതാണ് പഴുപ്പ് കയറി അണുബാധയുണ്ടാകാന്‍ കാരണം. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൈ മുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടിവന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് വിനോദിനിയുടെ വലത് കൈ മുറിച്ച് മാറ്റിയത്. കഴിഞ്ഞ മാസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് വിനോദിനിക്ക് കൃത്രിമ കൈവച്ചു നല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത പേരാമ്പ്ര സ്വദേശിനി വിലാസിനി(57)യുടെ മരണവും ചികിത്സാപിഴവ് മൂലമാണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. ശസ്ത്രക്രിയക്കിടയില്‍ വിലാസിനിയുടെ കുടലിന് മുറിവേറ്റിരുന്നു. വീണ്ടും ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് അവര്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് രോഗി മരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ കോതിപ്പാലം സ്വദേശി അജിത്തിന് മറ്റൊരു രോഗിയുടെ കമ്പി കൈയില്‍ മാറിയിടുകയായിരുന്നു. വാഹനാപകടത്തെത്തുടര്‍ന്ന് ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സ നടത്തിയ യുവാവിന്റെ മുറിവിനുള്ളില്‍ നിന്ന് 5 മാസത്തിന് ശേഷം ആറു സെന്റീ മീറ്ററോളം നീളമുള്ള ഫൈബര്‍ ചില്ല് കണ്ടെത്തിയ സംഭവത്തില്‍ ചികിത്സാപിഴവില്ലെന്നാണ് അന്വേഷണം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ട്.
2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്‌ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന ഇപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുകയാണ്. ഈ സംഭവങ്ങളെല്ലാം കേരളത്തിലെ ‘നമ്പര്‍ വണ്‍’ ആരോഗ്യമേഖല വലിയ അപകടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചന കൂടിയാണ്.
















