ന്യൂദല്‍ഹി: ലോകരാജ്യങ്ങള്‍ ഇന്ത്യയെ തൊടാന്‍ ഭയക്കണമെങ്കില്‍ ഇന്ത്യയ്‌ക്ക് അണുബോംബ് വേണമെന്ന് ഹോമി ജെ ഭാഭ എന്ന ആണവശാസ്ത്രജ്ഞന്‍ 1954ന് മുന്‍പേ അന്നത്തെ പ്രധാനമന്ത്രിയായ നെഹ്രുവിനോട് പറയുമായിരുന്നു. പക്ഷെ അമേരിക്കയുടെ ഭീഷണി ഭയന്ന് അദ്ദേഹം അതിന് സമ്മതിച്ചില്ല. 1939ല്‍ ഇന്ത്യയില്‍ എത്തിയ ഹോമിഭാഭ അന്നേ ഇന്ത്യയും അണുബോംബുണ്ടാക്കണമെന്നും അതിനായി ഫണ്ട് നല്‍കാനും നെഹ്രുവിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ സമാധാനപ്രേമി ചമഞ്ഞ് നെഹ്രു അതിന് വിസമ്മതിച്ചു. സമ്മതിച്ചിരുന്നെങ്കില്‍ ചൈനയേക്കാള്‍ മുന്‍പേ ഇന്ത്യയ്‌ക്ക് അണുബോംബ് ഉണ്ടാകുമായിരുന്നു. എങ്കില്‍ ഇന്ത്യ ലോകം ഭയക്കുന്ന ഒന്നാംകിട ശക്തിയായി എന്നേ മാറിയേനെ.അതുവരെ ഉറ്റചങ്ങാതിയായി നെഹ്രു കണ്ട ചൈന 1962ല്‍ കേറിയടിച്ചപ്പോഴാണ് നെഹ്രുവിന് ലോകം എങ്ങിനെയൊക്കെയാണെന്ന ബോധം വന്നത്. അന്നാണ് അദ്ദേഹം അണുബോംബ് ഉണ്ടാക്കാന്‍ ഹോമി ജെ ഭാഭയ്‌ക്ക് പച്ചക്കൊടി വീശിയത്. അപ്പോഴേക്കും അറബിക്കടലിലൂടെ വെള്ളം ഒരുപാട് ഒഴുകിപ്പോയിരുന്നു.
ലോകോത്തര ആണവശാസ്ത്രജ്ഞനായ ഹോമി ജെ ഭാഭ
പക്ഷെ ഹോമി ജെ ഭാഭ മികച്ച ഒരു ശാസ്ത്രജ്ഞനായിരുന്നു. ലോകത്തിലെ ഏത് ആണവശാസ്ത്രജ്ഞരെയും പിന്നിലാക്കുന്ന പ്രതിഭ. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്നും ന്യൂക്ലിയര്‍ ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തെ നമുക്ക് കിട്ടിയത് തന്നെ യാദൃച്ഛികമായാണ്. ഇംഗ്ലണ്ടില്‍ ആയിരുന്ന അദ്ദേഹം 1939 സെപ്തംബറിൽ,ഒരു ചെറിയ അവധിക്ക് ഇന്ത്യയിൽ വന്നതായിരുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ അദ്ദേഹത്തിന് മടങ്ങിപ്പോകാന്‍ കഴിഞ്ഞില്ല. അതോടെ ഇംഗ്ലണ്ടിലേക്ക് മടങ്ങേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. തല്‍ക്കാലം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ റീഡറായി സേവനമനുഷ്ഠിക്കാനുള്ള ഒരു ഓഫർ അദ്ദേഹം സ്വീകരിച്ചു, അക്കാലത്ത് ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവൻ വിഖ്യാത ഭൗതികശാസ്ത്രജ്ഞനായ സി.വി. രാമനായിരുന്നു.
അണുബോംബിലേക്കുള്ള ഇന്ത്യയുടെ യാത്ര ഹോമി ബാബ എന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞനിലൂടെയാണ് നടന്നത്. വിദേശത്തായിരുന്ന ഹോമി ബാബ എന്ന ശാസ്ത്രജ്ഞന്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷമാണ് ഇന്ത്യയുടെ ആണവസ്വപ്നങ്ങള്‍ തളിര്‍ക്കുന്നത്. ആണവപരീക്ഷണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ഹോമി ജെ ബാബ അപേക്ഷിച്ചിരുന്നു. പക്ഷെ നെഹ്രു അനുമതി നല്‍കിയില്ല. പിന്നീട് സമാധാനത്തിന് ആണവോര്‍ജ്ജം എന്ന സങ്കല്‍പത്തില്‍ ഇന്ത്യ ഒരു ആണവപദ്ധതിയുണ്ടാക്കി. ഹോമി ജെ ബാബ തന്നെയായിരുന്നു ആ പദ്ധതിയുടെയും മേധാവി.
ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവറിയാക്ടര്‍ സൃഷ്ടിച്ചത് ഇന്ത്യയാണ്…എന്നിട്ടും അണുബോംബ് ഉണ്ടായില്ല
ജനങ്ങളുടെ ആവശ്യത്തിനുള്ള ഊര്‍ജ്ജമുണ്ടാക്കാന്‍ എന്ന നിലയിലാണ് ഇന്ത്യ ആണവ പദ്ധതി തുടങ്ങിയതെങ്കിലും ഹോമി ജെ ബാബയുടെ മനസ്സില്‍ ഇന്ത്യയ്‌ക്കായി അണു ബോംബ് നിര്‍മ്മിക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. 1956ല്‍ ഇന്ത്യ ആദ്യത്തെ ആണവ റിയാക്ടര്‍ ഉണ്ടാക്കി. ഇത് ആണവ റിയാക്ടര്‍ വഴി വൈദ്യുതോര്‍ജ്ജം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഹോമി ഭാഭ ഉണ്ടാക്കിയത്. അപ്സര എന്നായിരുന്നു ഇതിന്റെ പേര്. നോക്കണം, ഏഷ്യയിലെ തന്നെ ആദ്യ ആണവ റിയാക്ടര്‍ ആയിരുന്നു ഇത്. അപ്പോഴൊന്നും നെഹ്രും അണുബോംബുണ്ടാക്കാന്‍ സമ്മതിച്ചില്ല. അന്ന് അണുബോംബ് ഉണ്ടാക്കിയിരുന്നെങ്കില്‍ ഇന്ത്യ ലോകത്തിലെ വന്‍ശക്തിയായി ഉയര്‍ന്നേനെ. ഇന്ത്യയ്‌ക്ക് എന്നേ യുഎന്‍ സ്ഥിരാംഗത്വം ലഭിച്ചേനെ.
1960ല്‍ ഇന്ത്യയ്‌ക്ക് രണ്ടാമതൊരു ആണവ റിയാക്ടര്‍ പുറത്ത് നിന്നും ലഭിച്ചു. കാനഡയും യുഎസും ആണ് സിറസ് എന്ന പേരുള്ള ഈ ആണവ റിയാക്ടര്‍ ഇന്ത്യയ്‌ക്ക് നല്കിയത്. ഊര്‍ജ്ജോല്‍പാദനമായിരുന്നു ലക്ഷ്യം.ഹോമി ബാബ അപ്പോഴും ഇന്ത്യയ്‌ക്ക് അണുബോംബ് വേണമെന്ന ലക്ഷ്യത്തില്‍ ഉറച്ചുനിന്നു.
ഗാന്ധിയുടെ അഹിംസാസിദ്ധാന്തം ഉയര്‍ത്തിപ്പിടിച്ച ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും അണുബോംബിനെ വിലക്കി
ഹോമി ബാബ ആണവ ബോംബുണ്ടാക്കാനുള്ള പദ്ധതി സജീവമായി തുടര്‍ന്നു. വിദേശത്ത് നിന്നും ഈ ലക്ഷ്യത്തോടെ പല ശാസ്ത്രജ്ഞരെയും ഇന്ത്യയിലേക്ക് അദ്ദേഹം രഹസ്യമായി ക്ഷണിച്ച് അണുബോംബിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. എന്തായാലും. 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചത് നെഹ്രുവിനെ മാനസികമായി തകര്‍ത്തു. മാധ്യമങ്ങള്‍ മുഴുവന്‍ ഇന്ത്യയുടെ തോല്‍വിക്ക് നെഹ്രുവിനെ കുറ്റപ്പെടുത്തി. ഈ തിരിച്ചടി കിട്ടിയതോടെയാണ് അദ്ദേഹം അണുബോംബിന്റെ വില മനസ്സിലാക്കിയത്. ഇതോടെ നെഹ്രു ആണവ ബോംബ് എന്ന ഹോമി ബാബയുടെ ആശയത്തിന് സര്ക്കാര്‍ പച്ചക്കൊടി വീശി. 1963ല്‍ ഇന്ത്യ ആദ്യഅണുബോംബിന്റെ പ്രോട്ടോടൈപ്പ് ഉണ്ടാക്കി. ചെറിയ പരീക്ഷണം നടത്തി. ഇതിനിടെ 1964ല്‍ നെഹ്രു മരിച്ചു. പകരം ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായി. പുതിയ പ്രധാനമന്ത്രിയോട് അണുബോംബിന്റെ കാര്യം ഹോമി ഭാഭ സംസാരിച്ചെങ്കിലും ഗാന്ധിയന്‍ അഹിംസയില്‍ വിശ്വസിച്ചിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്ക് അണുബോംബ് എന്ന ആശയത്തെ സ്വീകരിക്കാന്‍ മടിയായിരുന്നു. 1964ല്‍ ചൈന അണുബോംബ് പരീക്ഷിച്ചു. ഇതോടെ ലാല്‍ ബഹദൂര്‍ശാസ്ത്രിയുടെ തീരുമാനം അല്‍പം മാറി. അപ്പോഴും വൈദ്യുതോര്‍ജ്ജത്തിനായി അണുപരീക്ഷണം നടത്താന്‍ മാത്രമാണദ്ദേഹം അനുമതി നല്‍കിയത്. ഇതിനിെട ഹോമി ബാബയും ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. 1966ല്‍ ആയിരുന്നു ഹോമി ഭാഭയുടെ വേര്‍പാട്. പക്ഷെ അദ്ദേഹത്തിന്റെ മരണം ഇന്നും ദുരൂഹതയായി തുടരുകയാണ്. എന്തായാലും അപ്പോഴേക്കും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആണവബോംബ് നിര്‍മ്മിച്ചുകഴിഞ്ഞിരുന്നു. പക്ഷെ അതൊന്ന് പരീക്ഷിക്കേണ്ടെ? അത് മാത്രം നടന്നില്ല.
മറ്റാരും അണുബോംബ് ഉണ്ടാക്കരുതെന്ന് അമേരിക്ക
ചെറിയ തോതില്‍. അതിനിടെ മറ്റ് രാജ്യങ്ങള്‍ ആണവായുധങ്ങള്‍ ഉണ്ടാക്കരുത് എന്ന ലക്ഷ്യത്തോടെ വികസിത രാജ്യങ്ങള്‍ 1968ല്‍ ആണനിര്‍വ്യാപനക്കരാര്‍ കൊണ്ടുവന്നു. 1968ന് മുന്‍പ് ആണവായുധം വികസിപ്പിച്ച രാജ്യങ്ങള്‍ക്ക് മാത്രം ആണവായുധങ്ങല്‍ കൈവശം വെയ്‌ക്കാം എന്നായിരുന്നു ഈ പദ്ധതിയുടെ കാതല്‍. അതിന് ശേഷം ആരും ആണവായുധം ഉണ്ടാക്കരുത്. യുഎസ്, യുകെ. റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ അഞ്ച് രാജ്യങ്ങള്‍ 1968ന് മുന്‍പേ ആണവായുധങ്ങള്‍ നിര്‍മ്മിച്ചതിനാല്‍ അവര്‍ക്ക് ആണവായുധം കൈവശം വെയ്‌ക്കാം. പക്ഷെ ഇന്ത്യ ആണവനിര്‍വ്യാപനക്കരാറില്‍ ഒപ്പുവെച്ചില്ല.
ബുദ്ധന്‍ ചിരിക്കാന്‍ 1974 വരെ കാത്തിരിക്കേണ്ടിവന്നൂ
അതിനിടെ 1971ല്‍ ഇന്ത്യാ പാക് യുദ്ധം വന്നു. ഇതോടെ അണുബോംബ് പരീക്ഷിക്കണം എന്ന നിലപാട് ഇന്ത്യയില്‍ ശക്തമായി. 1974 പൊഖ്റാനില്‍ ഇത് പരീക്ഷിക്കാന്‍ തീരുമാനിച്ചു. ‘ചിരിക്കുന്ന ബുദ്ധന്‍” എന്നായിരുന്നു ബോംബ് പരീക്ഷണത്തിന് നല്കിയ പേര്. 75 എഞ്ചിനീയര്‍മാരാണ് ഈ പദ്ധതിയില്‍ പ്രവര്‍ത്തിച്ചത്. ഇതേക്കുറിച്ച് അന്നത്തെ ഇന്ത്യയുടെ പ്രതിരോധമന്ത്രിക്ക് പോലും അറിയില്ലായിരുന്നു. ബോംബിന്റെ ഭാഗങ്ങള്‍ പല സ്ഥലത്ത് നിന്നായാണ് എത്തിയത്. ഇംപ്ളോഷന്‍ സംവിധാനം വന്നത് ചണ്ഡീഗണ്ഡില്‍ നിന്നാണ്. ഡെറ്റൊനേഷന്‍ സംവിധാനം പൂനയില്‍ നിന്ന്. പ്ലൂറ്റോണിയം വന്നത് സിറസ് റിയാക്ടറില്‍ നിന്നാണ്. ഇതെല്ലാം കൂട്ടിയോജിപ്പിച്ചത് മുംബൈയിലെ സ്ഥലമായ ട്രോംബെയില്‍. ഇത് പിന്നീട് പൊഖ്റാനിലേക്ക് കൊണ്ടുപോയി. അവിടെ ഇന്ത്യ ആണവ പരീക്ഷണം നടത്തി. ആണവ പരീക്ഷണം വിജയിച്ചപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പറഞ്ഞു:”ബുദ്ധന്‍ ചിരിച്ചു”. കിലോമീറ്ററുകളോളം ഭൂമിയെ കുലുക്കിക്കൊണ്ട് വന്‍ ശബ്ദത്തില്‍ ബോംബ് പൊട്ടിത്തെറിച്ചു. സമാധാനത്തിനുള്ള ആണവപരീക്ഷണം എന്നാണ് ഇന്ത്യ ഇതിനെ വിളിച്ചത്.
ബിജെപി സര്‍ക്കാര്‍ വരേണ്ടി വന്നു അണുബോംബ് വീണ്ടും പരീക്ഷിക്കാന്‍
പിന്നീട് അടുത്ത 24 വര്‍ഷക്കാലം ഇന്ത്യ അതേക്കുറിച്ച് മറന്നു. പിന്നീട് 1998ല്‍ ആണ് അടുത്ത പരീക്ഷണം നടത്തിയത്. പാകിസ്ഥാനില്‍ നിന്നുള്ള ചില സന്ദേശങ്ങളായിരുന്നു വീണ്ടും ആണവപരീക്ഷണം നടത്താന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. 1980ല്‍ പാകിസ്ഥാന്‍ ആണവപരീക്ഷണം നടത്തിയത് ഇന്ത്യയെ അസ്വസ്ഥമാക്കി. . ഇന്ത്യ മെല്ലെ കൂടുതല്‍ പ്ലൂട്ടോണിയം ശേഖരിക്കാന്‍ തുടങ്ങി. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നത് ആണവ പരീക്ഷണത്തിലേക്ക് വേഗത്തില്‍ ചുവടുവെയ്‌ക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചു. കാരണം സോവിയറ്റ് യൂണിയനെപ്പോലെ വിശ്വസ്തനായ ഒരു പങ്കാളി നഷ്ടമായതോടെ സ്വയം സജ്ജമാകുക, ഒരു ആയുധ ശക്തിയാവുക എന്നത് നിര്‍ബന്ധമായി. പുതിയ ലോകക്രമത്തില്‍ പിടിച്ചുനില്ക്കാന്‍ ആണവായുധം കൂടിയേ തീരു.
അമേരിക്കയുടെ ഉപഗ്രഹം ഇന്ത്യയുടെ ആണവപരീക്ഷണതയ്യാറെടുപ്പ് ചോര്‍ത്തി
ഇതിനിടെ പാശ്ചാത്യ രാജ്യങ്ങള്‍ ആണവ പരീക്ഷണം നടത്തുന്നതില്‍ നിന്നും മറ്റ് രാജ്യങ്ങളെ വിലക്കാന്‍ പുതിയ കരാര്‍ കൊണ്ടുവന്നു.. 1995ല്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു മറ്റൊരു ആണവ പരീക്ഷണത്തിന് പച്ചക്കൊടി വീശി. പൊഖ്റാനില്‍ ഇന്ത്യ ആണവ പരീക്ഷണം നടത്തുന്നു എന്നത് അമേരിക്ക മണത്തറിഞ്ഞു. അമേരിക്കയുടെ ഉപഗ്രഹം ഇത് ഒപ്പിയെടുക്കുകയായിരുന്നു. ഇത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവ കിടമത്സരത്തിന് വഴിയൊരുക്കുമെന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റായ ബില്‍ ക്ലിന്‍റണ്‍ ഭയന്നു. അമേരിക്കന്‍ സെക്രട്ടറി ഇന്ത്യയില്‍ വന്നു. ഇന്ത്യ പൊഖ്റാനില്‍ ആണവ പരീക്ഷണം നടത്തുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണിച്ചു. ഇന്ത്യയ്‌ക്ക് അത് നിഷേധിക്കാന്‍ കഴിഞ്ഞില്ല. നരസിംഹറാവുവിനെ വിളിച്ച് ഈ പദ്ധതി റദ്ദാക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടു. ഇതോടെ ഇന്ത്യയുടെ ആണവപരീക്ഷണയത്നം ഉപേക്ഷിക്കാന്‍ നരസിംഹറാവു തീരുമാനിച്ചു.
താജ് മഹല്‍, വൈറ്റ് ഹൗസ്, വിസ്കി…സിഐഎയുടെ കണ്ണുവെട്ടിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരുടെ കോഡുകള്‍
പിന്നീടാണ് അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായ അധികാരത്തില്‍ വന്നത്. ആണവ പരീക്ഷണം നടത്തും എന്നത് വാജ് പേയിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ആണവ പരീക്ഷണം നടത്തണമെങ്കില്‍ അത് സമര്‍ത്ഥമായി ഒളിച്ചുവെച്ചുകൊണ്ടായിരിക്കണം എന്ന് വാജ് പേയിയ്‌ക്കും അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ക്കും അറിയാമായിരുന്നു. ഇതിനായി വിപുലമായ ആസൂത്രണം വാജ്പേയി സര്‍ക്കാര്‍ ഒരുക്കി. രാത്രിയില്‍ മാത്രമായിരുന്നു ഇത് സംബന്ധിച്ച പരീക്ഷണങ്ങളും ഒരുക്കങ്ങളും നടത്തിയത്. അതിനാല്‍ അമേരിക്കയുടെ ഉപഗ്രഹങ്ങളുടെ കണ്ണ് വെട്ടിക്കാന്‍ സാധിച്ചു. പുലരുമ്പോള്‍ ഇങ്ങിനെ ഒരു കാര്യമേ നടന്നില്ല എന്ന രീതിയില്‍ എഞ്ചിനീയര്‍മാരും ഉദ്യോഗസ്ഥരും നിന്നു. അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ക്ക് സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
അമേരിക്ക അക്കാലത്ത് ഇന്ത്യയുടെ ഫോണ്‍ സംഭാഷണങ്ങളും ചോര്‍ത്തിയിരുന്നു. ഇതില്‍ ആണവ ബോംബ് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുന്നതിന് ചില കോഡ് നാമങ്ങള്‍ ഉണ്ടാക്കി. താജ് മഹല്‍, വൈറ്റ് ഹൗസ്, വിസ്കി എന്നെല്ലാമായിരുന്നു ആ അണുബോംബുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ കോഡ് നാമങ്ങള്‍. അതിനാല്‍ ആണവബോംബിനെക്കുറിച്ചാണ് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ സംസാരിക്കുന്നത് എന്ന് കണ്ടെത്താന്‍ അമേരിക്കന്‍ ചാരന്മാര്‍ക്ക് സാധിച്ചില്ല.
എപിജെ അബ്ദുള്‍ കലാം എത്തിയത് പട്ടാളവേഷത്തില്‍
ആണവ പരീക്ഷണം നടത്തേണ്ട സ്ഥലത്തേക്ക് അബ്ദുള്‍ കലാം എന്ന ശാസ്ത്രജ്ഞന്‍ എത്തിയത് പട്ടാളവേഷത്തിലാണ്. മേജര്‍ ജനറല്‍ പൃഥ്വിരാജ് എന്നായിരുന്നു അബ്ദുള്‍ കലാമിന്റെ വ്യാജപേര്. സൈനിക യൂണിഫോമിലായിരുന്നു അബ്ദുള്‍ കലാം എത്തിയത്.
വളരെ കുറച്ചുപേര്‍ക്കേ ഇക്കാര്യം അറിയൂ. പ്രധാനമന്ത്രി വാജ് പേയി, ശാസ്ത്രജ്ഞന്‍ എ.പി.ജെ അബ്ദുള്‍ കലാം തുടങ്ങി വിരലില്‍ എണ്ണാവുന്ന ചിലര്‍ക്ക് മാത്രം. അങ്ങിനെ 1998 മെയ് 11 എത്തി. മൂന്ന് ആണവബോംബുകള്‍ അന്ന് പൊഖ്റാനില്‍ സ്ഫോടനം നടത്തി. മെയ് 13ന് മറ്റ് രണ്ട് ആണവബോംബുകള്‍ കൂടി പൊട്ടിച്ചു. ഇതില്‍ ഒരെണ്ണം ഫ്യൂഷന്‍ ബോംബ് ആയിരുന്നെങ്കില്‍ മറ്റ് നാലെണ്ണം ഫിഷന്‍ ബോംബുകള്‍ ആയിരുന്നു. ഫ്യൂഷനില്‍ രണ്ട് ആറ്റങ്ങള്‍ സംയോജിപ്പിക്കുകയാണെങ്കില്‍ ഫിഷനില്‍ ആറ്റത്തെ വിഭജിക്കുകയാണ്. രണ്ടിലും വന്‍തോതില്‍ ഊര്‍ജ്ജം പുറന്തള്ളും. അതാണ് സ്ഫോടനം ഉണ്ടാക്കുക. ബോംബ് സ്ഫോടനം നടത്തിയതിനെക്കുറിച്ച് ഇന്ത്യ പുറത്തുവിട്ട സന്ദേശം ‘വൈറ്റ് ഹൗസ് തകര്‍ന്നു’ എന്നതായിരുന്നു.
ബില്‍ ക്ലിന്‍റണ്‍ അമേരിക്കയുടെ രഹസ്യ ഏജന്‍സിയായ സിഐഎയുടെ മേധാവിയെ ചീത്ത വിളിച്ചു. എന്തുകൊണ്ട് ഇന്ത്യയില്‍ നടത്തിയ ഈ ആണവ പരീക്ഷണം മുന്‍കൂട്ടി മണത്തറിഞ്ഞില്ല. സിഐഎയുടെ പോലും കണ്ണുവെട്ടിച്ച് ഇന്ത്യ അത് സാധിച്ചു. പക്ഷെ അപ്പോഴേക്കും ഇന്ത്യ കാര്യം സാധിച്ചിരുന്നു. ഇന്ത്യ ഒരു സമ്പൂര്‍ണ്ണ ആണവശേഷിയുള്ള ആണവരാജ്യമായിരിക്കുന്നു എന്ന് വാജ് പേയി ലോകത്തോട് പ്രഖ്യാപിച്ചു.
1998 മെയ് 11ന് അടല്‍ വാജ്പേയി പറഞ്ഞു:” ഇന്ന് ഇന്ത്യന്‍ സമയം 15:45ന് വിജയകരമായി പൊഖ്റാനില്‍ നമ്മള്‍ അഞ്ച് ഭൂഗര്‍ഭ ആണവസ്ഫോടനങ്ങള്‍ നടത്തി”. പക്ഷെ ഇവിടേക്കുള്ള ഇന്ത്യയുടെ യാത്ര കഠിനമായിരുന്നു. ക്ലിഷ്ടവും. .
















