ന്യൂദൽഹി: ദൽഹിയിൽ നടക്കുന്ന എ ഐ ഉച്ചകോടിയിൽ ശ്രീകൃഷ്ണനും അർജ്ജുനനും!! അവർ മാത്രമല്ല, മഹാഭാരതത്തിലെ കഥാപാത്രങ്ങളെല്ലാമുണ്ട്. ഏറെ ആകർഷകമാകുകയാണ് സാങ്കേതിക വിദ്യയും സംസ്‌കാര ചരിത്രവും തമ്മിലുള്ള ഈ വിശ്വാസ ഐക്യം. ശ്രീകൃഷ്ണനും റോബോട്ടും തമ്മിൽ സംസാരിക്കുന്നു, കൗരവരും പാണ്ഡവരും തമ്മിൽ കുരുക്ഷേത്രയുദ്ധം നടത്തുന്നു. കാലത്തിന്റെ അതിർത്തികൾ ഇല്ലതാക്കി ആധുനിക സങ്കേതിക സംവിധാനങ്ങൾ കാലഹരണപ്പെടുന്നില്ല നമ്മുടെ സംസ്‌കാര അടയാളങ്ങളും രേഖകളുമെന്ന് തെളിയക്കുകയാണ്.
അത്യാധുനിക ഹോളോഗ്രാം സാങ്കേതികവിദ്യയും കൃത്രിമബുദ്ധിയുടെ ശക്തിയും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഉച്ചകോടിയുടെ ഒരു പവലിയനിൽ, ‘ഭഗവാൻ കൃഷ്ണനും’ ഇതിഹാസമായ മഹാഭാരതത്തിലെ ‘അർജ്ജുനനും’ ഹൈടെക് ഡിജിറ്റലിൽ ‘അവതരി’ച്ചിരിക്കുകയാണ്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ‘ജിയോ ഇന്റലിജൻസ്’ പവലിയനിലാണിത്. മഹാഭാരതം: ഏക് ധർമ്മയുദ്ധ് എന്ന പരമ്പരയുടെ നിർമ്മാണത്തെക്കുറിച്ച് നൽകുന്ന ഒരു ട്രെയിലറിലാണ് ഈ കാഴ്ചകൾ. എ ഐ ഉപയോഗിച്ചാണ് ഇതിന്റെ സൃഷ്ടി പൂർണ്ണമായും.
മഹാഭാരത ഇതിഹാസത്തിന്റെ എ ഐ- നിയന്ത്രിതമായ പുനരാഖ്യാനം.
പ്രദർശിനിയുടെ വശങ്ങളിലായി രണ്ട് നീണ്ട സുതാര്യമായ സ്തംഭങ്ങൾ ഉണ്ട്, അതിനുള്ളിലാണ് പരമ്പരയിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ ‘ഭഗവാൻ കൃഷ്ണ’ന്റെയും ‘അർജ്ജുന’ന്റെയും എ ഐ- ജനറേറ്റഡ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഓരോ സ്തംഭത്തിനും അടുത്തായി സ്ഥാപിച്ചിരിക്കുന്ന ഒരു കൺസോളിൽ ചെന്നാൽ സന്ദർശകർക്ക് ഒരു ചോദ്യം ചോദിക്കാം. അവതാരങ്ങൾ മറുപടി നൽകി പ്രതികരിക്കുന്നു.
സന്ദർശകർക്ക് മഹാഭാരതം: ഏക് ധർമ്മയുദ്ധ് എന്ന പൂർണ്ണമായും എഐ-യിൽ നിർമ്മിച്ച പരമ്പരയുടെ നിർമ്മാണപ്രവർത്തനങ്ങൾ കാണുന്നു. ഏറെപ്പേരെ ആകർഷിക്കുന്നുണ്ട് ഈ പവലിയൻ. വിശ്വാസവും അത്ഭുതവും സാങ്കേതിക വളർച്ചയും ചേർന്നുള്ള വിസ്മയക്കാഴ്ചകളാണിവിടെ.
”എന്താണ് ധർമ്മം?”, ”നമ്മുടെ ഉള്ളിലെ ഏറ്റവും വലിയ ശത്രു ആരാണ്?”, ”ജീവിതം അന്യായമായി തോന്നുമ്പോൾ നമ്മൾ എന്തുചെയ്യണം?” അല്ലെങ്കിൽ ”മനുഷ്യർക്കുള്ള ഏറ്റവും വലിയ കെണി എന്താണ്?” തുടങ്ങിയ ചോദ്യങ്ങൾ സന്ദർശകർക്ക് തിരഞ്ഞെടുക്കാം. അതിന് മറുപടി ലഭിക്കും.
ഓടക്കുഴൽ പിടിച്ചിരിക്കുന്ന ഭഗവാൻ കൃഷ്ണന്റെ AI അവതാരം ശ്രദ്ധേയമാണ്, നീല നിറമുള്ള ശ്രീകൃഷ്ണൻ, സ്വർണ്ണ ദിവ്യ വസ്ത്രം ധരിച്ച്, മയിൽപ്പീലിയുള്ള കിരീടം ധരിച്ചിരിക്കുന്നു.
വില്ലാളിയാണെങ്കിലും അർജുനൻ ശാന്തസ്വരൂപനാണ്. വെള്ളി നിറമാണ് വസ്ത്രത്തിന്. വലതു കൈയിൽ പ്രശസ്തമായ വില്ലുണ്ട്. കിരീടവും ധരിച്ച് ധീരനായി നിൽക്കുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ പഴയ തലമുറകളും യുവാക്കളും പവലിയൻ സന്ദർശിച്ചിട്ടുണ്ടെന്ന് ഒരു മുതിർന്ന റിലയൻസ് ഉദ്യോഗസ്ഥൻ വിശദീകരിക്കുന്നു.
‘സാങ്കേതികവിദ്യയിലൂടെ, പഴയ ഇതിഹാസങ്ങളെ പുതിയ തലമുറകൾക്ക് പ്രാപ്യമാക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. മഹാഭാരതത്തെ പുനഃസൃഷ്ടിക്കാനും പുനർസങ്കൽപ്പിക്കാനും ഞങ്ങൾ എ ഐ ഉപയോഗിച്ചു. മുഴുവൻ ഷോയും എഐ ഉപയോഗിച്ചാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് ഇതിനകം തന്നെ ഞങ്ങളുടെ പ്ലാറ്റ്ഫോമായ ജിയോഹോട്ട്സ്റ്റാറിൽ ഉണ്ട്, ഇപ്പോൾ ഏകദേശം 17 എപ്പിസോഡുകൾ ഉണ്ട്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.
പരമ്പരയിലെ കഥാപാത്രങ്ങളെ എങ്ങനെ സൃഷ്ടിച്ചുവെന്ന് പവലിയനിലെ ഒരു പ്രത്യേക ചുവരിൽ ചിത്രീകരിക്കുന്നു.
‘ഞങ്ങളുടെ ടീം ഈ പദ്ധതിയിൽ ആവേശത്തോടെ പ്രവർത്തിച്ചിട്ടുണ്ട്,’ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ആരോഗ്യം, ഫാഷൻ, മറ്റ് മേഖലകൾ എന്നിവയ്‌ക്കായുള്ള AI- അധിഷ്ഠിത ഉപകരണങ്ങളും പവലിയനിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
ഫെബ്രുവരി 16 മുതൽ 20 വരെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന എ ഐ ഇംപാക്റ്റ് ഉച്ചകോടിയിൽ നിരവധി രാഷ്‌ട്രത്തലവന്മാർ, ആഗോള എ ഐ നേതാക്കൾ, അക്കാദമിഷ്യന്മാർ, ഗവേഷകർ, ടെക് ഭീമന്മാരുടെ തലവന്മാർ, പങ്കെടുക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ചയാണ് ഉച്ചകോടി 2026 ഉദ്ഘാടനം ചെയ്തത്.

















