ഇൻഡോർ : മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ‘ഗാമിനി’ എന്ന ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് കൂടി ജന്മം നൽകിയതോടെ ഇന്ത്യയുടെ ‘പ്രോജക്ട് ചീറ്റ’ പദ്ധതി വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്. മൂന്ന് വർഷത്തിനിടെ ഗാമിനിയുടെ രണ്ടാമത്തെ പ്രസവമാണിത്. ഇതോടെ രാജ്യത്തെ ആകെ ചീറ്റകളുടെ എണ്ണം 38 ആയി ഉയർന്നു.
2022-ൽ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമായി എത്തിച്ച ചീറ്റകൾ പുതിയ ആവാസവ്യവസ്ഥയുമായി പൂർണ്ണമായി പൊരുത്തപ്പെട്ടു കഴിഞ്ഞു എന്നതിന്റെ തെളിവാണ് തുടർച്ചയായുണ്ടാകുന്ന ഈ പ്രജനന വിജയങ്ങൾ.
ഇന്ത്യൻ മണ്ണിൽ ഒമ്പതാമത്തെ തവണയാണ് ചീറ്റകൾ പ്രസവിക്കുന്നത് എന്നതും ഇതുവരെ ഇവിടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 27 ആയി എന്നതും പദ്ധതിയുടെ ഗുണപരമായ മാറ്റത്തെ സൂചിപ്പിക്കുന്നു. ഒരുകാലത്ത് ഇന്ത്യയിൽ സമൃദ്ധമായിരുന്ന ചീറ്റകൾ വേട്ടയാടൽ മൂലം വംശനാശം സംഭവിച്ചതിനെത്തുടർന്നാണ് 2022 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇവയെ പുനരധിവസിപ്പിച്ചത്.
നിലവിൽ കുനോയിലെ പുൽമേടുകളിൽ ചീറ്റകളുടെ എണ്ണം വർദ്ധിക്കുന്നത് വന്യജീവി സംരക്ഷണ രംഗത്ത് ഇന്ത്യ കൈവരിച്ച നിർണ്ണായക നേട്ടമായിട്ടാണ് അധികൃതർ കണക്കാക്കുന്നത്.
















