ടെഹ്റാൻ: ഇറാനു സമീപം മിഡിൽ ഈസ്റ്റിൽ ആക്രമണത്തിനുള്ള സമ്പൂർണ തയാറെടുപ്പിൽ അമേരിക്ക. ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ പദ്ധതിയും തീർത്തു കളയുന്ന ആക്രമണമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. സമാധാനത്തിന്റെ പ്രസിഡന്റ് എന്ന് അവകാശപ്പെടുന്ന ട്രംപ് ഒരു വർഷത്തിനിടയിൽ ഇറാനു നേരെ നടത്താൻ പോകുന്ന രണ്ടാമത്തെ ആക്രമണമാണിത്.
അതേ സമയം ഇറാൻ ഭീഷണിക്കൊന്നും വഴങ്ങിയിട്ടില്ല. ചർച്ചകളിൽ പുരോഗതി ഉണ്ടെന്നു പറയുമ്പോൾ തന്നെ, ഒമാൻ കടലിൽ അവർ റഷ്യയുമൊത്ത് സൈനിക അഭ്യാസം ആരംഭിച്ചിട്ടുണ്ട്. യുഎസുമായി ഡീൽ ഉണ്ടാക്കുന്നതാണ് നല്ലതെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് ഇറാനു താക്കീതു നൽകിയിട്ടുണ്ട്. ഇറാൻ ആണവ പദ്ധതി ഉപേക്ഷിച്ചേ തീരൂ എന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസും പറഞ്ഞു.
യുറേനിയം സമ്പുഷ്ടമാക്കുന്ന പദ്ധതി നിർത്തിവയ്‌ക്കാമെന്നു ഇറാൻ സമ്മതിച്ചാൽ മാത്രമേ ചർച്ചയിൽ ധാരണ ഉണ്ടാവൂ എന്നത് വ്യക്തമായിട്ടുണ്ട്. എന്നാൽ അത് മെഡിക്കൽ-ഇലെക്ട്രിസിറ്റി ആവശ്യങ്ങൾക്കു മാത്രമാണെന്ന് ഇറാൻ വാദിക്കുന്നു. യുദ്ധത്തിനു പോകണോ ചർച്ച തുടരണോ എന്ന കാര്യത്തിൽ ട്രംപ് ആണ് തീരുമാനം എടുക്കേണ്ടത്. എന്നാൽ സൈന്യം സജ്ജമായി നിൽക്കുമ്പോഴും അദ്ദേഹം തീരുമാനം എടുത്തിട്ടില്ല എന്നാണ് സൂചന. ഇറാൻ രണ്ടാഴ്‌ച്ച സമയം ചോദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
















