തിരുവനന്തപുരം: സർക്കാർ ഉൽപ്പാദിപ്പിക്കുന്ന വിവാദ പുതിയ ബ്രാൻഡി ഈ മാസം 21ന് പുറത്തിറക്കും. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉത്പാദനം നടത്തുന്ന ബ്രാൻഡിയുടെ പേര് ഇപ്പോഴും പരസ്യമാക്കിയിട്ടില്ല. പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. 21 മുതൽ വിപണിയിൽ എത്തുന്ന പുതിയ ബ്രാൻഡിക്ക് വിലയും കുറവായിരിക്കും. നിലവില്‍ സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്നത് ജവാന്‍ റം മാത്രമാണ്.
നേരത്തെ സർക്കാർ ഉൽപ്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡിക്ക് പേരിടാൻ ജനങ്ങൾക്ക് അവസരം നൽകിയിരുന്നു. തെരഞ്ഞെടുക്കുന്ന പേരിന് 10000 രൂപ നൽകുമെന്നായിരുന്നു ബെവ്കോ എംഡിയുടെ പ്രഖ്യാപനം. എന്നാൽ ഇത് മദ്യത്തിന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കലാണെന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജിയെത്തി. നടപടി അബ്‌കാരി ചട്ടങ്ങളുടെ ലംഘനമാണെന്ന് നിരീക്ഷിച്ചാണ് ബ്രാൻഡിയുടെ ലോഗോയും പേരും പ്രദർശിപ്പിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ കോടതി തടഞ്ഞത്.
അതേസമയം, സംഭവം വിവാദമായതോടെ ഇത്തരത്തിലൊരു പരസ്യമേ നൽകിയിട്ടില്ലെന്നാണ് ബെവ്‌കോ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ബെവ്‌കോയ്‌ക്ക് ഇത്തരമൊരു മത്സരത്തെക്കുറിച്ച് അറിവില്ലെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സംഭവം വിവാദമായെങ്കിലും ഇതിനോടകം ബ്രാൻഡിക്ക് വലിയ പ്രചാരം ലഭിച്ചുകഴിഞ്ഞു.
അതേ സമയം, സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിച്ചു. ഇനി മുതൽ രാവിലെ പത്തു മുതൽ രാത്രി 12വരെയായിരിക്കും സംസ്ഥാനത്തെ എല്ലാ ബാറുകളും പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. വിജ്ഞാപനം പുറത്തിറങ്ങിയാൽ പുതിയ സമയക്രമം പ്രാബല്യത്തിലാകും. നിലവിൽ ടൂറിസം മേഖലയിൽ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കായായിരുന്നു രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ അനുമതിയുള്ളത്. ഇതിനുപുറെ പുതുവത്സര തലേന്ന് അടക്കം അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു.
















