ന്യൂദൽഹി: ഹാമർ മിസൈൽ സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും ധാരണയിലെത്തി. ചൊവ്വാഴ്ച മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് കരാർ പ്രഖ്യാപിച്ചത്. കരാർ പ്രകാരം ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ബിഇഎൽ) ഫ്രാൻസിലെ സഫ്രാനും ഇന്ത്യയിൽ ഹാമർ പ്രിസിഷൻ-ഗൈഡഡ് ആയുധങ്ങൾ നിർമ്മിക്കുന്നതിനായി ഒരു സംയുക്ത സംരംഭം രൂപീകരിക്കും. ഈ പങ്കാളിത്തം ഹാമർ (ഹൈലി എജൈൽ മോഡുലാർ മ്യൂണിഷൻ എക്സ്റ്റെൻഡഡ് റേഞ്ച്) എയർ-ടു-ഗ്രൗണ്ട് ആയുധ സംവിധാനത്തിന്റെ പ്രാദേശിക ഉത്പാദനം പ്രാപ്തമാക്കും.
ആഭ്യന്തര പ്രതിരോധ നിർമ്മാണ അടിത്തറ ശക്തിപ്പെടുത്തൽ
ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ നിർമ്മാണ അടിത്തറ ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. തന്ത്രപരവും വ്യാവസായികവുമായ സഹകരണം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളുടെ ഒരു പ്രധാന ഫലമാണ് ഈ കരാർ. ഹാമർ ഉൽപ്പാദനത്തിന്റെ പ്രാദേശികവൽക്കരണം നൂതന കൃത്യതയുള്ള ആയുധങ്ങൾക്കായുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും തദ്ദേശീയ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ നിർണായക മേഖലകളിൽ ആഭ്യന്തര ഉൽപ്പാദന, സാങ്കേതിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതിയുമായി ഈ സംരംഭം യോജിപ്പിച്ചിരിക്കുന്നു. ഫ്രഞ്ച് ആർമമെന്റ് എയർ-സോൾ മൊഡ്യൂലെയറിൽ നിന്ന് ഔദ്യോഗികമായി AASM എന്ന് നാമകരണം ചെയ്യപ്പെട്ട ഹാമർ എയർ-ടു-ഗ്രൗണ്ട് സ്റ്റാൻഡ്-ഓഫ് ആയുധമാണ്. പരമ്പരാഗത ബോംബുകൾക്കും ക്രൂയിസ് മിസൈലുകൾക്കും മേലെ ആധിപത്യം പുലർത്താനാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
















