ന്യൂദല്‍ഹി: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതിയുടെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്‍റ നിലപാട് അറിയിക്കുകയായിരുന്നു തുഷാര്‍ മേത്ത.
ഫെബ്രുവരി 16ന് തിങ്കളാഴ്ച ശബരിമലസ്ത്രീപ്രവേശനം സംബന്ധിച്ച പുനപരിശോധനാ ഹര്‍ജികളില്‍ വാദംകേള്‍ക്കുകയായിരുന്ന സുപ്രീംകോടതി മൂന്നംഗബെഞ്ചിന് മുന്‍പാകെയാണ് തുഷാര‍് മേത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജഡ്ജിമാരായ ജോയ് മല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരാണ് വാദം കേട്ടത്.
കേരളക്ഷേത്ര സംരക്ഷണ സമിതി, ശബരിമല അയ്യപ്പ സേവാ സമാജം എന്നീ സംഘടനകളെ പ്രതിനിധീകരിച്ച ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് സി.എസ്. വൈദ്യനാഥനും കേന്ദ്രസര്‍ക്കാരിന്റെ അതേ നിലപാടാണ് സുപ്രീംകോടതിയെ അറിയിച്ചത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചത് പുനപരിശോധിക്കണമെന്ന് തന്നെയാണ് സി.എസ്. വൈദ്യനാഥനും ആവശ്യപ്പെട്ടിരിക്കുന്നത്.
ശബരിമല യുവതീ പ്രവേശമുൾപ്പെടെയുള്ള വിഷയത്തിൽ പുനപ്പരിശോധന ഹർജി ഒമ്പതംഗ ബെഞ്ചിന് വിട്ടുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീരുമാനിച്ചു. ഏപ്രിൽ ഏഴുമുതൽ 9 വരെ സുപ്രിംകോടതി. ഒമ്പതംഗ ബഞ്ച് വാദം കേൾക്കും.. സുപ്രിം കോടതി ചീഫ് ജസ്റ്റീസ് തന്നെയായിരിക്കും ഈ ഒമ്പതംഗ ബെഞ്ചിലേയും അദ്ധ്യക്ഷൻ. പുതിയ ഒമ്പതംഗ ബെഞ്ചിലെ മറ്റ് അംഗങ്ങളെ ഉടൻ പ്രഖ്യാപിക്കും.
മാർച്ച് 14 ന് മുമ്പ് കക്ഷികൾ നിലപാടുകൾ രേഖാമൂലം നൽകാൻ ഇന്ന് കോടതി നിർദ്ദേശിച്ചു. ഏപ്രില്‍ ഏഴ് മുതല്‍ ഒമ്പത് വരെ സ്ത്രീപ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധിയെ അനുകൂലിക്കുന്നവരുടെ വാദം കേള്‍ക്കും. ഏപ്രിൽ 14 മുതൽ 16 വരെ യുവതീ പ്രവേശത്തെ എതിർക്കുന്നവരുടെ വാദം കേൾക്കും.പിന്നീട് നല്‍കുന്ന സബ്മിഷനുകളില്‍ ഏപ്രില്‍ 21ന് വാദം കേള്‍ക്കും. അതിന് ശേഷം അമികസ് ക്യൂറി അന്തിമ സബ്മിഷന്‍ സമര്‍പ്പിക്കും. ഏപ്രിൽ 22 വരെ ഈ കേസിൽ ആവശ്യമെങ്കിൽ വാദം കേള്‍ക്കും.
പിണറായി സര്‍ക്കാരിന് കീറാമുട്ടിയാകും
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടാണ് നേരത്തെ പിണറായി സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. പക്ഷെ ശബരിമലകേസില്‍ 2018ല്‍ വിധി വന്നതിന് ശേഷം നടന്ന 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വലിയെ തിരിച്ചടി നേരിട്ടിരുന്നു. ഇപ്പോള്‍ 2026 മെയ്‌മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പാണ്. ഈ സന്ദര്‍ഭത്തില്‍ ഹിന്ദുക്കളെ വെറുപ്പിക്കുന്ന നിലപാട് എടുക്കാന്‍ കഴിയുമോ എന്ന ആശങ്ക ഇടത് ക്യാമ്പുകളില്‍ ഉണ്ട്. എന്‍എസ്എസും എസ് എന്‍ഡിപിയും സ്ത്രീപ്രവേശനതത്തിന് എതിരായ നിലപാട് പരസ്യമാക്കിയിരിക്കുകയാണ്.
എന്താണ് സ്ത്രീപ്രവേശനം സംബന്ധിച്ച ശബരിമലയിലെ നിയമം?
10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം വിലക്കുന്നതാണ് ശബരിമലയിലെ ആചാരം. ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതിനാലാണ് സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിരിക്കുന്നത്.
എന്തായിരുന്നു 2018ലെ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി?
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്നാണ് കേസില്‍ വാദം കേട്ട അഞ്ചംഗ ബെഞ്ച് വിധിച്ചത്. അന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ അധ്യക്ഷതയിലാണ് വാദം കേട്ടത്. നാല് പേര്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന് വിധിച്ചു. ഒരു ജഡ്ജി മാത്രം ഇതിനെതിരായ നിലപാടെടുത്തു.
ഇനി എന്തിന് ഒമ്പതംഗബെഞ്ച് ഈ വിഷയത്തില്‍ വാദം കേള്‍ക്കുന്നു?
എന്നാല്‍ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പരാതികള്‍ സുപ്രീംകോടതിക്ക് ലഭിച്ചിട്ടുണ്ട്. സാധാരണ ഒരു കേസില്‍ ഭരണഘടനാവ്യാഖ്യാനം ആവശ്യമെങ്കില്‍ അഞ്ചംഗ ബെഞ്ചിന് അത് നടത്താവുന്നതേയുള്ളൂ. എന്നാല്‍ മുന്‍പത്തെ അഞ്ചംഗ വിധി പുനപരിശോധിക്കേണ്ടി വരുന്ന ഘട്ടത്തില്‍, കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതീവപ്രാധാന്യമുള്ളതെങ്കില്‍ ഏഴംഗ ബെഞ്ചോ ഒമ്പതംഗ ബെഞ്ചോ ഇക്കാര്യം പരിശോധിക്കാറുണ്ട്. അതാണ് ശബരിമല സ്ത്രീപ്രവേശനവിഷയത്തിലെ കേസില്‍ നടക്കുന്നത്. ഇവിടെ മതസ്വാതന്ത്ര്യം, തുല്യത തുടങ്ങിയ വിഷയങ്ങള്‍ പരിശോധിക്കും. വിശ്വാസത്തില്‍ കോടതിക്ക് എത്രമാത്രം ഇടപെടല്‍ നടത്താനാകും എന്നീ വിഷയങ്ങളും പരിശോധിക്കും.
















