ബെർലിൻ : ജർമ്മനിയിൽ നടന്ന മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസീം മുനീറിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞ വാർത്ത വലിയ ചർച്ചയായി. സമ്മേളന വേദിയിലേക്ക് പ്രവേശിക്കവെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടഞ്ഞു നിർത്തുകയും ഐഡി കാർഡ് (തിരിച്ചറിയൽ രേഖ) വ്യക്തമായി കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഐഡി കാർഡ് പുറകുവശം തിരിഞ്ഞ നിലയിലായിരുന്നു. അത് മുൻവശത്തേക്ക് തിരിച്ച്, പേരും മറ്റു വിവരങ്ങളും വ്യക്തമാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അസീം മുനീർ ഉടൻ തന്നെ തന്റെ ഐഡി കാർഡ് നേരെയാക്കി കാണിച്ചു കൊടുത്തു. ഇതിനുശേഷമാണ് അദ്ദേഹത്തെ അകത്തേക്ക് കടത്തിവിട്ടത്. അതേ സമയം ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. പാക് സൈനിക മേധാവിയെ അന്താരാഷ്‌ട്ര വേദിയിൽ ആർക്കും അറിയില്ലെന്നും ഇത് പാകിസ്ഥാന് അപമാനമാണെന്നും ചിലർ പരിഹസിച്ചു. എന്നാൽ, കനത്ത സുരക്ഷയുള്ള ഇത്തരം അന്താരാഷ്‌ട്ര സമ്മേളനങ്ങളിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് പോലും സുരക്ഷാ പരിശോധനകൾ സാധാരണമാണെന്ന് മറ്റൊരുകൂട്ടർ വാദിക്കുന്നത്. എന്നാൽ സമ്മേളനത്തിന് പുറത്ത് ചില സിന്ധി രാഷ്‌ട്രീയ സംഘടനകൾ അസീം മുനീറിന്റെ പങ്കാളിത്തത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.
















