ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ മഹാശിവരാത്രിനാളായ 15ന് അരയപ്രമാണിമാരുടെ നേതൃത്വത്തില്‍ 1821-ാമത് പരിശംവയ്‌പ് നടക്കും. ഐതിഹ്യപ്രധാനവും അപൂര്‍വ്വാചാരാനുഷ്ഠാനമുള്ളതുമാണ് പരിശം വയ്‌പ് ചടങ്ങ്. ദേവി ദേവന്മാരുടെ മുന്നില്‍ മെത്തപ്പായയില്‍ വിരിച്ച തൂശനിലമേല്‍ വെള്ളിക്കുടത്തില്‍ അരയപ്രമാണി പരിശ സമര്‍പ്പണം നടത്തും. തുടര്‍ന്ന് പൊലിവ് അര്‍പ്പിച്ച ശേഷം ആലപ്പാട്ട് അരയന്മാര്‍ പരിശവും പൊലിവ് പണവും എണ്ണി തിട്ടപ്പെടുത്തുകയും ദേവസ്വം അധികാരികള്‍ മഹസര്‍ തയാറാക്കി ദേവസ്വത്തിലേക്ക് വകകൊള്ളിക്കുകയും ചെയ്യും. ആലപ്പാട്ട് അരയന്മാര്‍ പ്രസാദമായി കരിക്കും പഴവും പടച്ചോറും പായസവും സ്വീകരിച്ചാണ് മടങ്ങുക.
ദക്ഷിണകൈലാസമെന്ന് അറിയപ്പെടുന്ന ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ശ്രീപരമേശ്വരന് മുന്‍പില്‍ പരിശപ്പണം (സ്ത്രീധനം) സമര്‍പ്പിക്കാന്‍ അരയ പ്രമാണിമാര്‍ ശിവരാത്രി ദിവസം എത്തും. ആലപ്പാട് അരയന്‍മാരുമായി ബന്ധപ്പെട്ടതാണ് പരിശംവയ്‌പ്പ് ചടങ്ങ്. ആലപ്പാട് അരയന്മാര്‍ക്ക് ചെങ്ങന്നൂരമ്മ അരയ രാജാവിന്റെ പുത്രിയാണ്, ഈ സങ്കല്പത്തിലാണ് അവര്‍ എല്ലാവര്‍ഷവും ശിവരാത്രിക്ക് ആചാര പ്രകാരം പരിശം വയ്‌ക്കല്‍ ചടങ്ങ് നടത്തുന്നത്. ആലപ്പാട്ടെ അരയ സമുദായക്കാരും ചെങ്ങന്നൂര്‍ ക്ഷേത്രവുമായുള്ള ബന്ധം അഭേദ്യമാണ്.
ഐതീഹ്യം പറയുന്നത്: കൈലാസത്തില്‍ വച്ച് പരമശിവന്‍ പാര്‍വതീ ദേവിക്ക് രഹസ്യമായി ജ്ഞാനോപദേശം നല്കി. സുബ്രഹ്‌മണ്യന്‍ വണ്ടിന്റെ രൂപത്തില്‍ രഹസ്യമായിരുന്ന് ഇത് ശ്രവിച്ചു. ഇത് മനസിലാക്കിയ പരമശിവന്‍ ഒരു മകരമത്സ്യമായി തീരട്ടെയെന്ന് സുബ്രഹ്‌മണ്യനെ ശപിച്ചു. അതേ സമയം ശിവന്‍ പാര്‍വതിക്ക് നല്‍കിയ ജ്ഞാനോപദേശം ഒരു വലിയ കലഹത്തിലാണ് അവസാനിച്ചത്.
ശിവനാണ് ശ്രേഷ്ഠമെന്ന് ശിവനും ശക്തിയാണ് ശ്രേഷ്ഠമെന്ന് ദേവിയും വാദിച്ചു. അവസാനം ശിവന്‍ ദേവിയുടെ കൈയിലിരുന്ന ജ്ഞാനകോശത്തെ കടലില്‍ വലിച്ചെറിഞ്ഞു. ദേവി അരയകുലത്തില്‍ ജനിക്കട്ടെ എന്നും ശപിച്ചു. ദുഃഖിതയായ ദേവി ശാപമോക്ഷത്തിന് അപേക്ഷിച്ചു. അപ്പോള്‍, ഭൂമിയിലുള്ള അരയരാജാവിന്റെ കുലത്തില്‍ ചെന്നു ജനിച്ചാലും 12 വയസാകുമ്പോള്‍ താന്‍ കൂട്ടിക്കൊണ്ടു വരും എന്ന് അനുഗ്രഹിച്ചു. അങ്ങനെ ദേവി അരയ രാജാവായ ത്രയംബകന്‍ മൂത്തരശന്റെയും (അതിയതരയന്‍) വരുണവല്ലിയുടെയും പുത്രിയായ തിരൈശാര്‍ മടന്ത ആയി ജനിച്ചു.

മകരമത്സ്യമായി തീര്‍ന്ന സുബ്രഹ്‌മണ്യന്‍ ഇതേ സമയം എല്ലാവരെയും ഉപദ്രവിച്ചു കൊണ്ട് സമുദ്രത്തില്‍ കഴിഞ്ഞു. ഇതു മൂലം അരയരാജാവായ അതിയരയന് അതിയായ ദുഃഖമുണ്ടായി. അരയന്മാര്‍ എത്രതന്നെ ശ്രമിച്ചിട്ടും മകരമത്സ്യത്തെ പിടികൂടാന്‍ കഴിഞ്ഞില്ല. അവസാനം ആരാണോ മകരമത്സ്യത്തെ പിടികൂടുന്നത് അവര്‍ക്ക് തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുമെന്ന് അരയരാജന്‍ പ്രഖ്യാപിച്ചു. ശ്രീപരമേശ്വരന്‍ മുക്കുവ വേഷത്തിലെത്തി മകരമത്സ്യത്തെ പിടിച്ച് കരയ്‌ക്ക് അടുപ്പിച്ചു. അരയ രാജാവ് പ്രതിജ്ഞ നിറവേറ്റാന്‍ മകളെ വിവാഹം ചെയ്ത് കൊടുത്തു. മകരമത്സ്യമായി സമുദ്രത്തില്‍ സഞ്ചരിക്കുകയായിരുന്ന സുബ്രഹ്‌മണ്യന്‍ അങ്ങനെ ശാപമുക്തനായി സ്വരൂപം പ്രാപിച്ചു. ദേവിക്കും ശാപമോക്ഷം ലഭിച്ചു. വിവാഹശേഷം ‘ചെല്ലുന്ന ഊരില്‍’ (ചെങ്ങന്നൂരില്‍ )പരിശം (സ്ത്രീധനം) കൊണ്ടുവന്നു തരണമെന്ന് ദേവനും ദേവിയും നിര്‍ദ്ദേശിച്ചതനുസരിച്ച് ചെങ്ങന്നൂരില്‍ എത്തി പരിശം സമര്‍പ്പിച്ചു എന്നാണ് ഐതിഹ്യം. ഇതിന്റെ ഓര്‍മ്മ പുതുക്കലാണ് ആലപ്പാട് അരയന്മാര്‍ പരിശം വയ്‌പ് ചടങ്ങ് നടത്തുന്നത്. ശ്രീപാര്‍വ്വതി ജനിച്ചെന്ന് വിശ്വസിക്കുന്ന വീട് തുറക്കാര്‍ ഇന്നും പവിത്രമായി സംരക്ഷിച്ചുപോരുന്നുണ്ട്.
അഞ്ച് തുറകളിലുള്ള ചെറിയഴീക്കല്‍, ആലപ്പാട്, കുഴിത്തുറ, പറയക്കടവ്, ശ്രായിക്കാട്, അഴീക്കല്‍തെക്ക്, വടക്ക് എന്നീ ഏഴ് അരയ കരയോഗങ്ങള്‍ക്കണ് പരിശം വയ്‌ക്കുവാനുള്ള അവകാശം. ഓരോ വര്‍ഷവും ഓരോ കരയോഗമാണ് പരിശം വയ്‌പ്പിന് നേതൃത്വം നല്കുന്നത്.
തുറകളിലെ വിവിധ കരയോഗ ക്ഷേത്രങ്ങളിലെ ദര്‍ശനത്തിനുശേഷം ഇരുപത്തഞ്ചോളം ക്ഷേത്രങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ എത്തിച്ചേരും. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അധികാരികളും ഉപദേശകസമിതിയുംചേര്‍ന്ന് സ്വീകരിച്ച് തെക്കേ കളത്തട്ടില്‍ കത്തിച്ചുവച്ച നിലവിളക്കിനു മുന്‍പില്‍ പരിശമടങ്ങുന്ന ഉരുളി ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി വയ്‌ക്കും.
പുലര്‍ച്ചെ ഒന്നിന് പരിശംവപ്പ് ചടങ്ങുകള്‍ തുടങ്ങും. മഹാദേവനും ദേവിയും ആനപ്പുറത്ത് എഴുന്നെള്ളി ക്ഷേത്രത്തിന് ആറ് പ്രദക്ഷിണം ചെയ്തശേഷം ഏഴാമത്തെ പ്രദക്ഷിണത്തിന് കിഴക്കേ ആനക്കൊട്ടിലില്‍ എത്തി തെക്കേ കളത്തട്ടില്‍ പരിശവുമായി ഇരിക്കുന്ന ആലപ്പാട്ട് അരയന്മാര്‍ക്ക് ദര്‍ശനം നല്കും. തുടര്‍ന്ന് നിറപറ സ്വീകരിക്കും. അതിനുശേഷം ദേവസ്വം അധികാരികള്‍ ആലപ്പാട്ട് അരയന്മാരെ ആചാരപ്രകാരം സ്വീകരിച്ചാനയിക്കും. ദേവി ദേവന്മാരുടെ മുന്നില്‍ മെത്തപ്പായയില്‍ വിരിച്ച തൂശനിലമേല്‍ വെള്ളി കുടത്തില്‍ അരയപ്രമാണി പരിശസമര്‍പ്പണം നടത്തും. തുടര്‍ന്ന് പൊലിവ് അര്‍പ്പിച്ച ശേഷം ആലപ്പാട്ട് അരയന്മാര്‍ പരിശവും പൊലിവ് പണവും എണ്ണി തിട്ടപ്പെടുത്തുകയും ദേവസ്വം അധികാരികള്‍ മഹസര്‍ തയാറാക്കി ദേവസ്വത്തിലേക്ക് വകകൊള്ളിക്കുകയും ചെയ്യും. ആലപ്പാട്ട് അരയന്മാര്‍ പ്രസാദമായി കരിക്കും പഴവും പടച്ചോറും പായസവും സ്വീകരിച്ചാവും മടങ്ങുന്നത്. 1821-ാം വര്‍ഷത്തെ പരിശം വയ്‌പ്പാണ് ഇത്തവണ നടക്കുന്നത്. ശ്രായിക്കാട് അരയജന കരയോഗത്തിന്റെ നേതൃത്വത്തിലാണ് ഇത്തവണ പരിശം വയ്‌പ്.












