പിണറായി സര്‍ക്കാരിന്റെ ഭരണം സാമ്പത്തിക ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, ഖജനാവ് കാലിയായിരിക്കുമ്പോഴും സെക്രട്ടറിയേറ്റില്‍ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെയും സംഘത്തിന്റയും വെറും മൂന്ന് മാസത്തെ ചായകുടിക്ക് മാത്രമായി സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു.
സെക്രട്ടറിയേറ്റിനുള്ളിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്കും, മറ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ചായയും ലഘുഭക്ഷണവും എത്തിച്ചിരുന്നത്. 2025 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള വെറും 92 ദിവസങ്ങള്‍ക്കിടെ ഇതിന് ചെലവാക്കിയത് 6,05,434 രൂപ! അവധി ദിനങ്ങള്‍ ഒഴിവാക്കിയാല്‍ 72 പ്രവൃത്തി ദിനങ്ങളില്‍ ഓരോ ദിവസവും ശരാശരി 8,400 രൂപയുടെ ചായയും പലഹാരവുമാണ് ഈ ഉദ്യോഗസ്ഥര്‍ ഭക്ഷിച്ചത്. ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന്റെ ഒരു മാസത്തെ ശമ്പളമാണ് ഇക്കൂട്ടര്‍ ഒരു ദിവസം ചായ കുടിക്കാന്‍ മാത്രമായി പൊടിച്ചു കളയുന്നത് എന്നര്‍ത്ഥം. ഇത് തുടരുകയുമാണ്. ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം കുടിശ്ശികയായി കിടന്ന തുക സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ അനുവദിച്ചപ്പൊഴാണ് ധൂര്‍ത്തിന്റെ വിവരം പു
റത്തറിഞ്ഞ് ജനം ഞെട്ടിയത്. കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് സാധാരണക്കാരെ ഉപദേശിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇത്തരത്തില്‍ ഖജനാവ് മുടിപ്പിക്കുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ തുടങ്ങിയതാണ് ഈ ധനധൂര്‍ത്ത്. ഒരു മന്ത്രി ആയുര്‍വേദ വിധിപ്രകാരമുള്ള ഉഴിച്ചിലിനും പിഴിച്ചിലിനും തോര്‍ത്ത് വാങ്ങാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ജനവിരുദ്ധമായ ഈ രീതികള്‍ ഉപേക്ഷിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും തയ്യാറായില്ല. ധനധൂര്‍ത്തിന്റെ അധികാരത്തുടര്‍ച്ചയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇതിന് മാതൃകയാവുകയും ചെയ്തു. യാത്രക്ക് ഹെലികോപ്റ്റര്‍ വാടകക്ക് എടുത്ത സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഇതിന് ചെലവായത് 35 കോടി രൂപയാണ്. ഹെലികോപ്റ്ററിലെ യാത്രാവിവരങ്ങളെക്കുറിച്ച് നിയമസഭയില്‍ ചോദ്യമുയര്‍ന്നപ്പോള്‍, അതിന് ഉത്തരം നല്‍കിയാല്‍ തന്റെ സുരക്ഷയെ ബാധിക്കുമെന്നുമാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഇക്കാര്യത്തില്‍ എന്തിനാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരി ദുരൂഹത നിലനിര്‍ത്തുന്നതെന്ന സംശയമാണ് ജനങ്ങളില്‍ അന്ന് ഉയര്‍ന്നത്.
വികസനത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് രൂപയാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ പാഴാക്കിയത്. ലോക കേരള സഭ പോലുള്ള മാമാങ്കം നടത്തിയതല്ലാതെ അതിന്റെ പേരില്‍ എടുത്തു പറയത്തക്ക നിക്ഷേപമോ വികസനമോ വന്നില്ല. പ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കാന്‍ ഇങ്ങനെ ചില പരിപാടികള്‍ നടത്തുകയെന്നത് പിണറായി സര്‍ക്കാരിന്റെ പൊതുരീതിയാണ്. മുഖ്യമന്ത്രിയും പരിവാരങ്ങളും കൊട്ടിഘോഷിച്ച് നടത്തിയ ജനസമ്പര്‍ക്ക യാത്രകള്‍ ജനവിരുദ്ധതയുടെയും ധനധൂര്‍ത്തിന്റെയും ഘോഷയാത്രകളായിരുന്നു.
ദാദാ ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച നടന്‍ മോഹന്‍ലാലിനെ ആദരിക്കാന്‍ എന്ന പേരിലും നികുതിപ്പണത്തില്‍ നിന്ന് കോടികള്‍ ചെലവഴിക്കുകയുണ്ടായി. കേരളം രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി ‘വിഷന്‍2031 ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഡെമോക്രസി’ എന്ന പരിപാടിക്കുവേണ്ടി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് മൂന്നര കോടിയോളം രൂപയാണ്. ഇവയൊക്കെ ധനധൂര്‍ത്ത് മാത്രമല്ല, പാര്‍ട്ടിക്കാരിലേക്ക് പണം എത്തിക്കാനുള്ള തട്ടിപ്പുമാണ്.
കേരളത്തിന്റെ പൊതുകടം ആറ് ലക്ഷം കോടി രൂപയില്‍ എത്തിയിരിക്കുകയാണ്. ഇത്തരമൊരു കടബാധ്യതയിലേക്ക് സംസ്ഥാനത്തെ എത്തിച്ചതില്‍ പിണറായി സര്‍ക്കാരുകളുടെ ചെറുതും വലുതുമായ ധൂര്‍ത്തുകള്‍ക്ക് വലിയ പങ്കുണ്ട്. ഇതിനെക്കുറിച്ച് ആരും ചോദ്യം ചെയ്യാന്‍ പാടില്ല എന്നതാണ് സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും കല്‍പ്പന. ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കുന്ന മറുപടികളാവും ഇതിന് ലഭിക്കുക. ജനസമ്പര്‍ക്ക പരിപാടിക്കു വേണ്ടി വാങ്ങിയ ബസ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ അതുവഴി കോടികള്‍ ലഭിക്കുമെന്നും മറ്റുമുള്ള വാചകമടികള്‍ ജനങ്ങള്‍ മറന്നിട്ടില്ല. നികുതിപ്പണം കൊള്ള ചെയ്തതിന്റെ വിവരങ്ങള്‍ പുറത്തു വരാതിരിക്കാന്‍ വേണ്ടിക്കൂടിയാണ് പിണറായി സര്‍ക്കാര്‍ അധികാരത്തുടര്‍ച്ചയ്‌ക്ക് ശ്രമിക്കുന്നത്.
















