ഭാരതം പുരോഗതിയുടെ പുതിയ തലങ്ങളിലേക്ക് ഉയരണമെങ്കിൽ രാജ്യത്തുനിന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ തുടച്ചുനീക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്ഗഢിലെ നവ റായ്‌പൂരിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഭരിക്കുന്നിടത്തെല്ലാം വികസനം മുരടിച്ചിരിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
കേരളത്തിൽ മാറ്റത്തിന്റെ കാറ്റാണ് വീശുന്നതെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികൾ സാധാരണക്കാരിലേക്ക് എത്തുന്നതിന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തടസ്സം നിൽക്കുകയാണ്.
അക്രമ രാഷ്‌ട്രീയവും അഴിമതിയും മുഖമുദ്രയാക്കിയ ഇടതുപക്ഷത്തെ ജനങ്ങൾ ഇത്തവണ തൂത്തെറിയും. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ കേരളവും ബിജെപിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചതുപോലെ കേരളത്തിലും ഇത് സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















