ക്വാലാലംപൂര്‍: ഇന്ത്യയിൽ ഭീകരവാദ കേസ് നേരിടുന്ന സാക്കിർ നായിക്കിനെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ മലേഷ്യ അംഗീകരിച്ചില്ല. ഇക്കുറി വിട്ടുതരില്ലെന്നും അതേക്കുറിച്ച് ചിന്തിക്കുമെന്നും പക്ഷെ സക്കീര്‍ നായിക്കിനെ ഇന്ത്യയ്‌ക്കെതിരെ ഒരു പ്രസ്താവനയും നടത്താന്‍ അനുവദിക്കില്ലെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഇന്ത്യാ ടുഡേ ലേഖികയോട് പറഞ്ഞു.
അതേ സമയം ഭീകരവാദത്തെ ഒന്നിച്ചു ചെറുക്കുമെന്ന് ഇന്ത്യ – മലേഷ്യ സംയുക്ത പ്രസ്താവനയിൽ എഴുതി ചേർക്കാനായത് ഇന്ത്യയുടെ നേട്ടമായി. കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷപ്രസംഗം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സക്കീര്‍ നായിക്കിനെ ഇന്ത്യ വിട്ടുകിട്ടണമെന്ന ആവശ്യം ഉയര്‍ത്തിയത്. പല രാഷ്‌ട്രീയനേതാക്കളും സക്കീര്‍ നായിക്കിനെ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കണമെന്ന അഭിപ്രായക്കാരാണെങ്കിലും ഇന്ത്യയിലേക്ക് വിട്ടുകൊടുത്താന്‍ അദ്ദേഹത്തിന്റെ സുരക്ഷ എന്താകും എന്ന ആശങ്കയാണ് മലേഷ്യ ഉയര്‍ത്തുന്നത്.
ഇന്ത്യ-മലേഷ്യ ഉന്നതതല യോഗങ്ങളില്‍ നയതന്ത്ര തലങ്ങളില്‍ ഉയരുന്ന ചോദ്യമാണ് സക്കീര്‍ നായിക്കിനെ ഇന്ത്യയ്‌ക്ക് വിട്ടുകൊടുക്കൂ എന്ന ആവശ്യം. മലേഷ്യയില്‍ സ്ഥിരപൗരത്വം നേടിയിട്ടുണ്ടെങ്കിലും അവിടുത്തെ പല സ്റ്റേറ്റുകളിലും സക്കീര്‍ നായിക്കിന്റെ പ്രസംഗം നിരോധിച്ചിട്ടുണ്ട്. 2019ല്‍ സക്കീര് നായിക്ക് നടത്തിയ ഒരു പ്രഭാഷണത്തില്‍ മലേഷ്യയിലെ ചൈനക്കാരെയും ഇന്ത്യക്കാരെയും അധിക്ഷേപിച്ചിരുന്നു. ഇതോടെയാണ് സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ക്ക് മലേഷ്യയില്‍ പലയിടത്തും പൂട്ടുവീണത്.
ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം നരേന്ദ്ര മോദി ആവശ്യപ്പെട്ടു. എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെ ചെറുക്കാനും ഭീകരവാദത്തെ തെല്ലും സഹിക്കില്ലെന്ന (സീറോ ടോളറന്‍സ്) കാര്യത്തിലും ഇരുനേതാക്കളും ധാരണയായിട്ടുണ്ട്.
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ നേതാവ് കൂടിയായിരുന്നു പണ്ട് ഇന്ത്യയിലുണ്ടായിരുന്നു സക്കീര്‍ നായിക്. പക്ഷെ കള്ളപ്പണം വെളുപ്പിക്കല്‍, വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലുള്ള വിദ്വേഷ പ്രസംഗം എന്നിവ മൂലമാണ് ഇന്ത്യ സക്കീര്‍ നായിക്കിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ 2016ല്‍ സക്കീര് നായിക്ക് ഇന്ത്യ വിട്ട് മലേഷ്യയില്‍ അഭയം തേടുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ എന്‍ ഐ എ ഇന്‍റര്‍പോളിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഇന്ത്യയുടെ ആവശ്യം വേണ്ടത്ര തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി നിരസിക്കപ്പെട്ടു.
















