മലയാളത്തില്‍ ലളിതഗാനശാഖ തുടങ്ങിവച്ചത് പി. ഭാസ്‌കരനാണെന്ന് മഹാകവി അക്കിത്തംതന്നെ ആധികാരികമായി പറഞ്ഞിട്ടുണ്ട്. സാധാരണക്കാരന്റെ ആസ്വാദന നിലവാരത്തില്‍ സുലളിതപദങ്ങള്‍കൊണ്ട് പാട്ടുരീതിയില്‍ എഴുതാന്‍ ഭാസ്‌കരന്‍ മാഷിന്റെ മികവ് മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. ആ തൂലികയുടെ കാല്‍പനിക ഭാവനയില്‍ പിറന്ന ഗാനശില്പങ്ങള്‍ക്ക് ഇന്നും നാട്ടുമണ്ണിന്റെ നറുനിറവാണ്.
”ഹേമന്തയാമിനിതന്‍ പൊന്‍വിളക്കു പൊലിയാറായ്…”
മാകന്ദശാഖികളില്‍ രാക്കിളികള്‍ മയങ്ങാറായ്..” (ഭാര്‍ഗവീനിലയം 1964)
നാട്ടുവെളിച്ചം നിറയുന്ന പല്ലവികളും ചരണങ്ങളും പി. ഭാസ്‌കരന്‍ എന്ന പ്രകൃതിഗായകന്റെ മാത്രം ഗാനരചനാസുകൃതം! ഉദയസൂര്യനെ ചെന്തെങ്ങായും മുരിക്കിന്‍ പൂക്കളെ മുറുക്കിത്തുപ്പിയതായും കാണുകയാണ് ഗ്രാമനന്മയുടെ നിറമനസ്സ്.
”കിഴക്കുദിക്കിലെ ചെന്തെങ്ങില്‍
കരിക്കു പൊന്തിയ നേരത്ത്
മുരിക്കിന്‍തൈയേ നിന്നുടെ ചോട്ടില്‍
മുറുക്കിത്തുപ്പിയതാരാണ്…”
(ആദ്യകിരണങ്ങള്‍- 1964)
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നപോലെതന്നെയാണ് നാട്ടുകാരുടെ ഭാവനകളും. ഗ്രാമത്തിനു മേലെ കാണുന്ന ആകാശവും ഗ്രാമത്തിന്റെ പോലെ ശാലീനതയും സ്നേഹവും സൗഹൃദവും നിറഞ്ഞതത്രേ!
”പതിവായി പൗര്‍ണ്ണമിതോറും
പടിവാതിലിനപ്പുറമെത്തി
കണിവെള്ളരി കാഴ്ചവെയ്‌ക്കും
കനകനിലാവേ…”
(ആദ്യകിരണങ്ങള്‍- 1964)
പൗര്‍ണമിയില്‍ തിളങ്ങി നില്‍ക്കുന്ന പ്രകൃതിയില്‍നിന്ന് കവിമനസുകള്‍ എന്നും പ്രചോദിതരായിട്ടുണ്ട്. കന്നിരാവിന്റെ കളഭകിണ്ണം പൊന്നാനിപ്പുഴയില്‍ വീണെങ്കില്‍ മാനത്തെ കായലിലെ മണപ്പുറത്തെ താമരക്കളിത്തോണിയാണ് തിങ്കള്‍ക്കല.
”മഞ്ഞണിപ്പൂനിലാവ്-പേരാറ്റിന്‍കടവിങ്കല്‍
മഞ്ഞളരച്ചുവെച്ച് നീരാടുമ്പോള്‍…”
(നഗരമേ നന്ദി- 1967)
മഞ്ഞ്, നിലാവ്, പേരാറ്, കടവ്, മഞ്ഞള്‍, നീരാട്ട്- ഈ തനിമയുടെ അടയാളങ്ങളാണ് ഗാനത്തിന് ജൈവഭാവം ഏകുന്നത്. എള്ളെണ്ണയും മുല്ലപ്പൂവും പൂക്കൈതയും പാതിരാപ്പാലകളും കഴകക്കാരനും അമ്പലവും ധനുവും ചിങ്ങവും പുളിയിലക്കരമുണ്ടും ചേരുന്ന ഗ്രാമഭാവത്തിന്റെ നിസര്‍ഗവാങ്മയങ്ങള്‍ തീര്‍ത്ത വള്ളുവനാടന്‍ ഗ്രാമം ഈ ഗാനത്തിലൂടെ ഇന്നും മലയാളിമനസ്സില്‍ ജീവിക്കുന്നു.
പ്രകൃതിയെ പ്രതീകങ്ങളാക്കി മനുഷ്യവികാരങ്ങളെ ആഖ്യാനം ചെയ്യുന്നു ഭാസ്‌കരതൂലികയുടെ കലാനൈപുണ്യം.
”പത്തു വെളുപ്പിന് മുറ്റത്തു നില്‍ക്കുന്ന
കസ്തൂരിമുല്ലയ്‌ക്ക് കാതുകുത്ത്
വില്വാദ്രിനാഥന്‍ പള്ളിയുണരുമ്പോള്‍
പഞ്ചമിച്ചന്ദ്രന് പാലൂട്ട്
മാനത്തു രാത്രിയില്‍ പുള്ളിപ്പുലിക്കളി
മായന്നൂര്‍ക്കാവില്‍ പാവക്കൂത്ത്…”
(വെങ്കലം- 1993)
ഭരതന്‍ സംവിധാനം ചെയ്ത വെങ്കലം എന്ന ചിത്രത്തിനുവേണ്ടി എഴുതിയ ഈ ഗാനത്തിലും നാലു ദശകങ്ങള്‍ക്കു മുമ്പ് എഴുതിയ ‘നീലക്കുയിലി’ലെ (1954) ഗാനങ്ങളുടെ നാട്ടുവാമൊഴി വഴക്കങ്ങള്‍ തന്നെയാണ് പിന്തുടര്‍ന്നത്. രവീന്ദ്രന്‍ സംഗീതം നല്‍കിയ ‘വെങ്കല’ത്തിലെ ഗാനങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചത് ഭാസ്‌കരപ്രതിഭ കാലത്തോടൊപ്പം സഞ്ചരിച്ചു എന്നതിന്റെ തെളിവാണ്.
പി. ഭാസ്‌കരന്റെ ഗാനങ്ങളെ ഭാസുരമാക്കുന്നത് നാടന്‍ ജീവിത പരിസരങ്ങളും മണ്ണും മലയും പുഴയും ചേരുന്ന കേരളത്തനിമയുടെ അഴകും വൈകാരികതയുമാണ്.
”മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്
കാടും തൊടികളും കനകനിലാവത്ത്
കൈകൊട്ടിക്കളിക്കുന്ന നാടുണ്ട്…”
(നിണമണിഞ്ഞ കാല്‍പാടുകള്‍-1963)
ഈറന്‍ നിലാവില്‍ മുങ്ങിയ ഒരു കായലോര ഗ്രാമത്തിന്റെ വിരഹാര്‍ദ്ര നിശീഥിനിയുടെ നൊമ്പരമായി ഏതു മലയാളിയും ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കുന്നുണ്ടാവും ഈ ഗാനം…
”കരിമുകില്‍ക്കാട്ടിലെ
രജനിതന്‍ വീട്ടിലെ
കനകാംബരങ്ങള്‍ വാടി
കടത്തുവള്ളം യാത്രയായി
യാത്രയായി..
കരയില്‍ നീ മാത്രമായി…”
ആറ് ദശകങ്ങള്‍ക്കു മുന്‍പ് ‘തച്ചോളി ഒതേന’ (1964) നില്‍ ഭാസ്‌കരന്‍മാഷ് എഴുതിയ ഗാനം ഇന്ന് തിരുവാതിരകളി വേദികളില്‍ സജീവമാകുന്നുണ്ട്.
”കൊട്ടും ഞാന്‍ കേട്ടില്ലാ കൊഴലും ഞാന്‍ കേട്ടില്ല
ഇത്തിരി മുല്ലയ്‌ക്കാരു കൊടുത്തു
മുത്തു പതിച്ചൊരു പൂത്താലി-സഖീ
മുത്തു പതിച്ചൊരു പൂത്താലി…”
എം.എസ്. ബാബുരാജ് ഈണം പകര്‍ന്ന് പി. ലീലയും സംഘവും പാടിയ ഈ ഗാനം ഇന്നത്തെ തലമുറയുടെ ചുണ്ടുകളില്‍ പുനര്‍ജനിക്കുമ്പോള്‍ കാലത്തിനു മുന്‍പേ നടന്ന കാവ്യാനുശീലനമാണ് ഭാസ്‌കരന്‍മാഷിന്റേതെന്ന് കാലം നമ്മോടു പറയുകയാണ്.
കേരളീയത സന്നിഹിതമാകുന്ന ഗ്രാമശ്രീയുടെ ചൈതന്യങ്ങളാണ് പി. ഭാസ്‌കരന്‍ എന്ന കവിയുടെ എഴുത്തിടം. പ്രകൃതി വര്‍ണ്യവസ്തുവെന്നതിനപ്പുറം പ്രകൃതിയും മനുഷ്യനും ഒന്നാകുകയാണ് ആ ഭാവനാസഞ്ചാരങ്ങളില്‍….
”ഇന്നെനിക്കു പൊട്ടുകുത്താന്‍
സന്ധ്യകള്‍ ചാലിച്ച സിന്ദൂരം
ഇന്നെനിക്കു കണ്ണെഴുതാന്‍
വിണ്ണിലെ നക്ഷത്രമഷിക്കൂട്ട്…”
(ഗുരുവായൂര്‍ കേശവന്‍- 1977)
(തുടരും)
















