കേരളത്തിന്റെ പൂങ്കുയില്‍ എന്നറിയപ്പെടുന്ന കവയത്രിയായിരുന്നു ലേഡി വിദ്വാന്‍ മുതുകുളം പാര്‍വ്വതി അമ്മ.
1904 ജനുവരി 26നു (1079 മകരം 15) ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ മുതുകുളം ഗ്രാമത്തിലാണ് പാര്‍വ്വതി അമ്മ ജനിച്ചത്. ഒമ്പതാം ക്ലാസ് പാസ്സായ ശേഷം മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് വിദ്വാന്‍ പരീക്ഷ, ബിഎ എന്നീ പരീക്ഷകളും വിജയിച്ചു. അധ്യാപികയായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 30 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച അവര്‍ മലയാള സാഹിത്യത്തില്‍ ഗദ്യ പദ്യങ്ങളില്‍ ഒരുപോലെ കൃതഹസ്തയായ മഹിളാരത്‌നം ആയിരുന്നു.
പന്ത്രണ്ടാം വയസ്സില്‍ സാഹിത്യ സപര്യ ആരംഭിച്ച പാര്‍വ്വതി അമ്മ കവിത, ഖണ്ഡകാവ്യം, കഥ, ലേഖനം, ജീവചരിത്രം, നോവല്‍, നാടകം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി മുപ്പതില്‍പ്പരം കൃതികള്‍ രചിച്ചിട്ടുണ്ട്. അവരുടെ കൃതികള്‍ സ്‌കൂളിലും കോളേജിലും വിദ്വാന്‍ പരീക്ഷ, സാഹിത്യ വിശാരദ് പരിക്ഷ എന്നിവയ്‌ക്കൊക്കെ പാഠപുസ്തകമായി അംഗീകരിക്കപ്പെട്ടു. ഹൈസ്‌കൂള്‍ ക്ലാസ്സില്‍ അവര്‍ക്ക് തന്നെ അവരുടെ കൃതികള്‍ പഠിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നതാണ് ചരിത്രം.
ഗുരുക്കന്മാരില്‍ നിന്നും സമകാലികരില്‍ നിന്നും ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയിട്ടുള്ള മുതുകുളം പാര്‍വ്വതി അമ്മയെപ്പോലെ സാഹിത്യകാരികള്‍ ഉണ്ടോ എന്ന് സംശയമാണ്. ശ്രീനാരായണ ഗുരുവിന്റെ ഭക്തയായിരുന്ന പാര്‍വ്വതി അമ്മ അദ്ദേഹത്തിന്റെ അറുപത്തിയെട്ടാം ജന്മദിനത്തില്‍ ഒരു മംഗളപത്രം എഴുതി ഗുരുദേവനു സമര്‍പ്പിച്ചെന്നും അത് വായിച്ച ഗുരുദേവന്‍ ‘എഴുത്തച്ഛനുശേഷം ഇത്ര അനര്‍ഗളമായി നിര്‍ഗ്ഗളിക്കുന്ന കിളിപ്പാട്ട് വളരെ അപൂര്‍വ്വമായേ കണ്ടിട്ടുള്ളൂ’ എന്നും സന്തുഷ്ടനായ ഗുരു വിലയേറിയ ഒരു പട്ട് പാര്‍വ്വതി അമ്മയ്‌ക്കു നല്‍കിയെന്നും ടി. കെ. സി. വടുതല (കാഷായം ധരിക്കാത്ത സംന്യാസിനി) രേഖപ്പെടുത്തിയിട്ടുണ്ട്.
മഹാകവി കുമാരനാശാന്റെ ഒരു വിനീത ശിഷ്യ ആയിരുന്നു പാര്‍വ്വതി അമ്മ എന്ന് മഹാകവി ഉള്ളൂര്‍ ശ്ലാഘിക്കുകയുണ്ടായി. തന്റെ പത്രാധിപത്യത്തിലുള്ള ‘വിവേകോദയം’ മാസികയില്‍ അവരുടെ ‘സ്വപ്നദര്‍ശനം’ എന്ന കവിത പ്രസിദ്ധീകരിച്ച അവസരത്തില്‍ മഹാകവി കുമാരനാശാന്‍ ‘സാഹിത്യലോകത്ത് അനശ്വരമായ കീര്‍ത്തി സമ്പാദിക്കാന്‍ ഈ ഒറ്റ കവിത മതിയാകും’ എന്ന് രേഖപ്പെടുത്തിയെന്നാണ് ചരിത്രം.
”മലയാളഭാഷക്കും, സമുദായങ്ങള്‍ക്കും വേണ്ടി ചെയ്തിട്ടുള്ള വിജയപ്രദവും സ്തുത്യര്‍ഹവുമായ സേവനത്തെ ഒരു കാലത്തും ആരും മറക്കുകയില്ല” എന്ന് മന്നത്തു പത്മനാഭന്‍ പറഞ്ഞിട്ടുണ്ട്. ”പദ്യത്തിലും ഗദ്യത്തിലും അവര്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നല്ലൊരു ശൈലിയും അവര്‍ക്ക് സ്വാധീനമാണ്. എഴുതുമ്പോള്‍ മാത്രമല്ല പ്രസംഗിക്കുമ്പോഴും സരളവും ലളിതവുമായ ഭാഷയാണവര്‍ ഉപയോഗിക്കുന്നത്” എന്ന് കെ. പി. കേശവമേനോനും എഴുതിയിട്ടുണ്ട്.
”ഒരു വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നെ കവിതയും ലേഖനമെഴുത്തും പ്രസംഗവുമായി സാഹിത്യ രംഗത്ത് പ്രവേശിച്ച ഒരു ദേവതയാണവര്‍” എന്ന് കൊല്ലം ജി. ശങ്കരപ്പിള്ളയും, ‘സാഹിത്യത്തില്‍ പ്രസ്ഥാനങ്ങളൊന്നും സ്ഥാപിച്ചിട്ടില്ലായിരിക്കാം, സാഹിത്യത്തില്‍ വിപ്ലവമുണ്ടാക്കുന്ന എന്തെങ്കിലും പ്രവണതയ്‌ക്ക് അവര്‍ നേതൃത്വം കൊടുത്തിട്ടില്ലായിരിക്കാം, എങ്കിലും ആത്മപ്രചോദനത്തിന്റെ പേരില്‍ കാവ്യ മാര്‍ഗ്ഗത്തെ അനന്യമനസ്‌കയായി അനുധാവനം ചെയ്ത അവരുടെ സ്ഥാനം സാഹിത്യത്തില്‍ എന്നും മാനനീയമായിരിക്കും” എന്ന് സുകുമാര്‍ അഴിക്കോടും.
തന്റെ ഗുരുനാഥനായി മഹാന്മാഗാന്ധിജിയെ കണ്ട പാര്‍വതി അമ്മ തൊഴിലാളികളുടെ അടിമത്തത്തിലും ദാരിദ്ര്യത്തിലും അനുഭാവം പ്രകടിപ്പിച്ചിരുന്നു.
കാവ്യലോകത്ത് തെളിഞ്ഞുനിന്ന ഒരാള്‍ക്ക് ആ കാലഘട്ടത്തിന്റെ പ്രധാന പ്രേരണയായ നവോത്ഥാനത്തിന്റെ ആശയ മണ്ഡലങ്ങള്‍ അതിന്റെ പ്രധാന ആവിഷ്‌കാര സങ്കേതമായ റിയലിസം എന്നിവയിലൂടെ കടന്നു പോകാതിരിക്കാന്‍ ആകുമായിരുന്നില്ല. ‘ഒരു ദരിദ്ര തൊഴിലാളിയുടെ ജീവിതം’ എന്ന കവിത അതിനുദാഹരണമാണ്.
”കണ്ണില്‍ച്ചോരയില്ലാത്ത കൂട്ടരമ്മുതലാളി –
പ്പൊണ്ണന്മാര്‍ സാധുക്കടെ കണ്ണുനീര്‍- കാണുന്നില്ലേതും
ദണ്ഡിപ്പിച്ചതിയത്നം ചെയ്യിക്കയല്ലാതവര്‍
ഉണ്ണുവാന്‍പോലും വക നേരത്തു തരികില്ല”
എന്ന് പറയുന്ന തൊഴിലാളിയുടെ രോദനം നമ്മള്‍ ഒരിക്കലും മറക്കില്ല.
ഈ അസമത്വങ്ങള്‍ മാറ്റുവാന്‍ ചട്ടങ്ങള്‍ മാറ്റണമെന്ന് കൂടി കവി പറയുന്നു.
”ചട്ടങ്ങള്‍ ആകയാല്‍ പെട്ടെന്നു മാറ്റുവിന്‍ നിഷ്ഠു
ര രീതികള്‍ തട്ടിതകര്‍ക്കുവിന്‍ കെട്ടിപ്പടുത്തുള്ളോരുച്ച-നീചത്വങ്ങള്‍
തിട്ടമിടിച്ചു നിരത്തുവാനോര്‍ക്കുവിന്‍”
(ആ സുവര്‍ണ്ണ സുപ്രഭാതം… കവിത).
സോഷ്യലിസ്റ്റു റിയലിസത്തിന്റെ ഭാവുകത്വവുമായി ചേര്‍ന്നു നില്‍ക്കുന്ന പാര്‍വ്വതി അമ്മയെ ഇവിടെ കാണാം.
വരമൊഴിയില്‍ മാത്രമല്ല വായ്‌മൊഴിയിലും പാര്‍വ്വതി അമ്മ ഏറെ അറിയപ്പെട്ടിരുന്നു. ചെറുപ്പം മുതലേ പ്രസംഗവേദികളില്‍ പ്രഭാഷണചാതുര്യം തെളിയിച്ച അവര്‍ പില്‍ക്കാലത്ത് മന്നത്ത് പത്മനാഭന്‍, സ്വാമി ആര്യഭടന്‍, സഹോദരന്‍ അയ്യപ്പന്‍ എന്നീ പ്രഗത്ഭര്‍ക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട്.
”പാര്‍വ്വതിക്കെവിടുന്നു ഗംഗതന്‍ പ്രവാഹം പോല്‍ വാഗ്‌ദ്ധാടി ലഭിച്ചതു ശിവസാന്നിദ്ധ്യത്താലോ?” എന്ന് എന്ന് മൂര്‍ക്കോത്ത് കുമാരന്‍ സമര്‍പ്പിച്ച മംഗളപത്രത്തില്‍ അവരുടെ പ്രഭാഷണ ചാതുര്യത്തെ പ്രശംസിച്ചു.
കേരള സാഹിത്യ അക്കാദമിയില്‍ നിര്‍വാഹക സമിതി അംഗമായി തുടക്കം മുതല്‍ (1956) ഏറെക്കാലം പ്രവര്‍ത്തിച്ച പാര്‍വ്വതി അമ്മ 1977 സെപ്റ്റംബര്‍ 16നു എഴുപത്തിമൂന്നാം വയസ്സില്‍ നിര്യാതയായി.
















