വ്യത്യസ്ത നിലകളില്‍ വിവിധ മേഖലകളില്‍ സുപ്രധാന പദവികളില്‍ വിരാജിക്കുകയും ആശയപരിണാമങ്ങളിലൂടെ സ്വയം നവീകരിക്കുകയും, എന്നും മാനവികതയുടെ കാവ്യോപാസകനായി തൂലികയേന്തുകയും ചെയ്ത കവിയാണ് പി. ഭാസ്‌കരന്‍. വൈവിധ്യങ്ങള്‍കൊണ്ട് സക്രിയമായ ആ കാവ്യജീവിതം മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതായി കാണാം. 1948 വരെ സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനത്തോടൊപ്പം കാവ്യസപര്യ കൊണ്ടും സമ്പന്നമായിരുന്നു യൗവ്വനകാലം. 1948 മുതല്‍ 1979 വരെ സിനിമാലോകത്ത് സജീവമായതാണ് രണ്ടാം ഘട്ടം. 1979 മുതല്‍ സിനിമയും ഉപേക്ഷിച്ച് കവിതാരചന മാത്രമായി കര്‍മ്മരംഗം. രാഷ്‌ട്രീയവും സിനിമയും വിട്ട് കവിതാസപര്യയിലേക്ക് തിരിയുന്ന പരിണാമദശയുടെ ആശയലോകമാണ് 1979-ല്‍ എഴുതിയ ‘ഒറ്റക്കമ്പിയുള്ള തംബുരു’ എന്ന ഖണ്ഡകാവ്യം. കേരളത്തിലെ ഒരു പ്രമുഖ വാരിക പത്തു ലക്കങ്ങളായി ഖണ്ഡശ: പ്രസിദ്ധീകരിച്ച കാവ്യ പരമ്പരയ്‌ക്ക് മലയാറ്റൂര്‍ രാമകൃഷ്ണനാണ് ഇല്ലസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചത്. 1979-ഡിസംബറില്‍ കോട്ടയത്തെ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ‘ഒറ്റക്കമ്പിയുള്ള തംബുരു’ എന്‍.വി. കൃഷ്ണവാരിയരുടെ അവതാരികയും മലയാറ്റൂര്‍ രാമകൃഷ്ണന്‍, കാനായി കുഞ്ഞിരാമന്‍ എന്നിവരുടെ വരകളും ചേര്‍ത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി.
പി. ഭാസ്‌കരന്റെ കാവ്യരൂപത്തിലുള്ള ആത്മകഥയെന്നാണ് ഈ ഖണ്ഡകാവ്യം വിശേഷിപ്പിക്കപ്പെടുന്നത്. രാഷ്‌ട്രീയത്തിന്റെയും അധികാരത്തിന്റെയും സിനിമയുടെയും ഒക്കെ നാട്യങ്ങളും മുഖം മൂടികളും വലിച്ചെറിഞ്ഞ് തന്റെ സ്വച്ഛന്ദനിര്‍മ്മലമായ കവിസത്വത്തിലേക്ക് കൂടണഞ്ഞപ്പോള്‍ ലഭിച്ച സാസ്ഥ്യവും സ്വാതന്ത്ര്യവുമാണ് കവി വിളംബരം ചെയ്യുന്നത്. കവിതയെ ജീവിതമാക്കുകയും ജീവിതത്തെ കവിതയാക്കുകയും ചെയ്ത ഒരു അക്ഷരോപാസകന്റെ അന്തര്‍ദര്‍ശനത്തിന്റെ ആര്‍ദ്രവും ഭാവോജ്വലവുമായ ഖണ്ഡകാവ്യശില്പമാണ് ‘ഒറ്റക്കമ്പിയുള്ള തംബുരു.’
‘ഉയരും ഞാന്‍ നാടാകെ പടരും ഞാനൊരുപുത്ത-
നുയിര്‍ നാട്ടിനേകിക്കൊണ്ടുയരും വീണ്ടും’
എന്ന് സ്വപ്‌നം കണ്ട തൊഴിലാളി വര്‍ഗത്തിന്റെ വാഗ്ദത്തഭൂമി യാഥാര്‍ത്ഥ്യമായില്ല. പകരം സംഭവിച്ചതോ.. ‘സ്വയമുരുകി ജീവിതം ചൂളയായ് നീറ്റിയ
ചളിയുടയ മക്കളെ, സ്വന്തം സഖാക്കളെ
കഴുകുമരമേറിയ ധീരയുവാക്കളേ
ഞൊടിയില്‍ വിസ്മരിച്ചാദര്‍ശസംഹിതാ-
മുഖപടമണിഞ്ഞും പരസ്പരം വെട്ടിയും
പടയണിനയിക്കുന്ന, വിപ്ലവപാണ്ഡിത്യ-
ജടയിഴ നരച്ച ജഡമാനസങ്ങളെ,
നരസഹജസംസ്‌കൃതിയില്ലാത്ത മാന്യരേ..
ഇതുവിധമനേകരെക്കണ്ടു ഭ്രമിക്കിലും
മതിയുടയ തുലനനില വിട്ടില്ല തെല്ലുമേ..
നിയമസഭയേറിയ മാന്യമീ ജീവിതപ്പാതയി-
ലിതുവരെയെരിഞ്ഞൊരെന്‍ മാര്‍ഗദീപാവലി
ഒരുദിനമണഞ്ഞുപോ, യെന്റെ യാകാശമോ
കൊടുമിരുള്‍ ചുരത്തുന്ന കൊച്ചു മേല്‍ക്കൂരയായ്…’
വിപ്ലവരാഷ്‌ട്രീയത്തിന്റെ പ്രലോഭനങ്ങളെ അതിജീവിച്ച് പൈതൃകസ്വത്വത്തിലേക്ക് മടങ്ങുന്ന കവി മനസ് വീണ്ടെടുപ്പിന്റെ ഉദയഗീതങ്ങള്‍ പാടുന്നു.
‘ഉറങ്ങാതിരിക്കുമെന്‍ കൊച്ചുതംബുരു മീട്ടി-
യുദയഗീതം പാടിപ്പാരിനെയുണര്‍ത്തും ഞാന്‍.’
പുന്നപ്ര-വയലാര്‍ കാലത്തെ സമരതീക്ഷ്ണമായ നാളുകളില്‍ കാരാഗൃഹങ്ങളും കാടാറുമാസവുമായി യൗവ്വനം ഹോമിച്ച പഞ്ചാഗ്‌നി മദ്ധ്യത്തില്‍ നിന്നും കവി സത്യശിവസുന്ദരങ്ങള്‍ തന്‍ നിസ്തുല നിത്യപ്രശാന്തിയില്‍ സാന്ത്വനം തേടുകയാണ്. ‘സാത്വികത്വത്തിന്റെ മൂര്‍ത്തിമദ്ഭാവമായ്
ശുദ്ധമാം മോഹന രാഗനിബദ്ധമായ്
ഭാവമനോഹരഗാനവും തെറ്റാത്ത
കൈ വിരല്‍ത്താളവുമെന്നുടെ തംബുരു
ക്കമ്പിതന്‍ മന്ദ്രനിരന്തര ധ്വാനവും
സുന്ദരദിവ്യലയ പരിവേഷവും
എന്നെ മറ്റേതോ മനുഷ്യനായ് മാറ്റി മ-
റ്റെല്ലാം മറന്നു പുറത്തേക്കിറങ്ങി ഞാന്‍.’
വിപ്ലവത്തിന്റെ തമസില്‍നിന്ന് ആത്മീയതയുടെയും ദേശീയതയുടെയും സാത്വികപ്രകാശനത്തിലേക്കുള്ള നേര്‍വഴി പുതുതലമുറയ്‌ക്ക് മുന്നില്‍ തുറന്നിടുന്ന കാവ്യപാഠമാണ് ഒറ്റക്കമ്പിയുള്ള തംബുരു. ‘ഇക്കൊച്ചുതംബുരു
സര്‍ഗ്ഗ സംഗീത ശ്രൂതിയില്‍ മീട്ടിയും
സത്യശിവ സുന്ദരങ്ങള്‍ തന്‍ നിസ്തുല-
നിത്യ പ്രശാന്തിയില്‍ ചേര്‍ന്നു ലയിക്കണം
ഇന്നും മുഴക്കുന്നിതെന്‍ സ്‌നേഹഗീതകം
ഇന്നും പിഴയ്‌ക്കാത്ത താളശ്രുതികളില്‍…’
കാവ്യത്തിന്റെ അവതാരികയില്‍ എന്‍.വി. കൃഷ്ണവാരിയര്‍ കുറിക്കുന്നു. ‘കാവ്യരൂപത്തിലുള്ള ഒരു ആത്മകഥയാണ് ഒറ്റക്കമ്പിയുള്ള തംബുരു. ഗാനരചയിതാവ്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ വിഭിന്ന ഭൂമികകളില്‍ മൂന്നു പതിറ്റാണ്ടുകളോളം മലയാള ചലച്ചിത്രകലയ്‌ക്കു മഹനീയ സേവനം അര്‍പ്പിച്ച ശേഷം തന്റെ ജീവിതത്തിനു ധന്യത ചേര്‍ക്കുന്ന കര്‍മ്മകേദാരം സിനിമയല്ല, കവിതയാണ് എന്ന ബോധോദയത്തോടെ സാഹിത്യ പ്രവര്‍ത്തനത്തിലേക്കും കേരളത്തിലേക്കും അദ്ദേഹം തിരിച്ചു വന്നിരിക്കുകയാണല്ലോ… മലയാള കവിതയില്‍ പ്രതിപത്തിയുള്ളവര്‍ക്കെല്ലാം അത്യന്തം ആഹ്ലാദപ്രദമായ ഈ തിരിച്ചുവരവിന്റെ ചരിത്രമത്രേ ഒറ്റക്കമ്പിയുള്ള തംബുരുവിന്റെ പ്രമേയം. ഒരു ജീവിതം കൊണ്ട് താന്‍ നേടിയ അന്തര്‍ ദര്‍ശനം ഈ കാവ്യത്തിലൂടെ ശ്രീ ഭാസ്‌കരന്‍ നമുക്കു നല്‍കുന്നു. തന്റെ മോഹവും മോഹഭംഗജന്യമായ നിരാശതയും നിരാശതയില്‍ നിന്ന് നവദര്‍ശനത്തിലേയ്‌ക്കുള്ള വളര്‍ച്ചയും വ്യക്തമായും സുന്ദരമായും അദ്ദേഹം ആവിഷ്‌കരിക്കുന്നു. ശ്രീ ഭാസ്‌കരന്റെ കവി ജീവിതത്തിലെന്നപോലെ മലയാള കവിതയുടെ ചരിത്രത്തിലും അത്യന്തം പ്രാധാന്യമുള്ളതാണ് ഈ കൃതി…’
പി. ഭാസ്‌കരനെന്ന കവിയെ മോഹിപ്പിച്ചത് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികതയാണെന്നും, അതു പ്രയോഗത്തില്‍ വന്നപ്പോള്‍ കണ്ട പാളിച്ചകളാണ് കവിക്ക് മോഹഭംഗമായതെന്നും കവിയെ നിരാശതയില്‍നിന്ന് കൈപിടിച്ചുയര്‍ത്തിയത് ഹൈന്ദവമാനവികതയാണെന്നും തുറന്നു പറയാന്‍ എന്‍.വി. കൃഷ്ണവാരിയര്‍ ധൈര്യപ്പെടാതെ പോയത് അദ്ദേഹം അക്കാലത്തെ സാഹിത്യലോകത്തെ ഇടതു സ്ഥാപിത താല്പര്യങ്ങളുടെ നിരൂപണസമവാക്യങ്ങളില്‍ ബന്ധിതനായിരുന്നതു കൊണ്ടു തന്നെ.
(തുടരും)
















