ആഴം കുറഞ്ഞ കടൽഭാഗങ്ങളിൽ ഒളിച്ചിരിക്കുന്ന ശത്രു മുങ്ങിക്കപ്പലുകളെ കണ്ടെത്തി തകർക്കാൻ നാവികസേനയ്‌ക്കായി വരുന്നു സൈലന്റ് കില്ലർ ഐഎൻ എസ് അർനാല . അത്യാധുനിക അണ്ടർവാട്ടർ സെൻസറുകളും സോണാർ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ള ഈ കപ്പലിന്, വെള്ളത്തിനടിയിലെ നേരിയ ചലനങ്ങൾ പോലും പിടിച്ചെടുക്കാൻ സാധിക്കും .
ശത്രുക്കളുടെ റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള സ്റ്റെൽത്ത് സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്. ശത്രു അർനാലയുടെ സാന്നിധ്യം തിരിച്ചറിയും മുൻപ് അർനാല ശത്രുവിനെ കണ്ടെത്തിയിരിക്കും.നീറ്റിലിറക്കിയ അർനാല ഇപ്പോൾ വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡിന്റെ ഭാഗമാണ്.
ഏകദേശം 77 മീറ്റർ നീളമുള്ള ഈ കപ്പൽ പ്രവർത്തിക്കുന്നത് വാട്ടർജെറ്റ് പ്രൊപ്പൽഷൻ സംവിധാനത്തിലാണ്. ഇത് കപ്പലിന് അതിവേഗത്തിലുള്ള നീക്കങ്ങൾക്കും പെട്ടെന്നുള്ള ത്വരണത്തിനും കരുത്ത് നൽകുന്നു.
ശത്രു മുങ്ങിക്കപ്പലുകളെ വെള്ളത്തിനടിയിൽ വെച്ച് തന്നെ തകർക്കാൻ ശേഷിയുള്ള ലൈറ്റ് വെയിറ്റ് ടോർപ്പിഡോകളാണ് ഇതിൽ പ്രധാനമായും സജ്ജീകരിച്ചിരിക്കുന്നത്. അത് തന്നെയാണ് അർനാലയുടെ കരുത്ത് . വെള്ളത്തിനടിയിലെ നിശബ്ദ സാന്നിധ്യങ്ങളെ കണ്ടെത്താൻ അത്യാധുനിക സോണാർ (Sonar) സംവിധാനങ്ങളാണ് അർനാലയിൽ ഉപയോഗിക്കുന്നത്. ശത്രു കപ്പലുകളെയും അന്തർവാഹിനികളെയും ലക്ഷ്യമിടാൻ ശേഷിയുള്ള ആന്റി-സബ്മറൈൻ റോക്കറ്റുകളും ഈ കപ്പലിലുണ്ട്. കടലിനടിയിൽ മൈനുകൾ വിന്യസിക്കാനുള്ള പ്രത്യേക സംവിധാനം അർനാലയെ പ്രതിരോധ രംഗത്ത് കൂടുതൽ അപകടകാരിയാക്കുന്നു.ആകാശത്തുനിന്നുള്ള ഭീഷണികളെ നേരിടാൻ തദ്ദേശീയമായി വികസിപ്പിച്ച തോക്കുകളും കപ്പലിലുണ്ട്.
















