തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളികളുടെ മക്കൾ ഡോക്ടറാകണ്ടേ എന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചു. കേന്ദ്ര ബജറ്റ് സംബന്ധിച്ച വിശകലനവിശദീകരണം നടത്താൻ മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ കൊല്ലത്ത് കേന്ദ്ര സർക്കാർ അനുവദിച്ച ഇഎസ്‌ഐ മെഡിക്കൽ കോളെജ് സംസ്ഥാനത്തിന് നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് പറയുകയായിരുന്നു കേന്ദമന്ത്രി.
കൊല്ലത്ത് കേന്ദ്ര സർക്കാരിന്റെനിയന്ത്രണത്തിലുള്ള ഇഎസ്‌ഐസി (എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ), കൊല്ലത്ത് മെഡിക്കൽ കോളെജ് തുടങ്ങാനുള്ള സന്നദ്ധത അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ‘എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്’ 2026 ഫെബ്രുവരി മൂന്നിന് മുമ്പ് നൽകേണ്ടതായിരുന്നു. പക്ഷേ ചെയ്തില്ല, അതിനാൽ നാണഷൽ മെഡിക്കൽ കമ്മീഷൻ അനുമതി റദ്ദാക്കിയേക്കും. പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കാരണം. രാജ്യത്ത് 17 ഇഎസ്‌ഐസി മെഡിക്കൽ കോളെജുകൾ നടക്കുന്നു. അവിടെ ഒരു മെഡിക്കൽ കോളെജിൽ 1550 മെഡിക്കൽ സീറ്റുകളിൽ 608 സീറ്റിൽ തൊഴിലാളികളുടെ കുട്ടികൾക്കാണ് പ്രവേശനം കിട്ടുക. പക്ഷേ, കേരളം അത് പാഴാക്കി. എന്താ കേരളത്തിലെ തൊഴിലാളികളുടെ കുട്ടികൾ ഡോക്ടർമാരാകേണ്ട എന്നാണോ സർക്കാർ നിലപാട്, കേന്ദ്രമന്ത്രി ശോഭ ചോദിച്ചു.
കേന്ദ്ര സർക്കാർ വയനാട്ടിലും കാസർകോട്ടും മെഡിക്കൽ കോളെജുകൾ തുടങ്ങാൻ സന്നദ്ധത അറിയിച്ച് അനുവദിച്ചതാണ്, ഇതുവരെ നടപടികൾ ഒന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
കേരള മുഖ്യമന്ത്രി വിവാദങ്ങൾക്കു പകരം വികസനത്തിലേക്ക് ശ്രദ്ധവെക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ആയുഷ്മാൻ ആരോഗ്യപദ്ധതി കേരളം പാഴാക്കി. കേരളത്തിൽ അർഹതപ്പെട്ട കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയുടെ ചികിത്സാ സൗജന്യം ലഭിക്കുന്ന പദ്ധതി വിനിയോഗിച്ചില്ല. ഈ സൗകര്യം യുപിയിലെ, തെലങ്കാനയിലെ, ആന്ധ്രയിലെ, ഗുജറാത്തിലെ കുട്ടികൾക്ക് ലഭിക്കുന്നു. എന്താ കേരളത്തിലെ കുടുംബങ്ങൾക്ക് അത് നിഷേധിക്കുന്നത്, ശോഭാ കരന്തലജെ ചോദിച്ചു.
പല കേന്ദ്ര പദ്ധതികളും കേരളത്തിന് ഈ സർക്കാർ നഷ്ടപ്പെടുത്തുകയാണ്. കേന്ദ്ര പദ്ധതികൾ വിനിയോഗിക്കുക, രാഷ്‌ട്രീയം വികസനകാര്യത്തിൽ വേണ്ട. തെരഞ്ഞെടുപ്പിന്റെ മൂന്നുമാസം രാഷ്‌ട്രീയമാകാം, അതുകഴിഞ്ഞുള്ള അഞ്ചുവർഷം രാഷ്‌ട്ര വികസനത്തിന് മാറ്റിവെക്കാം, ജനക്ഷേമത്തിന് വിനിയോഗിക്കാം, കേന്ദ്ര മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, വെറുപ്പിന്റെ വർത്തമാനം നിർത്തണം. ഞാൻ പറയുന്നത് കണക്കുകളുമായാണ്. മുഖ്യമന്ത്രി കണക്കും അക്കങ്ങളും നിരത്തി സംസാരിക്കുമോ? കഴിഞ്ഞ 10 വർഷത്തെയും അതിനുമുമ്പുള്ള കാലത്തെയും താരതമ്യം ചെയ്യാൻ തയാറുണ്ടോ? മറ്റ് സംസ്ഥാനങ്ങൾക്കു കിട്ടുന്നതെല്ലാം കേരളത്തിനും കിട്ടുന്നു.പിന്നെ എന്താണ് കേരളത്തിന്റെ പ്രശ്‌നം? കേന്ദ്രമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രി ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. യഥാർത്ഥ പോരാട്ടമല്ല, വോട്ടിനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. കിട്ടിയ മെഡിക്കൽ കോളെജ് നടപ്പിലാക്കാൻ കഴിയാത്തതുപോലെ ഏറെ ഉദാഹരണങ്ങളുണ്ട്, ശോഭാ കരന്തലജെ പറഞ്ഞു.
















