കൊല്ലം: ആശ്രാമം ഇഎസ്‌ഐ മോഡല്‍ ആന്റ് സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ 50 എംബിബിഎസ് സീറ്റിലേക്ക് 2026-27 അധ്യയന വര്‍ഷം പ്രവേശനം നടത്താനുള്ള ഇഎസ്‌ഐ കോര്‍പറേഷന്റെ തീരുമാനം സംസ്ഥാനത്തെ ആരോഗ്യവകുപ്പ് അട്ടിമറിച്ചു.
600 കോടിരൂപ പൂര്‍ണമായും കേന്ദ്രസഹായം ലഭിക്കുന്ന വന്‍കിട പദ്ധതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശി മൂലം ഈ വര്‍ഷം നഷ്ടമാകുന്നത്. കേരളസര്‍ക്കാര്‍ തൊഴിലാളിദ്രോഹത്തിന്റെ മുഖമുദ്രയാണ്. കേരളത്തിന് എയിംസ് ലഭിക്കാത്തതില്‍ പരാതി പറയുന്ന ആരോഗ്യവകുപ്പ് എയിംസിന് സമാനമായ സൗകര്യത്തോടെ തൊഴിലാളികള്‍ക്കായി ഇഎസ്‌ഐ കോര്‍പ്പറേഷന്റ ഉടമസ്ഥതയിലുളള ആശ്രാമം ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്താനുള്ള എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് മനപ്പൂര്‍വമാണെന്ന് സംഭവവികാസങ്ങള്‍ തെളിയിക്കുന്നു.
ജനുവരി 9ന് അപേക്ഷ സമര്‍പ്പിച്ചിട്ടും 25 വരെ യാതൊരു മറുപടിയും നല്‍കാതെ ഫയല്‍ വൈകിപ്പിച്ചു. 25ന് കുറവുകള്‍ നികത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കാണിച്ച് കത്ത് നല്‍കി. കോളജ് പ്രവര്‍ത്തനം തുടങ്ങുന്ന അവസാന ഘട്ടത്തില്‍ ആവശ്യമായ കാര്യങ്ങളാണ് അപേക്ഷ നല്‍കുന്ന സമയത്ത് കുറവുകളായി കണ്ടെത്തിയത്. 26ന് തന്നെ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ കുറവുകളും നികത്തിക്കൊള്ളാമെന്ന് ഇഎസ്‌ഐ അധികൃതര്‍ അണ്ടര്‍ടേക്കിംഗ് നല്‍കി. 28ന് രാവിലെ ഇഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ നേരിട്ട് അണ്ടര്‍ടേക്കിംഗ് നല്‍കുകയും എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ 27ന് ആരോഗ്യമന്ത്രിയുടെ അടുത്തെത്തിയ ഫയല്‍ അപേക്ഷ കൊടുക്കാനുളള അവസാന ദിവസമായ 28 ന് രാത്രി 8 വരെ യാതൊരു തീരുമാനവും എടുക്കാതെയും മറുപടി നല്‍കാതെയും അനാസ്ഥ കാട്ടുകയായിരുന്നു. എന്നിട്ടും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഫെബ്രു. 3 വരെ നീട്ടി നല്‍കി.
ആരോഗ്യവകുപ്പ് മന്ത്രിയോടും തൊഴില്‍ വകുപ്പ് മന്ത്രിയോടും മുഖ്യമന്ത്രിയോടും എത്രയും പെട്ടെന്ന് വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മനപ്പൂര്‍വ്വമായി കാലതാമസം സൃഷ്ടിക്കുകയാണ് ഉണ്ടായത്. പുതിയ മെഡിക്കല്‍ കോളജിലേക്കുള്ള പ്രവേശനവും പ്രവര്‍ത്തനവും ഇതോടെ തടസപ്പെട്ടു. മൂന്നിന് രാത്രി ഇഎസ്‌ഐ കോര്‍പറേഷന് സമഗ്രമായ അന്വേഷണത്തിലാണെന്ന് കത്ത് നല്‍കി. സമഗ്രമായ റിപ്പോര്‍ട്ട് ആവശ്യമെങ്കില്‍ എന്തുകൊണ്ട് ആയത് നേരത്തെ ആവശ്യപ്പെട്ടിട്ടില്ലെന്ന ചോദ്യമുയരുന്നു. ഫെബ്രു. 3-ാം തീയതി അപേക്ഷ സമര്‍പ്പിക്കാനുളള അവസാന ദിവസമാണെന്ന് അറിഞ്ഞിട്ടും രാത്രി മാത്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്റെ പിന്നില്‍ ദുരുദ്ദേശം വ്യക്തമാണ്.
എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വിലകുറഞ്ഞ സമീപനം അങ്ങേയറ്റം അപലപനീയവും കേരളത്തിലെ തൊഴിലാളികളോടുള്ള വെല്ലുവിളിയുമാണെന്ന് ബിജെപി ആരോപിച്ചു. കേരളത്തിലെ സര്‍ക്കാര്‍ പൊതുമേഖല ആരോഗ്യ സംവിധാനം തകരുന്നതിനു പിന്നില്‍ ആരോഗ്യ മന്ത്രിയുടെയും ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരുടെയും മനപ്പൂര്‍വ്വമായ നടപടികളാണെന്ന് വ്യക്തമാക്കുന്നതാണ് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച നിലപാട്. ആരോഗ്യമേഖല പൂര്‍ണമായും വാണിജ്യവല്‍ക്കരിക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണിതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രിയും മെഡിക്കല്‍ വിദ്യാഭ്യാസ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ആശുപത്രികളും തമ്മിലുള്ള അവിശുദ്ധബന്ധത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നു.
















