ആത്മീയതയും സംസ്‌കാരവും ഒന്നായിത്തീര്‍ന്ന, ഐതിഹ്യ പെരുമയാര്‍ന്ന തിരുനാവായയില്‍ നിളയുടെ തീരത്തു നടന്ന മഹാമാഘ മഹോത്സവം അത്യുജ്വല വിജയത്തോടെ സമാപിച്ചിരിക്കുന്നു. കേരളത്തിന്റെ കുംഭമേളയായി ലോകമെമ്പാടും വീക്ഷിച്ച ഈ മഹോത്സവത്തില്‍ പത്തൊന്‍പത് ദിവസങ്ങളിലായി 30 ലക്ഷത്തോളം ജനങ്ങളാണ് പങ്കുചേര്‍ന്നത്. മഹാ മണ്ഡലേശ്വര്‍ ആനന്ദവനം ഭാരതിയുടെ ആത്മീയ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട മഹാ മാഘമഹോത്സവം ഭാരതീയ സംസ്‌കാരത്തിന്റെയും കേരളത്തനിമയുടെയും അഭൂതപൂര്‍വമായ ആഘോഷമായി മാറുകയായിരുന്നു. മതവിഭാഗീയതയുടെ കേന്ദ്രമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മലപ്പുറം ജില്ലയുടെ ഹൃദയഭാഗത്ത് സംസ്‌കൃതിയെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഇങ്ങനെയൊരു പരിപാടി അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യവുമായി ചിലര്‍ രംഗത്തു വന്നെങ്കിലും ജനമുന്നേറ്റത്തിന്റെ കരുത്തറിഞ്ഞ് ഇക്കൂട്ടര്‍ക്ക് പിന്മാറേണ്ടിവന്നത് സുനിശ്ചിതമായ വിജയത്തിന്റെ പ്രഖ്യാപനമായിരുന്നു.
മഹാമാഘ മഹോത്സവത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് നിളാ നദീതീരത്തെ പഞ്ചാരമണല്‍പ്പരപ്പില്‍ എല്ലാ വൈകുന്നേരങ്ങളിലും നടന്ന ആരതിയായിരുന്നു. പ്രത്യേക ക്ഷണമനുസരിച്ച് കാശിയില്‍ നിന്നുവന്ന പണ്ഡിറ്റുമാരാണ് ഇതിന് നേതൃത്വം നല്‍കിയത്. കാശിയിലും മറ്റും നടക്കാറുള്ള ഗംഗാ ആരതി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കിപ്പുറം നിന്ന് കണ്ടിരുന്നവര്‍ നിളയുടെ മടിത്തട്ടില്‍ അതിന്റെ ആവര്‍ത്തനം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ നിര്‍വൃതിയടഞ്ഞു. ദിവസംതോറും ലക്ഷക്കണക്കിനാളുകള്‍ ഇതില്‍ പങ്കെടുത്തത് കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിലും സാംസ്‌കാരിക ഭൂമികയിലും പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തു. സംഘാടകരുടെ പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടുന്ന ജനപ്രവാഹമാണ് മാഘമഹോത്സവത്തില്‍ കണ്ടത്. മഹാമാഘത്തിന് നിങ്ങളും പോകുന്നില്ലേയെന്ന് ജനമനസ്സുകള്‍ പരസ്പരം ചോദിച്ചതിന്റെ ഫലമായിരുന്നു ഇത്.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്ത ഈ സാംസ്‌കാരിക സംഭവം മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ അവഗണിക്കുക തന്നെയായിരുന്നു. സംഘടിത മതശക്തികളുടെ ഫത്വകള്‍ അനുസരിക്കാന്‍ വിധിക്കപ്പെട്ട രാഷ്‌ട്രീയ- ഭരണനേതൃത്വം സംസ്‌കൃതിയുടെ വീണ്ടെടുപ്പിന് വേണ്ടിയുള്ള ഈ ശ്രമത്തിനു നേര്‍ക്ക് കണ്ണടച്ചു. പക്ഷേ ഇക്കൂട്ടരുടെ അനുഭാവവും സഹായവും ഇല്ലാതെ തന്നെ സ്വന്തം സംസ്‌കാരം സംരക്ഷിക്കാന്‍ ഒത്തൊരുമിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, അത് നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടമാണെന്നും തിരിച്ചറിഞ്ഞവര്‍ നിളാതീരത്തേക്ക് ഒഴുകുകയായിരുന്നു. തുടക്കത്തില്‍ ഇങ്ങനെയൊരു പരിപാടി കേരളത്തിന്റെ മണ്ണില്‍ നടക്കുന്നതായി പോലും ജനങ്ങളെ അറിയിക്കാതിരുന്ന പല മാധ്യമങ്ങള്‍ക്കും പിന്നീട് നിലപാട് മാറ്റേണ്ടിവന്നു.
മാഘ മഹോത്സവത്തിനു പിന്നിലെ സംഘടനാവൈഭവം അത്ഭുതപ്പെടുത്തുന്നതായിരുന്നു. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ദിനംതോറും ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത ഈ സാംസ്‌കാരികോത്സവത്തില്‍ ഒരു അനിഷ്ട സംഭവവും ഉണ്ടായില്ല. ആര്‍ക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല. ആര്‍എസ്എസ് എന്ന മഹാപ്രസ്ഥാനത്തിന്റെ സംഘടനാശേഷി ഈ സാംസ്‌കാരിക മുന്നേറ്റത്തില്‍ പ്രതിഫലിച്ചു. ഓരോ ദിവസവും വന്‍ ജനാവലിക്ക് ഭക്ഷണം നല്‍കുന്നതിനും, മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സേവാഭാരതി എന്ന സംഘടന കാണിച്ച മികവ് അപാരം എന്ന വാക്കുകൊണ്ട് മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയൂ. നിളാതീരം സാക്ഷ്യം വഹിച്ച ഐക്യത്തിന്റെയും ആഘോഷത്തിന്റെയും 19 പകലിരവുകള്‍ ആരും മറക്കില്ല.
മാഘമഹോത്സവം അമൃതസ്‌നാനത്തോടെ സമാപിച്ചതോടെ തിരുനാവായയിലെ ഭാരതപ്പുഴയുടെ തീരം ആത്മീയ ഉണര്‍വിന്റെയും സാമൂഹിക ബോധത്തിന്റെയും സാക്ഷിയായി മാറുമെന്ന് സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞത് സത്യമായി തീര്‍ന്നിരിക്കുന്നു. അടുത്ത കുംഭമേള 2027 ല്‍ പൗഷ പൗര്‍ണമി മുതല്‍ ശിവരാത്രിവരെയുള്ള 45 ദിവസങ്ങളില്‍ നടത്തുമെന്നും, 2028 ല്‍ തിരുനാവായയില്‍ മഹാ കുംഭമേള നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെന്നുമുള്ള സ്വാമി ആനന്ദവനം ഭാരതിയുടെ വാക്കുകള്‍ ഹൈന്ദവ സംസ്‌കൃതിയുമായി ഐക്യപ്പെടുവാനും, അതില്‍ അഭിമാനിക്കാനും ആഗ്രഹിക്കുന്നവര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്. കേരളം ഇനി അതിനുള്ള കാത്തിരിപ്പിലാണ്.
















