ന്യൂദൽഹി: പ്രസദ്ധീകരിക്കാത്ത പുസ്തകത്തിന്മേൽ ലോക്‌സഭയിൽ സംസാരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ആവശ്യത്തിന് നിയമസാധുതയില്ല, രാഹുലിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു.
ഇപ്പോൾ ‘രാജ്യസുരക്ഷാ വിഷയത്തിൽ വളരെ നിർണായകമായ കാര്യം പറയാനു’ണ്ടെന്ന് വെളിപ്പെടുത്തിയാണ് രാഹുൽ ബഹളം കൂട്ടുന്നത്. പാർലമെന്റ് സമ്മേളനം തുടർച്ചയായി തടസപ്പെടുത്തുകയാണ്. കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റിലെ ജനക്ഷേമ കാര്യങ്ങളും രാജ്യതൽപര്യ വിവരങ്ങളും പൊതുജനങ്ങളിലെത്താതിരിക്കാനുള്ളതാണ് ഈ തന്ത്രം എന്ന് വിമർശിക്കപ്പെടുന്നു.
പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകം- മുൻ സൈനിക മേധാവി എം.എം. നർവണേ (മനോജ് മുകുന്ദ് നർവണേ)യുടെ ‘ഓർമ്മകൾ’ ആളാണ് പുസ്തകത്തിനുള്ള്ിൽ. അതിൽ ഇങ്ങനെ പറയുന്നുണ്ടെന്നാണ് രാഹുലിന്റെ വിശദീകരണം: ‘2020 ൽ ഭാരതവും ചൈനയും തമ്മിൽ അതിർത്തിയിൽ സംഘർഷമുണ്ടായപ്പോൾ എന്തുചെയ്യണമെന്ന് ഉപദേശം ചോദിച്ചിട്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചില്ല, വിദേശകാര്യമന്ത്രി മിണ്ടിയില്ല, പ്രധാനമന്ത്രിയോട് ചോദിച്ചപ്പോൾ, ‘എന്താണോ വേണ്ടത് അത് ചെയ്‌തോളൂ’ എന്ന് പറഞ്ഞു. ഇത് ഗുരുതര സുരക്ഷാ വീഴ്ചയാണ് എന്നാണ് രാഹുലിന്റെ ആരോപണം ചുരുക്കത്തിൽ.
ഇത് പാർലമെന്റിൽ ഉന്നയിക്കാൻ അനുവദിച്ചില്ല എന്നാണ് ആക്ഷേപം.
പാർലമെന്റിൽ ഒരു പുസ്തകത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ച് അത് ചർച്ചാ വിഷയമാക്കണമെങ്കിൽ ലോക്‌സഭയിലാണെങ്കിൽ സഭാദ്ധ്യക്ഷന്റെ അനുമതി രേഖാമൂലം ചോദിച്ച് വാങ്ങണം എന്നാണ് ചട്ടം. ലോക്‌സഭയിലെ ചട്ടം 349 (ഒന്ന്) പറയുന്നതങ്ങനെയാണ്. മുൻ രാജ്യസഭാ സെക്രട്ടറി വി.കെ. അഗ്നിഹോത്രി ഈ വിഷയത്തിൽ ആധികാരികമായി അഭിപ്രായപ്പെടുന്നതും അങ്ങനെയാണ്. രാഹുൽ ഗാന്ധി അങ്ങനെ ലോക്‌സഭാ സ്പീക്കറോട് അനുമതി നേടിയിട്ടില്ല, അനുമതി തേടിയിട്ടുപോലുമില്ല.
പക്ഷേ പ്രശ്‌നം അതിലും വലുതാണ്: പ്രസിദ്ധീകരിച്ച പുസ്തകമല്ല, രാഹുൽ ഉദ്ധരിക്കുന്നത്. പുസ്തകത്തിൽ അങ്ങനെയുള്ള പരാമർശങ്ങൾ ഇല്ലെങ്കിൽ, ഉണ്ടെങ്കിൽ രാഹുൽ വ്യഖ്യാനിക്കുന്ന അർത്ഥത്തിലല്ല ആ പരാമർശങ്ങളെങ്കിൽ ചർച്ച അബദ്ധവും അപകടവുമാകും. കാരണം വിഷയം രാഷ്‌ട്ര സുരക്ഷ സംബന്ധിച്ചാണ് പരാമർശം.
ഇനി രാഹുൽ മുമ്പ് പറഞ്ഞ, ഉന്നയിച്ച ആരോപണങ്ങളൊക്കെ നുണകൾ ആയിരുന്നിരിക്കെ ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് അങ്ങനെയല്ലെങ്കിലോ എന്ന ആശങ്കയ്‌ക്ക് പുറമേ മറ്റു വിഷയങ്ങളുമുണ്ട്. പ്രതിരോധകാര്യത്തിൽ സൈന്യത്തിന് രാജ്യസുരക്ഷാ കാര്യത്തിൽ പ്രധാനമന്ത്രി പൂർണ്ണ സ്വാതന്ത്ര്യം നൽകി എന്ന വിഷയത്തിൽ എന്താണ് തർക്കം എന്ന ചോദ്യവും ഉയരുന്നുണ്ട്.
അതിനൊക്കെ പുറമേയാണ് രാഹുൽ ഗാന്ധിയുടെ ആക്ഷേപത്തിന്റെയും ആരോപണത്തിന്റെയും ചരിത്രങ്ങൾ ചർച്ചയാകുന്നത്.
‘എസ്‌ഐആർ’ വിഷയത്തിൽ ‘വോട്ടുചോരി’ എന്നു പറഞ്ഞ് ബഹളം കൂട്ടിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇപ്പോൾ ആ വിഷയത്തിൽ ഒന്നും പറയാത്തതെന്താണ് എന്ന ചോദ്യം ഉയരുന്നുണ്ട്. ബീഹാർ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ആ വിഷയം വിട്ടുകളയുകയായിരുന്നു.
‘ചൗക്കീദാർ ചോർ’ (കാവൽക്കാരൻ കള്ളൻ) എന്നു പറഞ്ഞ് ആയിരുന്നു ഒരുകാലത്ത്. ഇപ്പോൾ അതു പറയാത്തതെന്താണ്, അന്നുയർത്തിയ വിഷയങ്ങളിൽ വാസ്തവം വല്ലതുമുണ്ടായിരുന്നോ?
ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ച് ഉയർത്തിയ ആക്ഷേപങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതായിരുന്നു. ഇപ്പോൾ അതും ഉപേക്ഷിച്ചു. ഈ സാഹചര്യത്തിൽ ‘രാജ്യസുരക്ഷയുടെ കാര്യത്തിൽ ചിലത് പറയാനുണ്ട്’ എന്നു പറഞ്ഞ് ലോക്‌സഭയിൽ രാഹുൽഗാന്ധി എഴുന്നേറ്റപ്പോൾ ലോക്‌സഭയിൽ കോൺഗ്രസ് എംപിമാർതന്നെ പരിഹസിച്ച് ചിരിച്ചത് രാഹുലിനും പാർട്ടിക്കും വലിയ പ്രഹരമായിട്ടുണ്ട്.
















