രാജ്യത്തിന്റെ സാമ്പത്തിക ഭാവി നിര്‍ണയിക്കുന്നതിനുള്ള സുപ്രധാന വഴിത്തിരിവാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. വളര്‍ച്ച വേഗത്തിലാക്കുക, വ്യവസായ അടിത്തറ ശക്തിപ്പെടുത്തുക, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ത്രിമുഖ ലക്ഷ്യങ്ങളോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. നിര്‍മാണ മേഖല, സാങ്കേതികവിദ്യ, ആരോഗ്യം, എം.എസ്.എം.ഇ മേഖല എന്നിവയില്‍ സമഗ്രമായ ഇടപെടലുകളിലൂടെ ഭാരതത്തെ ആഗോള ഉത്പാദന കേന്ദ്രമാക്കാനുള്ള വ്യക്തമായ ദിശയാണ് ബജറ്റ് രേഖപ്പെടുത്തുന്നത്. ഈ ദിശാബോധം കേരളത്തിന് വലിയ അവസരങ്ങളാണ് തുറന്നുനല്‍കുന്നത്. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ ഏറ്റവും വ്യക്തമായ ഈ സന്ദേശം നമുക്ക് ലഭിക്കുന്നുണ്ട്. വളര്‍ച്ച വേഗത്തിലാക്കുക എന്ന ആദ്യ ‘കര്‍ത്തവ്യ’ത്തിന്റെ ഭാഗമായി, ധനമന്ത്രി ഏഴ് മേഖലകളിലായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നു.
ഈ ബജറ്റില്‍ ശ്രദ്ധേയമാകുന്നത് ബയോഫാര്‍മ മേഖലയില്‍ പ്രഖ്യാപിച്ച ‘ബയോഫാര്‍മ ശക്തി’ പദ്ധതിയാണ്. ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ബയോളജിക്സ്, ബയോസിമിലാര്‍ മരുന്നുകളുടെ ആഭ്യന്തര നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്ന ഈ നീക്കം അത്യന്താപേക്ഷിതമാണ്. കേരളത്തിന് ശക്തമായ മെഡിക്കല്‍ വിദ്യാഭ്യാസ സംവിധാനവും, ഗവേഷണ സ്ഥാപനങ്ങളും, ആരോഗ്യ മേഖലയില്‍ പരിചയസമ്പത്തും ഉള്ളതിനാല്‍ ക്ലിനിക്കല്‍ ട്രയല്‍ കേന്ദ്രങ്ങള്‍, ഗവേഷണ യൂണിറ്റുകള്‍, ബയോഫാര്‍മ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെ ആകര്‍ഷിക്കാന്‍ വലിയ സാധ്യതയാണ് ഈ പദ്ധതി തുറക്കുന്നത്. മെഡിക്കല്‍ ടൂറിസം മേഖലയ്‌ക്കും ഇത് കൂടുതല്‍ ഊര്‍ജം നല്‍കും.
സെമികണ്ടക്ടര്‍-ഇലക്ട്രോണിക്‌സ് മേഖലയില്‍ പ്രഖ്യാപിച്ച പുതിയ നയങ്ങളും കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. ശാെ 2.0 മുഖേന ഉപകരണ നിര്‍മാണം, ഗവേഷണം, പരിശീലനം എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കുന്നത് അറിവ് അധിഷ്ഠിത സമ്പദ്വ്യവസ്ഥയ്‌ക്ക് അനുയോജ്യമാണ്. കേരളത്തിലെ ഐടി പാര്‍ക്കുകള്‍, ഡിജിറ്റല്‍ സര്‍വകലാശാലകള്‍, എന്‍ജിനീയറിങ് കോളജുകള്‍ എന്നിവയെ ബന്ധിപ്പിച്ച് ഉയര്‍ന്ന മൂല്യവര്‍ധിത തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് സഹായകമാകും. കൂടാതെ ഇലക്ട്രോണിക്‌സ് ഘടക നിര്‍മാണ പദ്ധതിയുടെ വിഹിതം 40,000 കോടിയായി ഉയര്‍ത്തിയത് ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് വലിയ പ്രചോദനമാകും.
കെമിക്കല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പുതിയ പദ്ധതി കേരളത്തിനും തന്ത്രപ്രധാനമാണ്. ഫാര്‍മ, റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍, കോസ്മെറ്റിക്‌സ്, അഗ്രോ കെമിക്കല്‍ മേഖലകള്‍ എന്നിവയില്‍ കേരളത്തിന് നേരത്തെ തന്നെ ശക്തമായ സാന്നിധ്യമുണ്ട്. പ്രത്യേക വ്യവസായ പാര്‍ക്കുകള്‍ വഴി നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയാല്‍ വലിയരീതിയിലുള്ള തൊഴില്‍ സൃഷ്ടിയും മൂല്യവര്‍ധനയും കേരളത്തിന് സാധ്യമാകും.
എം.എസ.്എം.ഇ മേഖലയ്‌ക്കായി പ്രഖ്യാപിച്ച 10,000 കോടി എസ്എംഇ ഗ്രോത്ത് ഫണ്ടും ആത്മനിര്‍ഭര്‍ ഭാരത് ഫണ്ടിലേക്കുള്ള അധിക വിഹിതവും കേരളത്തിലെ സംരംഭകര്‍ക്കു വലിയ ആശ്വാസമാണ്. പ്രവാസി മലയാളികളുടെ നിക്ഷേപ സാധ്യതകളും സ്റ്റാര്‍ട്ടപ്പ് സംസ്‌കാരവും ഈ ഫണ്ടുകളുമായി ബന്ധിപ്പിക്കാനായാല്‍, യുവജനങ്ങള്‍ തൊഴില്‍ തേടി പുറത്തേക്ക് പോകുന്ന സാഹചര്യം കുറയ്‌ക്കാന്‍ കഴിയും.
ശുദ്ധ ഊര്‍ജ്ജവും ഗ്രീന്‍ ടെക്നോളജിയും ബജറ്റിന്റെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. കേരളം ലക്ഷ്യമിടുന്ന കാര്‍ബണ്‍ ന്യൂട്രാലിറ്റി, സോളാര്‍-വിന്‍ഡ് സംയുക്ത പദ്ധതികള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്‌ക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര ബജറ്റ് പിന്തുണ നിര്‍ണായകമാകും. ഇത് പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക വളര്‍ച്ചയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന മാതൃകയായി മാറാം.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന മേഖലയാണ് രാസവസ്തു (കെമിക്കല്‍) നിര്‍മാണം. ഇറക്കുമതികളിലേക്കുള്ള ആശ്രയം കുറയ്‌ക്കുന്നതിനായി, മൂന്ന് പ്രത്യേക കെമിക്കല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ പിന്തുണയ്‌ക്കുന്ന പുതിയ പദ്ധതിയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍മാതാക്കള്‍ക്ക് പ്രവേശന തടസങ്ങള്‍ കുറയ്‌ക്കുക, ഫാര്‍മ, ഇലക്ട്രോണിക്‌സ്, ഊര്‍ജ്ജം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളെ പോഷിപ്പിക്കുന്ന ആഭ്യന്തര രാസവസ്തു വിതരണ ശൃംഖല ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഇത്തവണത്തെ കേന്ദ്ര ബജറ്റ്, സാമ്പത്തിക രേഖ എന്നതിലുപരി, ഭാരതത്തെ ഏത് ദിശയിലേക്ക് നയിക്കണമെന്നതിനെക്കുറിച്ചുള്ള ശക്തമായ രാഷ്‌ട്രീയ പ്രഖ്യാപനമാണ്. ബിജെപി ഭരണകാലത്തെ ഈ ബജറ്റ്, യു.പി.എ കാലഘട്ടത്തിന്റെ ‘ഭരണ നടത്തിപ്പ്’ രാഷ്‌ട്രീയത്തില്‍ നിന്ന് ”രാഷ്‌ട്ര പുനര്‍നിര്‍മാണ” രാഷ്‌ട്രീയത്തിലേക്കുള്ള ചുവടുവയ്‌പ്പാണ് അടയാളപ്പെടുത്തുന്നത്. സഖ്യരാഷ്‌ട്രീയത്തിന്റെ നിര്‍ബന്ധങ്ങളും ബൗദ്ധിക അനിശ്ചിതത്വങ്ങളും രൂപപ്പെടുത്തിയ യു.പി.എ കാലഘട്ടത്തിലെ ബജറ്റുകള്‍, ക്ഷേമ വിതരണത്തിലും ധനകാര്യ കണക്കുകൂട്ടലുകളിലും ഒതുങ്ങിയിരുന്നപ്പോള്‍, മോദി സര്‍ക്കാരിന്റെ ബജറ്റ് ഭാരതത്തെ സജീവമായി കെട്ടിപ്പടുക്കേണ്ട ഒരു രാഷ്‌ട്രമായി കാണുന്ന ആത്മവിശ്വാസപരമായ കാഴ്ചപ്പാടിലാണ് നിലകൊള്ളുന്നത്.
ഇവിടെ സംസ്ഥാനം വെറും സബ്സിഡി വിതരണ ഭരണയന്ത്രമല്ല. ഹൈവേകള്‍, റെയില്‍വേകള്‍, തുറമുഖങ്ങള്‍, വ്യവസായ ഇടനാഴികള്‍, പ്രതിരോധ വ്യവസായം, സെമികണ്ടക്ടര്‍ ഫാബുകള്‍ എല്ലാം ചേര്‍ത്ത് ഒരു പുതിയ ഭാരതത്തിന്റെ സാമ്പത്തിക ഭൂപടം ഒരുമിച്ച് വരയ്‌ക്കുന്ന ‘സ്റ്റേറ്റ് ആര്‍കിടെക്റ്റ്’ എന്ന നിലയിലാണ് സര്‍ക്കാര്‍ സ്വയം പുനര്‍നിര്‍വചിക്കുന്നത്. താത്കാലിക ജനപ്രിയതയ്‌ക്ക് വേണ്ടിയുള്ള ജനങ്ങളുടെ നികുതിപ്പണം കടലില്‍ കലക്കി കളയുന്ന നയത്തിന് പകരം, ദീര്‍ഘകാലത്തേയ്‌ക്കുള്ള സാമ്പത്തിക/ വ്യാവസായിക ശക്തി സൃഷ്ടിക്കുന്ന മൂലധന നിക്ഷേപങ്ങളാണ് ഈ ബജറ്റിന്റെ ഹൃദയം.
അതുകൊണ്ടുതന്നെയാണ് ഈ ബജറ്റില്‍ ഭാരതത്തിന്റെ മൂലധന ചിലവ് സര്‍വ്വകാല റെക്കോര്‍ഡായ 12.2 ലക്ഷം കോടിയായി ഉയര്‍ത്തിയിട്ടുള്ളത്. 2014 ല്‍ മൂലധന ചെലവ് 2.26 ലക്ഷം കോടി രൂപ മാത്രമായിരുന്നു. ഇതുമായി താരതമ്യം ചെയ്തുവേണം മോദി സര്‍ക്കാര്‍ ഈ ബജറ്റില്‍ മൂലധന ചെലവിന് നല്‍കിയ പ്രത്യേക ഊന്നല്‍ വിലയിരുത്തേണ്ടത്. ഇത് ആഭ്യന്തര ഉത്പാദനത്തിനും വലിയ രീതിയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായകമാകും എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകേണ്ടതില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ മൂലധന നിക്ഷേപങ്ങളെ കേരളം എങ്ങനെ സമീപിക്കുന്നു എന്നതിലാണ് കേരളത്തിന്റെ വളര്‍ച്ച രൂപപ്പെടാന്‍ പോകുന്നത്. ചെറുനഗരങ്ങളുടെ കുടിവെള്ള വിതരണത്തിനും ശുചിത്വത്തിനും ഗതാഗതത്തിനും വേണ്ടി 5000 കോടി രൂപ നീക്കിവെച്ചതില്‍ കേരളത്തിലെ ചെറുനഗരങ്ങള്‍ക്ക് വലിയ പ്രയോജനം ചെയ്യുമെന്ന് ഉറപ്പാണ്. 15-ാം ധനകാര്യ കമ്മിഷന്‍ നല്‍കിയ നികുതി വിഹിതം 1.9 ശതമാനത്തില്‍ നിന്ന് 2.382 ശതമാനമായി ഉയര്‍ത്തി എന്നത് കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണത്തിനുള്ള മികച്ച മറുപടിയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ കേന്ദ്രീകൃത നേതൃത്വ ശൈലിയും, ധനമന്ത്രി നിര്‍മല സീതാരാമന്റെ കര്‍ശനമായ നടപ്പാക്കല്‍ രാഷ്‌ട്രീയവും ഈ ബജറ്റില്‍ വ്യക്തമായി പ്രതിഫലിക്കുന്നു. ഈ ബജറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നല്‍കുന്ന ‘റിലീഫ് പാക്കേജ്’ അല്ല; മറിച്ച് ഭാരതത്തിന്റെ സാമ്പത്തിക-രാഷ്‌ട്രീയ ശക്തി ഘടന തന്നെ പുനഃസംഘടിപ്പിക്കാനുള്ള തന്ത്രരേഖയാണ്. അപകടം ഏറ്റെടുക്കാന്‍ മടിക്കാത്ത തീരുമാനങ്ങള്‍, ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ച് തന്ത്രപരമായ സ്വയംപര്യാപ്തത ഉറപ്പാക്കാനുള്ള ധൈര്യം, ആഗോള ശക്തിരാഷ്‌ട്രീയത്തില്‍ ഭാരതത്തെ സ്വതന്ത്ര കളിക്കാരനാക്കാനുള്ള ആകാംക്ഷ ഇതെല്ലാം ചേര്‍ന്നാണ് ഈ ബജറ്റ് രൂപം കൊണ്ടിരിക്കുന്നത്.
യു.പി.എ കാലത്ത് ”സ്ഥിരത” എന്ന പേരില്‍ മുന്നോട്ടുപോകാതിരുന്ന പല നിര്‍ണായക തീരുമാനങ്ങളും ഇന്ന് മോദി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. പ്രതിരോധ നിര്‍മ്മാണം മുതല്‍ സെമികണ്ടക്ടര്‍ മേഖല വരെ, അടിസ്ഥാന സൗകര്യ വികസനം മുതല്‍ വ്യവസായ പുനര്‍നിര്‍മാണം വരെ ഊന്നല്‍ നല്‍കുന്ന ഈ ബജറ്റ് ഒരു കാര്യം ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കുന്നു: ഇന്ത്യ ഇനി ഒന്നിനും വേണ്ടി കാത്തുനില്‍ക്കുന്ന രാജ്യമല്ല; ഇന്ത്യ ഇനി അതിവേഗത്തില്‍ പുനര്‍ നിര്‍മ്മാണം നടക്കുന്ന ഒരു മഹാശക്തിയാണ്.
എന്നാല്‍ ഈ അവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെയും വ്യവസായ മേഖലയുടെയും ഏകോപിത ശ്രമം അനിവാര്യമാണ്. നിക്ഷേപ സൗഹൃദ നയങ്ങള്‍, വേഗത്തിലുള്ള അനുമതി നടപടികള്‍, സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതികള്‍ എന്നിവ ഉറപ്പാക്കിയാല്‍ മാത്രമേ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമായി മാറൂ.
മൊത്തത്തില്‍, ഭാരതത്തിന്റെ വികസന യാത്രയ്‌ക്ക് പുതിയ ഊര്‍ജം പകരുന്ന ബജറ്റാണ് ഇത്. കേരളം നയപരമായ തീരുമാനങ്ങളും ദീര്‍ഘദര്‍ശിത്വവും കൈക്കൊണ്ടാല്‍, ഈ ബജറ്റ് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാവിയെ ശക്തമായി മാറ്റിമറിക്കുന്ന, യുവാക്കള്‍ക്ക് വലിയ രീതിയിലുള്ള തൊഴില്‍ അവസരങ്ങള്‍ നല്‍കുന്ന ചാലക ശക്തിയായി മാറും.
(ബിജെപി സംസ്ഥാന വക്താവാണ് ലേഖകന്‍)
















