തൃശ്ശൂർ: കേരള കാർഷിക സർവകലാശാലയോടുള്ള സംസ്ഥാന സർക്കാരിന്റെ കടുത്ത അവഗണന ഈ വർഷത്തെ ബജറ്റിലും തുടർന്നതായി ജനറൽ കൗൺസിൽ അംഗങ്ങളും ജീവനക്കാരുടെ സംഘടനകളും ആരോപിച്ചു. നോൺ പ്ലാൻ ഇനത്തിൽ 200 കോടി കുടിശ്ശിക നിലനിൽക്കെ, അത് വിതരണം ചെയ്യുന്നതിനായി 2026-27 ബജറ്റിൽ അധിക തുക ഒന്നും വകയിരുത്തിയിട്ടില്ല എന്നതാണ് ഗുരുതരമായ ആക്ഷേപം.
ഇതിൽ പ്രതിഷേധിച്ച് നോൺ പ്ലാൻ ഇനത്തിൽ 200 കോടി കുടിശ്ശിക നിലനിൽക്കെ അധിക തുക ഒന്നും സർക്കാർ അനുവദിച്ചിട്ടില്ല. ശമ്പളവും പെൻഷനും പോലും നൽകാൻ നോൺ പ്ലാൻ വിഹിതം അപര്യാപ്തമാണ്. ഗ്രാന്റ് കുടിശ്ശിക ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 31ന് സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹം നടത്താൻ തീരുമാനിച്ചതായി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ളയും, വർക്കേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡൻറ് കെ. ജയകുമാറും അറിയിച്ചു.
നിലവിൽ നോൺ-പ്ലാൻ ഇനത്തിൽ ബജറ്റിൽ അനുവദിച്ചിരിക്കുന്ന 462 കോടി രൂപ, സർവകലാശാലയുടെ അടിയന്തര ചിലവിനങ്ങളായ ശമ്പളം, വേതനം, പെൻഷൻ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനും പോലും അപര്യാപ്തമാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. ഇതുമൂലം സർവകലാശാല വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
എല്ലാവർഷവും സർക്കാർ പദ്ധതി ഇനത്തിൽ തുക വകയിരുത്താറുണ്ടെങ്കിലും, ബജറ്റിൽ പ്രഖ്യാപിക്കുന്ന തുകയുടെ 30 ശതമാനത്തിൽ താഴെ മാത്രമാണ് യഥാർത്ഥത്തിൽ അനുവദിക്കപ്പെടുന്നത് എന്നത് കഴിഞ്ഞ വർഷങ്ങളിലെ അനുഭവം വ്യക്തമാക്കുന്നതാണെന്നും നേതാക്കൾ പറഞ്ഞു. ഈ സാഹചര്യത്തിൽ പദ്ധതി ഇനത്തിൽ ഈ വർഷം വകയിരുത്തിയ 78 കോടി രൂപയും സർവകലാശാലയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് യഥാർത്ഥത്തിൽ ലഭ്യമാകില്ലെന്ന ആശങ്ക ശക്തമാണ്. ഇതോടെ അക്കാദമിക്, ഗവേഷണ, വികസന പ്രവർത്തനങ്ങൾ പൂർണമായി സ്തംഭിക്കുമെന്ന മുന്നറിയിപ്പും ഉയർന്നു.
സർക്കാരിന്റെ ഈ അവഗണനാപരമായ നിലപാടിനെതിരെ, ഗ്രാൻഡ് ഇനത്തിൽ ഉൾപ്പെടെ സർവകലാശാലയ്‌ക്ക് അനുവദിക്കുവാനുള്ള മുഴുവൻ കുടിശ്ശികയും ഉടൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗങ്ങളുടെയും, എംപ്ലോയീസ് സംഘ്-വർക്കേഴ്‌സ് സംഘ് സംഘടനകളുടെയും സംസ്ഥാന, യൂണിറ്റ് സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ അഹിംസാത്മക സത്യാഗ്രഹം ഈ വരുന്ന ജനുവരി 31ന് കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
200 കോടി കുടിശ്ശിക ഒരു അക്കമല്ല; അത് വിദ്യാർത്ഥികളുടെ ഭാവിയാണ്, കർഷകരുടെ ജീവിതമാണ്, സർവകലാശാലയിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും പെൻഷൻകാരുടെയും നിലനിൽപ്പാണ്’ എന്ന് സമരസമിതി പ്രസ്താവനയിൽ വ്യക്തമാക്കി.
‘കാർഷിക സർവകലാശാല തകർന്നാൽ, തകർന്നത് ഒരു സ്ഥാപനം മാത്രമല്ല കേരളത്തിന്റെ ഭക്ഷ്യസുരക്ഷ തന്നെയാകും’ എന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
കാർഷിക സർവകലാശാലയെ സിപിഎം-സിപിഐ രാഷ്‌ട്രീയ മത്സരത്തിന്റെ അങ്കണമാക്കി മാറ്റുന്ന പ്രവണതകൾ അവസാനിപ്പിക്കണമെന്നും, രാഷ്‌ട്രീയ ഇടപെടലുകളും പിടിപ്പുകേടുള്ള ഭരണവും സർവകലാശാലയെ ഉള്ളിൽ നിന്ന് തകർക്കുകയാണെന്നും സംഘടനാ നേതാക്കൾ ആരോപിച്ചു. സർവകലാശാല ഒരു പാർട്ടിയുടെ സ്ഥാപനമല്ല, ജനങ്ങളുടെ സ്ഥാപനമാണെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി.











