നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണക്കപ്പിള്ളയായി മാത്രം പ്രവര്‍ത്തിച്ചിട്ടുള്ള ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്റെ ആറാമത്തെയും അവസാനത്തെയും ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. പ്രതീക്ഷിച്ചതുപോലെ രാഷ്‌ട്രീയപ്രേരിതമായ പ്രഖ്യാപനങ്ങള്‍ കുത്തിനിറച്ച ബജറ്റാണ് ഇതെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാവും. മൂന്നു മാസത്തിനുള്ളില്‍ അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നതിനാല്‍ വോട്ട് ഓണ്‍ അക്കൗണ്ടിനു പകരം പൂര്‍ണ ബജറ്റ് അവതരിപ്പിച്ചതുതന്നെ രാഷ്‌ട്രീയ സദാചാരത്തിന് നിരക്കുന്നതല്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പാണെന്ന് സിപിഎമ്മിനും ഇടതുമുന്നണിക്കും അറിയാം. എന്നിട്ടും ജനങ്ങളെ കബളിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് ഈ ബജറ്റില്‍ കാണാന്‍ സാധിക്കുന്നത്.
പത്ത് വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സമ്പൂര്‍ണമായി തകര്‍ത്തിരിക്കുകയാണ്. യാഥാര്‍ത്ഥ്യബോധമുള്ള സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള ഇതുസംബന്ധിച്ച വസ്തുതകള്‍ കൗശലപൂര്‍വ്വം മറച്ചുപിടിച്ച് ജനക്ഷേമത്തിന്റെ വാചകമടികളാണ് ബജറ്റില്‍ സംസ്ഥാന ധനമന്ത്രി നടത്തിയിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം 4,35,314 കോടിയോളം രൂപയാണ് സംസ്ഥാനത്തിന്റെ കടം. ഇതിനെ നിസ്സാരവല്‍ക്കരിച്ചാണ് ബജറ്റില്‍ കാണുന്ന പ്രഖ്യാപനങ്ങളുടെ ഘോഷയാത്ര. ആശയങ്ങളും പ്രഖ്യാപനങ്ങളും ആര്‍ക്കും അവതരിപ്പിക്കാം. പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റുകളിലെല്ലാം ഇതുതന്നെയാണ് കണ്ടത്. ഇവയൊക്കെ നടപ്പാക്കാന്‍ എവിടെനിന്ന് പണം കണ്ടെത്തും എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഒരിക്കലും ധനമന്ത്രിയോ സര്‍ക്കാരോ മറുപടി പറഞ്ഞിട്ടില്ല.
ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഹരിതകര്‍മ സേന എന്നിവരുടെ വേതനം ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. വര്‍ഷങ്ങളായി ഉയരുന്ന ആവശ്യമാണിത്. പത്ത് വര്‍ഷം അധികാരത്തിലിരുന്നിട്ടും ഈ ആവശ്യങ്ങള്‍ നടപ്പാക്കാതിരുന്നവരാണ് അധികാരത്തുടര്‍ച്ച ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഈ വിഭാഗങ്ങളെ കബളിപ്പിക്കാന്‍ ബജറ്റിനെ മറയാക്കുന്നത്. അപകടത്തില്‍പ്പെടുന്നവരുടെ ചികിത്സാ ചെലവ് എടുക്കുമെന്ന് പറയുന്നത് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെ അനുകരിക്കലാണ്. സില്‍വര്‍ ലൈനിലൂടെ രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാണ് പിണറായി സര്‍ക്കാര്‍ പദ്ധതിയിട്ടത്. കേന്ദ്രസര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ തൂണുകളിലും തുരങ്കങ്ങളിലുമായി ബദല്‍ പദ്ധതിക്ക് പ്രാഥമികാനുമതി നല്‍കിയിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ കേമത്തം കാണിക്കാനാണ് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് നാല് ഘട്ടങ്ങളായി പുതിയ അതിവേഗ പാത കൊണ്ടുവരുമെന്ന പ്രഖ്യാപനം. സില്‍വര്‍ ലൈനിനു വേണ്ടി സ്ഥാപിച്ച മഞ്ഞക്കുറ്റിയുടെ ഓര്‍മ്മ മനസിലുള്ള ജനങ്ങള്‍ ഈ തട്ടിപ്പില്‍ വീഴില്ല. പിണറായിക്കും കൂട്ടര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നല്‍കുകയും ചെയ്യും.
വരവിനെക്കാള്‍ വളരെയധികം ചെലവ് കണക്കാക്കുന്ന ബജറ്റില്‍ ധനക്കമ്മി പരിഹരിക്കാന്‍ എവിടെ നിന്ന് പണം കണ്ടെത്തുമെന്ന് ബാലഗോപാല്‍ ഈ ബജറ്റിലും പറയുന്നില്ല. വിഭവ സമാഹരണം എങ്ങനെ നടത്തുമെന്നോ, റവന്യൂ വരുമാനം കണ്ടെത്താനുള്ള പുതിയ മാര്‍ഗങ്ങളോ ബജറ്റില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണുന്നില്ല. കടം വാങ്ങല്‍ മാത്രമാണ് ധനമന്ത്രിയുടെ ഒരേയൊരു പോംവഴി. ക്ഷേമപദ്ധതികളെക്കുറിച്ച് വാചകമടിക്കുന്ന ധനമന്ത്രി ട്രഷറിയില്‍ വലിയ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന സത്യം വിസ്മരിക്കുന്നു. ബജറ്റില്‍ പറയുന്ന പ്രഖ്യാപനങ്ങള്‍ക്ക് അല്പായുസാണുള്ളത്. ഈ ബജറ്റ് പാസാക്കി അധികം കഴിയുന്നതിനു മുന്‍പു തന്നെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ആ പേരുപറഞ്ഞ് ഒന്നും ചെയ്യാതിരിക്കാം… ഇതാണ് തന്ത്രം.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബജറ്റ് പ്രഖ്യാപനത്തിന് സമാനമായ ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിനെതിരായ ജനവികാരം മറികടക്കാനായിരുന്നു ഇത്. പക്ഷേ പ്രതികാരദാഹത്തോടെ സിപിഎമ്മിനെയും ഇടതുമുന്നണിയെയും തോല്‍പ്പിക്കുകയാണ് ജനങ്ങള്‍ ചെയ്തത്. ഈ ഭീതിയില്‍ നിന്നാണ് കൂടുതല്‍ പ്രഖ്യാപനങ്ങളുമായി ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഫലത്തില്‍ ഇത് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക തന്നെയാണ്. ജനങ്ങള്‍ ആ നിലയിലേ ഇതിനെ കണക്കാക്കുകയുള്ളൂ. ഈ ബജറ്റിലെ പല പ്രഖ്യാപനങ്ങളും പാര്‍ട്ടി വോട്ട് ബാങ്കിനെ പിടിച്ചുനിര്‍ത്തുന്നതിനുള്ള ശ്രമമാണെന്ന് സാധാരണക്കാര്‍ പോലും തിരിച്ചറിയും. പൊള്ളയായ അവകാശവാദങ്ങളും ഊതിവീര്‍പ്പിച്ച കണക്കുകളും യാതൊരു ഉളുപ്പുമില്ലാതെ പ്രയോഗിക്കുന്ന കള്ളത്തരങ്ങളുമാണ് പത്തു വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ കാലത്ത് ജനങ്ങള്‍ കണ്ടത്. പാര്‍ട്ടിക്കാരില്‍ ഒരു വിഭാഗത്തിന് ഗുണം ചെയ്യുന്ന ചില നടപടികള്‍ മാത്രമാണ് ഈ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ചെയ്തിട്ടുള്ളത്. സാധാരണ ജനങ്ങളുടെ ജീവിതഭാരം കുറയ്‌ക്കുന്ന യാതൊന്നും ഉണ്ടായിട്ടില്ല. വിപണിയില്‍ ഒരുതരത്തിലും ഇടപെട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. ഇതിനൊക്കെ ജനങ്ങള്‍ ശിക്ഷിക്കുമെന്നായപ്പോള്‍ വീണ്ടും കപട വാഗ്ദാനങ്ങള്‍ നല്‍കി തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണ്.
















