ചെന്നൈ: അനുദിനമെന്നോണം കരുത്താര്‍ജ്ജിക്കുകയാണ് തമിഴ്നാട്ടിലെ ബിജെപി-എഐഎഡിഎംകെ നയിക്കുന്ന എന്‍ഡിഎ മുന്നണി. ഏറ്റവുമൊടുവില്‍ വ്യാഴാഴ്ച ഒ. പനീര്‍ശെല്‍വവും എന്‍ഡിഎയില്‍ ചേര്‍ന്നു. വ്യാഴാഴ്ച ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഒ.പനീര്‍ശെല്‍വം എന്‍ഡിഎയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.
എഐഎഡിഎംകെ നേതാവായ പളനിസ്വാമിയുടെ വാക്കുകള്‍ എല്ലാ പ്രവര്‍ത്തകരും അനുസരിക്കണമെന്നാണ് ഏകകണ്ഠമായ തീരുമാനമെന്ന് ഒ. പനീര്‍ശെല്‍വം വ്യക്തമാക്കി. മുന്‍മുഖ്യമന്ത്രിയായിരുന്ന ഒ. പനീര്‍ശെല്‍വം നേരത്തെ പളനിസ്വാമിയുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തമായി എഡിഎംകെടിയുഎംകെ എന്ന പേരില്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിച്ചിരുന്നു.
എന്തായാലും പനീര്‍ശെല്‍വത്തിന്റെ വരവോടെ എന്‍ഡിഎ കരുത്തുറ്റ മുന്നണിയായി മാറിയിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് എഎംഎംകെയുടെ നേതാവായ ടിടിവി ദിനകരനും എന്‍ഡിഎയില്‍ ചേര്‍ന്നിരുന്നു. ഇതോടെ എടപ്പാടി പളിനിസ്വാമി നയിക്കുന്ന എഐഎഡിഎംകെ, ബിജെപി, ടിടിവി ദിനകരന്‍ നയിക്കുന്ന എഎംഎംകെ, അമ്പുമണി രാമദാസ് നയിക്കുന്ന പട്ടാളി മക്കള്‍ കച്ചി (പിഎംകെ), വാസന്‍ നയിക്കുന്ന ടിഎംസി (തമിഴ് മാനില കോണ്‍ഗ്രസ്), ഐജെകെ(ഇന്‍ഡിയ ജനനായക കക്ഷി) എന്നിവ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി.
ഈയിടെ പ്രധാനമന്ത്രി മോദി എന്‍ഡിഎയുടെ പ്രചാരണാര്‍ത്ഥം ചെന്നൈയ്‌ക്കടുത്തുള്ള മധുരാന്തകത്ത് പൊഏതുയോഗത്തിന് എത്തിയിരുന്നു. തമിഴ്‌നാട് ഇപ്പോൾ മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നും ഡിഎംകെയുടെ ദുർഭരണത്തിൽ നിന്ന് മോചനം നേടാൻ തമിഴ്‌നാട് ആഗ്രഹിക്കുന്നുവെന്നും ഉള്ള മോദിയുടെ ആഹ്വാനം എന്‍ഡിഎ മുന്നണിയിലെ അംഗങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കിയിരിക്കുകയാണ്. അന്നത്തെ പ്രസംഗത്തില്‍ തമിഴ്നാട്ടില്‍ എന്‍ഡിഎ 230 സീറ്റുകള്‍ പിടിക്കുമെന്ന് എഐഎഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ പളനിസ്വാമി അവകാശപ്പെട്ടിരുന്നു. ആകെ 234 നിയമസഭാസീറ്റുകളാണ് തമിഴ്നാട് നിയമസഭയില്‍ ഉള്ളത്.
















