Kerala

രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം; ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ അമൃതപുരിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കരുനാഗപ്പള്ളി: അയോദ്ധ്യ-കേരള സംഗമത്തിന് മുന്നോടിയായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്രവുമായി ചേര്‍ന്ന് ജന്മഭൂമി നടത്തുന്ന അന്താരാഷ്‌ട്ര സെമിനാറിന് അമൃതപുരി വേദിയാകും. ഫെബ്രു. 14, 15 തീയതികളിലായാണ് സെമിനാര്‍.

ശ്രീരാമന്‍ ഭാരതത്തിന്റെ ഏകാത്മകതയുടെ പ്രതിപുരുഷന്‍ എന്ന സന്ദേശം ഉയര്‍ത്തുന്നതാകും സെമിനാര്‍. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള കൊല്‍ക്കത്ത മൗലാന അബ്ദുള്‍ കലാം ആസാദ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസിന്റെ സഹകരണത്തോടെയാണ് ജന്മഭൂമി കൊല്ലം യൂണിറ്റ് സെമിനാറിന് നേതൃത്വം വഹിക്കുന്നത്.

ചടയമംഗലം ജടായുപ്പാറ കോദണ്ഡസ്വാമി ക്ഷേത്രത്തെ അയോദ്ധ്യയിലെ ഭവ്യമായ ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെടുത്തുന്ന വിപുലമായ തീര്‍ത്ഥാടന പദ്ധതിയുടെ ഭാഗമാണ് സെമിനാര്‍. സെമിനാറില്‍ രാമചരിതവുമായി ബന്ധപ്പെട്ട 12 വിഷയങ്ങളെ അധികരിച്ച് പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

സെമിനാര്‍ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം കരുനാഗപ്പള്ളിയില്‍ ചേര്‍ന്നു. ശ്രീരാമന്‍ കേരളത്തില്‍ സൃഷ്ടിച്ച പ്രഭാവം അത്ഭുകരമാണെന്ന് സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിച്ച ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ പറഞ്ഞു. മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ് രാമനാമവും രാമായണവും.

വെല്ലുവിളികളേറെയുണ്ടായിട്ടും രാമനാമത്തിന്റെ സ്വാധീനം കേരളത്തില്‍ ശക്തമാകുന്നതിന് രാമായണമാസാചരണവും നാലമ്പല തീര്‍ത്ഥാടനവും തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാ സംഘചാലക് ആര്‍. മോഹനന്‍ അധ്യക്ഷത വഹിച്ചു. ജന്മഭൂമി കൊല്ലം യൂണിറ്റ് അസിസ്റ്റന്റ് മാനേജര്‍ കെ.എസ്. രമേശ്, വികസന സമിതി കോ-ഓര്‍ഡിനേറ്റര്‍ ആര്‍. ബാബുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.

Recent Posts