മുംബൈ: മഹാരാഷ്‌ട്ര ഉപ മുഖ്യമന്ത്രി അജിത് പവാറിന്റെ ദേഹവിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.
അനുശോചന സന്ദേശത്തിൽ പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചു:
‘ശ്രീ അജിത് പവാർജി ജനങ്ങളുടെ നേതാവായിരുന്നു, അടിത്തട്ടിൽ നിന്ന് ശക്തമായ ബന്ധമുണ്ടായിരുന്നു. മഹാരാഷ്‌ട്രയിലെ ജനങ്ങളെ സേവിക്കുന്നതിൽ മുൻപന്തിയിൽ നിന്ന കഠിനാധ്വാനിയായ വ്യക്തിത്വമെന്ന നിലയിൽ അദ്ദേഹം പരക്കെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭരണപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും ദരിദ്രരെയും അധഃസ്ഥിതരെയും ശാക്തീകരിക്കാനുള്ള അഭിനിവേശവും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗം വളരെ ഞെട്ടിക്കുന്നതും ദുഃഖകരവുമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും എണ്ണമറ്റ ആരാധകർക്കും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.’
അജിത് പവാറിനൊപ്പമുണ്ടായിരുന്ന നാലുപേരും കൊല്ലപ്പെട്ടു. രണ്ട് പൈലറ്റുമാരും ഒരു സുരക്ഷാ പോലീസ് ഉദ്യോഗസ്ഥനും ഒരു സഹായിയുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ലീർജെറ്റ് 45 ആയിരുന്നു വിമാനം. ബാരാമതി വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. 8.45 ന് ആണ് ദുരന്തം സംഭവിച്ചത്. ജില്ലാ പഞ്ചയത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായ പരിപാടിക്കാണ് അദ്ദേഹം ബാരാമതിയിൽ സന്ദർശനത്തിന് പോയത്. അപകടസ്ഥലത്ത് വിമാനം ഏറെക്കുറേ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. സുപ്രിയാ സുലേ സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
മഹാരാഷ്‌ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിലാണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടത്. ബാരാമതി വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം നിലത്തിറക്കവേയായിരുന്നു അപകടം. 66 കാരനായ അജിത് പവർ ഉൾപ്പെടെ 5 പേരാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽ വിമാനം പൂർണ്ണമായും കത്തി നശിച്ചു. അജിത് പവാറും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം 5 പേരാണ് സ്വകാര്യ വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് എട്ടേമുക്കാലോടെ സംഭവം. അടിയന്തര ലാൻഡിംഗ് ശ്രമമാണ് അപകടത്തിന് കാരണമായത് എന്നാണ് നിലവിലെ വിവരം.
നാല് പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് ഉപമുഖ്യമന്ത്രി ബാരാമതിയിലേയ്‌ക്ക് വിമാനമാർഗം എത്തിയതെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വിമാനത്തിൽ ആറുപേർ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ വിമാനം പൂർണമായും കത്തിനശിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.














