കാരകാസ്: മഡൂറോയെ സ്ഥാനഭ്രഷ്ടനാക്കിയിട്ടും അമേരിക്കയ്‌ക്കെതിരായ വെനസ്വേലയുടെ ചെറുത്തുനില്‍പ് അവസാനിച്ചില്ലെന്ന് വിളംബരം ചെയ്യുന്ന ഒരു വീഡിയോ പുറത്ത്. യുഎസുമായി സഹകരിക്കില്ലെന്ന് തീര്‍ത്ത് പറയുന്ന ഇപ്പോഴത്തെ വെനസ്വേല പ്രസിഡന്‍റ് ഡെല്‍സി റൊഡ്രിഗസിന്‍റേതായി പുറത്തുവന്ന വീഡിയോയില്‍ കഴമ്പുണ്ടോ എന്ന കാര്യത്തില്‍ വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുകയാണ്.
അമേരിക്കയുടെ പിണിയാളായി പ്രവര്‍ത്തിക്കാമെന്ന് ഡെല്‍സി റൊഡ്രിഗസ് സമ്മതിച്ചതിനാലാണ് മഡൂറോയെ പുറത്താക്കിയ ഉടന്‍ പിന്‍ഗാമിയായ ഡെല്‍സി റൊഡ്രിഗസിനെ വാഴിക്കാന്‍ ട്രംപ് സമ്മതിതെന്ന് വാര്‍ത്തയുണ്ടായിരുന്നു. മഡൂറോയെ പുറത്താക്കുന്നതിന് മുന്‍പേ ട്രംപിന്റെ പ്രതിനിധി ഡെല്‍സി റൊഡ്രിഗസിനെ ഖത്തറില്‍ കൂടിക്കാഴ്ച നടത്തിയെന്നും ഒരു വിശദമായ കരാര്‍ ഉണ്ടാക്കിയെന്നും വാര്‍ത്തവന്നിരുന്നു. ഡെല്‍സി റൊഡ്രിഗസുമായി ഈ മുന്‍ധാരണ ഉണ്ടായിരുന്നതിനാലാണ് മഡൂറോയെ അമേരിക്കന്‍ സൈന്യം പിടിച്ചുകൊണ്ടുപോകുമ്പോള്‍ വെനസ്വേലയില്‍ വലിയ ചെറുത്തുനില്‍പ് ഉണ്ടാകാതിരുന്നത് എന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വാര്‍ത്തകളെയെല്ലാം തള്ളിക്കളയുന്ന രീതിയിലുള്ള ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
ഡെല്‍സി റൊഡ്രിഗസിന്റെ വീഡിയോ ചോര്‍ന്നു, വീഡിയോയില്‍ കാണുന്നത് യുഎസിന് വഴങ്ങില്ലെന്ന പറയുന്ന മറ്റൊരു ഡെല്‍സി റൊഡ്രിഗസ്
എങ്കിലും കഴിഞ്ഞ ദിവസം റൊഡ്രിഗസിന്റെ ആശയക്കുഴപ്പമുണ്ടാക്കുന്ന വീഡിയോ പുറത്തുവന്നതോടെ പലരും ഞെട്ടി. ഈ വീഡിയോയില്‍ അമേരിക്കയുമായി ജീവന്‍പോയാലും സഹകരിക്കാന്‍ തയ്യാറല്ലെന്ന് പറയുന്ന കര്‍ക്കശക്കാരിയായ ഡെല്‍സി റോഡ്രിഗസിനെ കാണാം. അമേരിക്കയുടെ താല്‍പര്യം അംഗീകരിച്ചില്ലെങ്കില്‍ 15 മിനിറ്റില്‍ തങ്ങളെ വധിക്കുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയതെങ്കിലും അതിന് വഴങ്ങിയില്ലെന്നാണ് ഡെല്‍സി റൊഡ്രിഗസ് ഈ വീഡിയോയില്‍ പറയുന്നത്.
വീഡിയോയില്‍ കഴമ്പില്ലെന്ന് ഒരു വിഭാഗം
പക്ഷെ ഈ വീഡിയോയില്‍ വലിയ കഴമ്പില്ലെന്നാണ് ഒരു വിഭാഗം രാഷ്‌ട്രീയ നിരീക്ഷകരുടെ വാദം. കാരണം ഏകദേശം ഏഴ് വെനസ്വേലയുടെ എണ്ണക്കപ്പല്‍ അമേരിക്ക പിടിച്ചടുത്തു. 5 കോടി ബാരല്‍ എണ്ണ വില്‍ക്കുകയും ചെയ്തു. കൂടുതല്‍ എണ്ണ വെനസ്വേലയില്‍ നിന്നും എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ്. റൊഡ്രിഗസിന് എന്തെങ്കിലും എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ ഇതിനെതിരെ നിലപാട് എടുക്കുമായിരുന്നില്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്.
മഡൂറോയെ അട്ടിമറിക്കുന്നതിന് മുന്‍പേ തന്നെ അമേരിക്കയുടെ നാവികക്കപ്പലുകള്‍ കരീബിയന്‍ കടലിന്റെ തെക്കേ ഭാഗത്തെ ഓഫ് ഷോര്‍ സൈറ്റുകളില്‍ നിന്നും എണ്ണ എടുത്തിരുന്നു. സ്ഥാനഭ്രഷ്ടനാക്കിയ മഡൂറോയുടെ പിന്‍ഗാമിയായി പിന്നീട് ഡെല്‍സി റൊഡ്രിഗസ് എത്തിയതിന് ശേഷം വെനസ്വേലയുടെ എണ്ണ അമേരിക്കയ്‌ക്കാണ് നല‍്കുന്നത്. നേരത്തെ ചൈനയ്‌ക്കായിരുന്നു ഈ എണ്ണയത്രയും നല്‍കിപ്പോന്നിരുന്നത്.
വെനസ്വേലയിലെ എണ്ണ ഉല്‍പാദനം മുമ്പെന്നെത്തേക്കാളും കൂടിയ അളവില്‍ നടത്തുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
ആശയക്കുഴപ്പത്തില്‍ അമേരിക്കയിലെ എണ്ണക്കമ്പനികള്‍
അമേരിക്കയിലെ എണ്ണക്കമ്പനികളായ ഷെവ് റോണ്‍ കോര്‍പ്, എക്സോണ്‍ മൊബീല്‍, കൊണോക്കോ ഫിലിസ്പ് എന്നീ കമ്പനികളോട് വെനസ്വേലയുടെ എണ്ണ കുഴിച്ചെടുക്കാന്‍ ആധുനിക സംവിധാനം സ്ഥാപിക്കാന്‍ 100 കോടി ഡോളര്‍ മുതല്‍മുടക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ കമ്പനികള്‍ ഇതില്‍ തീരുമാനം എടുത്തിട്ടില്ല. രണ്ട് ദശകം മുന്‍പ്, മഡൂറോയുടെ മുന്‍ഗാമിയായ ഹ്യൂഗോ ഷാവേസ് വെനസ്വേലയുടെ പ്രസിഡന്‍റായിരുന്നപ്പോള്‍ ഈ കമ്പനികള്‍ ഇവിടെ എണ്ണ കഴിച്ചെടുക്കുന്ന സംവിധാനങ്ങള്‍ കോടികണക്കിന് ഡോളര്‍ മുടക്കി സ്ഥാപിച്ചതാണ്. പക്ഷെ ഹ്യൂഗോ ഷാവേസ് പിന്നീട് രാഷ്‌ട്രീയ അഭിപ്രായഭിന്നതയെത്തുടര്‍ന്ന് അമേരിക്കന്‍ കമ്പനികള്‍ക്ക് എണ്ണ നല്‍കേണ്ടെന്ന് തീരുമാനിച്ചതോടെ അമേരിക്കന്‍ എണ്ണക്കമ്പനികള്‍ക്ക് കൈ പൊള്ളി. സ്വന്തം റിസ്കില്‍ ഡോളറുകള്‍ നിക്ഷേപിച്ച് ലാഭം കൊയ്യൂ എന്നാണ് ട്രംപ് ഇവരോട് പറയുന്നതെങ്കിലും ഒരു തവണ കൈപൊള്ളിയ ഇവര്‍ കരുതലോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ.
മാത്രമല്ല, വെനസ്വേലയില്‍ നിന്നും എണ്ണയെടുക്കാന്‍ വരുന്ന അമേരിക്കയിലെ എണ്ണക്കമ്പനിയുടെ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ സുരക്ഷ അമേരിക്കന്‍ സൈന്യം നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ ആ പ്രഖ്യാപനം ട്രംപ് പിന്‍വലിച്ചിരിക്കുകയാണ്. സ്വന്തം റിസ്കില്‍ എണ്ണയെടുക്കാനാണ് ഇപ്പോള്‍ ട്രംപ് എണ്ണക്കമ്പനികളെ ഉപദേശിക്കുന്നത്. പക്ഷെ അമേരിക്കയിലെ എണ്ണക്കമ്പനികള്‍ക്ക് ഭീതിയുണ്ട്. ചൈനയും റഷ്യയും ഇവിടെ ആക്രമണം നടത്തിയേക്കുമോ എന്ന ആശങ്ക അവര്‍ക്കുണ്ട്.
















