ഇസ്ലാമിക മതമൗലികവാദികളും മതഭീകരവാദികളെ സൃഷ്ടിക്കുന്നവരും, സമൂഹത്തില്‍ മതവിഭാഗീയതയുടെ വക്താക്കളുമായ ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാന്‍ കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശനും യുഡിഎഫ് നേതാക്കളും നടത്തിയ ശ്രമത്തിലെ പൊള്ളത്തരം ജമാഅത്തെ ഇസ്ലാമി തന്നെ തുറന്നുകാട്ടിയിരിക്കുന്നു. ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രവാദം ഉപേക്ഷിച്ചുവെന്നാണ് ഈ സംഘടനയുമായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ വി.ഡി. സതീശന്‍ വാദിച്ചത്. ഇതിനെ വിമര്‍ശിച്ചവരോട് ജമാഅത്തെ ഇസ്ലാമിക്ക് എന്താണ് കുഴപ്പമെന്നും സതീശന്‍ ചോദിക്കുകയുണ്ടായി. സതീശന്റെ ചോദ്യത്തിന് മറുപടി ലഭിച്ചിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിക്ക് എന്താണ് കുഴപ്പമെന്ന് ആ സംഘടനയുടെ പരമോന്നത സമിതിയായ ശൂറ അംഗം ശൈക്ക് മുഹമ്മദ് കാരക്കുന്ന് തന്നെ വ്യക്തമാക്കിയിരിക്കുന്നു.
ഭാരതത്തെ ഇസ്ലാമിക റിപ്പബ്ലിക് ആക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, സത്യമതവിശ്വാസികള്‍ ഇസ്ലാമിക റിപ്പബ്ലിക്കിനെ തള്ളിപ്പറയരുതെന്നുമാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രമുഖനായ നേതാവ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. പ്രവാചകനായ മുഹമ്മദാണ് മദീന ആസ്ഥാനമാക്കിയുള്ള ഇസ്ലാമിക റിപ്പബ്ലിക്കിന്റെ സ്ഥാപകനെന്നും, നബിയെ ഇത്തിരിയെങ്കിലും സ്‌നേഹിക്കുന്ന സത്യവിശ്വാസിക്ക് അതിനെ തള്ളിപ്പറയാന്‍ കഴിയില്ലെന്നും കാരക്കുന്ന് കല്‍പ്പിച്ചിരിക്കുന്നു. ഇസ്ലാമിക റിപ്പബ്ലിക്ക് സ്ഥാപിക്കാന്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷം ആകേണ്ടതില്ലെന്നും ഈ മതമൗലികവാദി പറഞ്ഞിരിക്കുന്നു. ‘ഹുക്കു മത്തേ ഇലാഹി’ എന്ന പേരില്‍ വിവക്ഷിക്കുന്ന ദൈവിക(മത) രാജ്യമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ച മൗലാന മൗദൂദി മുതല്‍ ആവര്‍ത്തിക്കുന്നതാണ്. ഈ സംഘടനയെക്കുറിച്ച് പ്രാഥമിക ധാരണയെങ്കിലും ഉള്ളവര്‍ക്ക് ഇത് അറിയാവുന്നതാണ്. എന്നിട്ടാണ് ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോള്‍ മതരാഷ്‌ട്രവാദം ഇല്ലെന്ന് വി.ഡി.സതീശന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തത്!
മതരാഷ്‌ട്രവാദമില്ലാതെ ജമാഅത്തെ ഇസ്ലാമിയില്ല. മതരാഷ്‌ട്രവാദം ഉപേക്ഷിച്ചാല്‍പ്പിന്നെ തങ്ങളില്ലെന്ന് ഓരോ ജമാഅത്തെ ഇസ്ലാമിക്കാരനും അറിയാം. ഭാരതം മതേതര രാജ്യമായിരുന്നിട്ടും ഈ നയത്തില്‍ മാറ്റം വരുത്തണമെന്ന് ഇതുവരെ ആ സംഘടന ചിന്തിച്ചിട്ടില്ല. തങ്ങളുടെ ഭീകരമായ മുഖം തിരിച്ചറിയാതിരിക്കാന്‍ ചിലപ്പോഴൊക്കെ ചില നേതാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട് എന്നുമാത്രം. എന്നാല്‍ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ഒരു സംശയവുമില്ല. ജമ്മു കശ്മീരില്‍ ഇസ്ലാമിക ഭീകരവാദികള്‍ക്കൊപ്പം നില്‍ക്കുന്ന, ബംഗ്ലാദേശില്‍ ന്യൂനപക്ഷവിഭാഗങ്ങളായ ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും ക്രൈസ്തവരെയും കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമിയെ ജനങ്ങള്‍ക്ക് നന്നായി അറിയാം.
ജമാഅത്തെ ഇസ്ലാമി മതഭീകരവാദ സംഘടനയാണെന്ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളതാണ്. ഇങ്ങനെയൊരു കാര്യം പ്രതിപക്ഷ നേതാവായ വി.ഡി. സതീശന് അറിയില്ലെന്നുണ്ടോ? അതോ സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാര്‍ എടുത്ത ഈ നിലപാട് സതീശന്‍ അംഗീകരിക്കുന്നില്ല എന്നാണോ? അങ്ങനെയെങ്കില്‍ അക്കാര്യം തുറന്നു പറയാന്‍ തയ്യാറാകണം. മതവിദ്വേഷം ഇളക്കിവിടുന്ന ജമാഅത്തെ ഇസ്ലാമിക്ക് മതേതര സമൂഹത്തില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും പണ്ടൊരിക്കല്‍ എഐസിസി സമ്മേളനം പ്രമേയം പാസാക്കിയിട്ടുള്ളതാണ്.
അധികാരക്കൊതി മൂത്ത വി.ഡി. സതീശന്‍, പ്രത്യാഘാതങ്ങള്‍ പരിഗണിക്കാതെ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുന്നതിന്റെ ഭാഗമായാണ് ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയിരിക്കുന്നത്. ഇതുതന്നെയാണ് സിപിഎമ്മും മുന്‍പ് ചെയ്തത്. അവരുടെ നേതാക്കളെ എകെജി സെന്ററിലേക്കു പോലും ആനയിച്ച് കൊണ്ടുവന്ന് ചര്‍ച്ച നടത്തുകയും, തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുകയും ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. മാറിയ സാഹചര്യത്തില്‍ മതേതര വിശ്വാസികളായ ഹിന്ദുക്കളെ കബളിപ്പിക്കാനാണ് നീണ്ട കാലം നിരവധി തെരഞ്ഞെടുപ്പുകളില്‍ ഒക്കചങ്ങായിമാരായിരുന്ന ഈ മതരാഷ്‌ട്ര വാദികളെ സിപിഎം തള്ളിപ്പറയുന്നത്. ഈ കാപട്യം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പക്ഷേ മുസ്ലിം ലീഗിനെ പ്രീണിപ്പിക്കാനും, ജിഹാദികളെ ഒപ്പം നിര്‍ത്താനുമാണ് കോണ്‍ഗ്രസും യുഡിഎഫും ശ്രമിക്കുന്നത്. ആപല്‍ക്കരമായ ഈ അവസരവാദ സഖ്യത്തിന് കോണ്‍ഗ്രസ് മാത്രമല്ല, കേരളത്തിലെ ജനങ്ങളും കനത്ത വിലനല്‍കേണ്ടി വരും.
















