കൊല്ലം: സിപിഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗില്‍ ചേർന്നു. നേരത്തെ സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന ഐഷാ പറ്റി പറഞ്ഞ കാര്യങ്ങളില്‍ അതേ നിലപാടാണ് ഉള്ളതെന്നാണ് ലീഗില്‍ ചേർന്ന് ശേഷമുള്ള സുജ ചന്ദ്രബാബുവിന്റെ പ്രതികരണം. സിപിഎമ്മില്‍ നിന്ന് അവഗണിക്കുന്നെന്ന കാര്യം പറഞ്ഞപ്പോള്‍ ജില്ലാ നേതൃത്വം ലീഗിലേക്ക് ക്ഷണിക്കുകയായിരുന്നെന്നും സുജ പറഞ്ഞു.
ലീഗിലേക്കുള്ള പ്രവേശനം സ്വന്തമായെടുത്ത തീരുമാനമാണെന്ന് സുജ ചന്ദ്രബാബു മാധ്യമങ്ങളോട് പറഞ്ഞു. യാതൊരു വിധ വാഗ്‌ദാനങ്ങളുടേയും പുറത്തല്ല ലീഗില്‍ ചേർന്നിരിക്കുന്നത്. നിരുപാധികമായി ലീഗില്‍ പ്രവർത്തിക്കാനാണ് തീരുമാനം. എല്ലാവരെയും ഒരുപോലെ കാണുന്ന, മതനിരപേക്ഷതയില്‍ ഊന്നി നില്‍ക്കുന്ന പ്രസ്താനമാണ് മുസ്ലീം ലീഗെന്ന് വിശ്വസിക്കുന്നെന്നും സുജ ചന്ദ്രബാബു പറഞ്ഞു.
സിപിഎം ജില്ലാ കമ്മിറ്റി അംഗമായ സുജ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതാവ് കൂടിയായിരുന്നു. മൂന്ന് വട്ടം അഞ്ചല്‍ പഞ്ചായത്ത് പ്രസിഡൻ്റായും ഒരു തവണ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
















