തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിട്ടുണ്ടെന്ന് സമ്മതിച്ച് സിപിഎം നേതാവും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ. കുട്ടിയുടെ ഒരു ചടങ്ങിൽ പങ്കെടുക്കാനായാണ് പോയത്. ശബരിമലയിലേക്ക് പോകുന്ന വഴിയാണ് പോറ്റിയുടെ വീട്ടിൽ കയറിയത്. ഭക്ഷണം കഴിച്ച ശേഷം അവിടെ നിന്നും മടങ്ങിയെന്നും കടകംപള്ളി പറഞ്ഞു.
2016ൽ മന്ത്രിയായപ്പോൾ ശബരിമലയിൽ പോകുമ്പോൾ പോറ്റിയെ കണ്ടിട്ടുണ്ട്. ഒരുദിവസം ശബരിമലയിൽ പോകുന്ന ദിവസം പോറ്റി എന്നെ വിളിച്ചിരുന്നു. കാരേറ്റുള്ള പോറ്റിയുടെ വീട്ടിലെ ഒരു കുട്ടിയുടെ ചടങ്ങിന് പങ്കെടുക്കാമോയെന്ന് ചോദിച്ചു. ആ നിർബന്ധത്തിന് വഴങ്ങി ഞാൻ പോയി. പൊലീസ് അകമ്പടിയോടെയാണ് പോയത്. എല്ലാ കാര്യവും എസ്ഐടിയോട് പറഞ്ഞിട്ടുണ്ടെന്നും കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി സൗഹൃദം ഉണ്ടായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പോറ്റിയുമായി ചെറിയ ഒരു പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു കടകംപള്ളി നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ കടകം പള്ളി സുരേന്ദ്രൻ തന്റെ വീട്ടിൽ വന്നിരുന്നുവെന്ന് പോറ്റി എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. ഇക്കാര്യം പുറത്തു വന്നതോടെയാണ് വാർത്താസമ്മേളനം വിളിച്ച് കടകംപള്ളി പോറ്റിയുടെ വീട്ടിൽ പോയ കാര്യം സമ്മതിച്ചത്.
ഇന്നത്തെ പോറ്റിയുടെ വീട്ടിലല്ല അന്നത്തെ പോറ്റിയുടെ വീട്ടിലാണ് പോയത്. ഇന്നത്തെ തരത്തിലല്ലോ ഞാനും പലരും പോറ്റിയെ കണ്ടിട്ടുള്ളത്. ഇല്ലെങ്കിൽ പോകുമായിരുന്നില്ല. അയാൾ എനിക്ക് യാതൊരു തരത്തിലുള്ള സമ്മാനങ്ങളും തന്നിട്ടില്ല. എന്റെ മണ്ഡലത്തിനായി പോറ്റി യാതൊരു സ്‌പോൺസർഷിപ്പും നടത്തിയിട്ടില്ല.
പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നടക്കുകയാണ്. പ്രതിപക്ഷം രാഷ്‌ട്രീയ താൽപര്യങ്ങളോടെയാണ് ഈ വിഷയത്തെ കാണുന്നത്. അവർക്ക് ഒരു ഇരയെ ആവശ്യമാണ്. സ്വർണക്കൊള്ളയിൽ ഒരു മന്ത്രിക്ക് പങ്കില്ലെന്ന് എല്ലാവർക്കും അറിയാം. പ്രതിപക്ഷത്തിന്റെ പ്രചാരണം ജനങ്ങൾക്കറിയാം- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
















