ബെംഗളൂരു: സ്വന്തം ഓഫീസിൽ വെച്ച് ഔദ്യോഗിക യൂണിഫോമിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അശ്‌ളീല വീഡിയോ പുറത്തുവന്നത് കർണാടകയിൽ വലിയ രാഷ്‌ട്രീയ-ഭരണപരമായ വിവാദങ്ങൾക്ക് വഴിവെച്ചു. ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ ഡോ. രാമചന്ദ്ര റാവു ആണ് നിലവിൽ പ്രതിക്കൂട്ടിലായിരിക്കുന്നത്. ഔദ്യോഗിക വേഷത്തിലിരിക്കെ ഓഫീസ് സമയത്ത് യുവതിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
രാമചന്ദ്ര റാവുവിന്റെ ചേംബറിൽ വെച്ച് രഹസ്യമായി പകർത്തിയ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. യൂണിഫോമിലിരിക്കെ നടന്ന ഇത്തരം പ്രവൃത്തികൾ ഗുരുതരമായ അച്ചടക്കലംഘനവും പദവി ദുരുപയോഗവുമാണെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു. വിവിധ ദിവസങ്ങളിൽ വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ച് യുവതി ചേംബറിൽ എത്തിയതായാണ് ദൃശ്യങ്ങളിൽ നിന്നും മനസ്സിലാകുന്നത്.
നേരത്തെയും ഡോ. രാമചന്ദ്ര റാവുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ ഇദ്ദേഹത്തിന്റെ വളർത്തുമകളും നടിയുമായ രന്യ റാവു സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായിരുന്നു. ദുബായിൽ നിന്നും ബെംഗളൂരു വിമാനത്താവളം വഴി 14.8 കിലോ സ്വർണ്ണം കടത്താൻ ശ്രമിക്കവേയാണ് ഇവർ അറസ്റ്റിലായത്. അന്ന് വിമാനത്താവളത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് റന്യക്ക് വിഐപി പരിഗണന ലഭ്യമാക്കാൻ രാമചന്ദ്ര റാവു ഇടപെട്ടുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സംഭവം വിവാദമായതോടെ പോലീസ് വകുപ്പ് ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ തനിക്കെതിരെ ഉയർന്നിരിക്കുന്നത് വ്യാജ ആരോപണമാണെന്നും വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നുമാണ് രാമചന്ദ്ര റാവുവിന്റെ വാദം. തന്നെ വ്യക്തിഹത്യ ചെയ്യാൻ ചിലർ ബോധപൂർവ്വം നടത്തുന്ന നീക്കമാണിതെന്നും അദ്ദേഹം ആരോപിക്കുന്നു. നിലവിൽ യുവതിയുടെ ഭാഗത്തുനിന്നും പീഡന പരാതികളൊന്നും ലഭിച്ചിട്ടില്ല.














