പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണത്തില്‍ ജീവിതം വഴിമുട്ടിയ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തിരിക്കുന്നു. ഭൂമിക്ക് തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ ചികിത്സക്കും വായ്‌പ തിരിച്ചടവിനും പണമില്ലാതെ സിപിഎം നേതാവ് അട്ടപ്പാടി പുലിയറ സ്വദേശി പി. കെ. ഗോപാലകൃഷ്ണനാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. അട്ടപ്പാടിയില്‍ തന്നെ കൃഷ്ണസ്വാമി എന്ന കര്‍ഷകന്‍ തന്റെ മൂന്നേക്കറോളം ഭൂമിക്ക് തണ്ടപ്പേര്‍ കിട്ടാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയിട്ട് അധിക നാളായില്ല. കൃഷ്ണസ്വാമിയുടെ ഭൂമി റവന്യൂ അധികൃതന്‍, രേഖകളില്‍ തിരിമറി നടത്തി മറ്റൊരാളുടെ പേരിലാക്കിയെന്നു ആരോപണം ഉയര്‍ന്നിരുന്നു.
സ്വന്തം കൃഷി സ്ഥലത്താണ് ഈ കര്‍ഷകന്‍ തൂങ്ങി മരിച്ചത്. വില്ലേജില്‍ നിന്നു തണ്ടപ്പേര് കിട്ടാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നും, ആറ് മാസം തണ്ടപ്പേരിനായി വില്ലേജില്‍ കയറി ഇറങ്ങിയെന്നുമാണ് കൃഷ്ണസ്വാമിയുടെ കുടുംബം ആരോപിച്ചത്.
പിആര്‍എസ് കുടിശികയുടെ പേരില്‍ ബാങ്കുകള്‍ വായ്‌പ തരുന്നില്ലെന്നും, ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നും കാണിച്ച് കുട്ടനാട്ടില്‍ ഒരു നെല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. കര്‍ഷക സംഘടനയായ കിസാന്‍ സംഘിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് പ്രസാദാണ് ജീവനൊടുക്കിയത്. ഇത്തരം കര്‍ഷക ആത്മഹത്യകളെ ഒറ്റപ്പെട്ട സംഭവങ്ങളായാണ് ഇടതുമുന്നണി സര്‍ക്കാര്‍ കാണുന്നത്. കര്‍ഷക ആത്മഹത്യകള്‍ ഒന്നിനുപുറകെ ഒന്നായി സംഭവിക്കുമ്പോഴും മറ്റ് ചില സംസ്ഥാനങ്ങളിലെ ആത്മഹത്യകളുമായി താരതമ്യം ചെയ്ത് കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലെന്നുപോലും വാദിക്കുന്നവരാണ് മന്ത്രിമാരും സിപിഎം നേതാക്കളും. സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികളാണ് പാവപ്പെട്ട കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന സത്യം അവകാശവാദങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും മറച്ചുപിടിക്കുകയാണ്.
കര്‍ഷക ക്ഷേമത്തിനുവേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികള്‍ പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുകയോ ഫലപ്രദമായി നടപ്പാക്കാതിരിക്കുകയും ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ നെല്‍കര്‍ഷകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളികള്‍ക്കെതിരെ കുട്ടനാട്ടിലും മറ്റും ശക്തമായ പ്രതിഷേധം ഉയരുകയുണ്ടായി. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പണം കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് എത്തുന്നതിനാല്‍ ഇക്കാര്യത്തില്‍ മാത്രം പിണറായി സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.
കേരളത്തിന്റെ കാര്‍ഷിക മേഖല ഒന്നൊഴിയാതെ നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. കൃഷിവകുപ്പിന്റെയും മന്ത്രിയുടെയും ആത്മാര്‍ത്ഥമായ ഇടപെടല്‍ ഒരിടത്തും കാണുന്നില്ല. ഭക്ഷ്യവസ്തുക്കള്‍ക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിക്ക് മാറ്റംവരണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ഇതിനുപകരം വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കുകയാണ് കൃഷിമന്ത്രിയുടെ പണി. കര്‍ഷകര്‍ക്ക് വായ്‌പ അനുവദിക്കാന്‍ സഹായിക്കാതെയും, വിള നശിച്ചതിനാല്‍ വായ്‌പ തിരിച്ചടവിന് സഹായിക്കാതെയും എത്രയോ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. പക്ഷേ ഇതൊന്നും കേരളത്തില്‍ നടക്കുന്നതല്ല എന്ന ഭാവമാണ് ഇടതുമുന്നണി സര്‍ക്കാരിനുള്ളത്.
തരിശുഭൂമികള്‍ കണ്ടെത്തി കൃഷിക്ക് ഉപയുക്തമാക്കാന്‍ കര്‍ഷകരെ സഹായിക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ടാക്കണം. ഇതുവഴി പാഴായിക്കിടക്കുന്ന ഏക്കര്‍ കണക്കിന് ഭൂമി കൃഷിയിടങ്ങളായി മാറും. കമ്പോളത്തില്‍ ഉത്പന്നങ്ങള്‍ക്ക് കിട്ടുന്ന ന്യായമായ വിലയെക്കുറിച്ച് കര്‍ഷകരെ ബോധവാന്‍മാരാക്കാനും കഴിയണം. ഇപ്പോള്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായ വിള-ഇന്‍ഷൂറന്‍സ് പദ്ധതി ഉണ്ടാക്കാനും മുന്‍കൈ എടുക്കണം. നിലവില്‍ ജോലിയില്ലാതെ ജീവിക്കുന്ന മുതിര്‍ന്ന കര്‍ഷകത്തൊഴിലാളികളില്‍ നൈപുണ്യ വികസനത്തിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കണം. മെച്ചപ്പെട്ട ഭക്ഷണം, വെള്ളം, താമസം എന്നിവയെല്ലാം കര്‍ഷകര്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധം സര്‍ക്കാരിനെ നയിക്കണം. ഇങ്ങനെയൊക്കെ ചെയ്യുകയാണെങ്കില്‍ കര്‍ഷക ആത്മഹത്യകള്‍ വന്‍തോതില്‍ കുറച്ചു കൊണ്ടുവരാന്‍ കഴിയും. പക്ഷേ അടിമുടി ജനവിരുദ്ധമായ ഭരണത്തിന്റെ മൂന്നാമൂഴത്തിന് ശ്രമിക്കുന്ന പിണറായി സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ ഇതൊന്നുമല്ലല്ലോ.
















